അടിയന്തരാവസ്ഥയെ അനുകൂലിച്ച സി.പി.ഐ ഭാരത മാതാവിനെ എതിര്‍ക്കുന്നത് സ്വാഭാവികം; അവരുടെ ഭാരതമാതാവ് ഇന്ദിര; ഭാരത് മാതാ കീ ജയ് വിളിക്കുന്നത് നിരോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ധൈര്യമുണ്ടോ? വെല്ലുവിളിയുമായി കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍
സിപിഐയെ വെല്ലുവിളിച്ച് ജോര്‍ജ് കുര്യന്‍
പത്തനംതിട്ട: സ്വാതന്ത്ര്യ സമരം സംഭാവന ചെയ്ത മുദ്രാവാക്യങ്ങളാണ് വന്ദേമാതരവും ഭാരത് മാതാ കീ ജയ് എന്നിവ എന്നും ഇത് നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഏതെങ്കിലും കോണ്‍ഗ്രസ്, സിപിഎം സര്‍ക്കാരുകള്‍ക്ക് ധൈര്യമുണ്ടോ എന്നും കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ ചോദിച്ചു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസിന് ഒപ്പം നിന്ന സി.പി.ഐ ഭാരത മാതാവിനെ എതിര്‍ക്കുന്നതില്‍ അതിശയമില്ല. അവര്‍ക്ക് ഭാരതമാതാവ് ഇന്ദിരയാണ്. ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്ന മുദ്രാവാക്യം കോണ്‍ഗ്രസിന് ഒപ്പം നിന്ന് വിളിച്ചവരാണ് അവര്‍. നിയമാനുസൃതമായി 1975ല്‍ നിയമസഭാ കാലഘട്ടം പൂര്‍ത്തീകരിക്കേണ്ട അച്യുതമേനോന്‍ മന്ത്രിസഭ അടിയന്തരാവസ്ഥ മുതലെടുത്ത് 1977 മാര്‍ച്ചു വരെ തുടര്‍ന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു.
സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളാണ് ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്നിവ. അതിനു ശേഷം കഴിഞ്ഞ 78 വര്‍ഷത്തിനുള്ളില്‍ ഒരു കോണ്‍ഗ്രസുകാരനും ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിട്ടില്ല. ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭാരത് മാതാ കീ ജയ് വിളി നിരോധിക്കുവെന്ന് ജോര്‍ജ് കുര്യന്‍ വെല്ലുവിളിച്ചു. ഭാരതത്തിന്റെ അതിര്‍ത്തി കാക്കുന്ന ജവാന്മാരോട് ഇക്കാര്യം ആവശ്യപ്പെട്ടു നോക്കൂ. നിശ്ചിത അകലത്തില്‍ നിന്ന് വേണം ചോദിക്കാന്‍. ഗ്രീക്കു ദേവതയെ നീതി ദേവതയായി അംഗീകരിക്കാമെങ്കില്‍ എന്തുകൊണ്ട് ഭാരത് മാതാവിനെ അംഗീകരിച്ചു കൂടാ. ഭാരത് മാതാവ് കഴിഞ്ഞിട്ടെയുള്ളു എല്ലാമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയുടെ ഏകാതിപത്യത്തിനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങളാണ് ഭാരത് മാതാ കീ ജയ്, വന്ദേ മതരം, ജയ പ്രകാശ് നാരായണന്‍ കീ ജയ് എന്നിവ. ഈ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരെയെല്ലാം തുറുങ്കില്‍ അടയ്ക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തത്.
പത്രസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും ഹനിച്ച നാളുകളായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം. പത്ര മാധ്യമങ്ങളുടെ പ്രസിദ്ധീകരണം തടയാന്‍ വൈദ്യുതി വിച്ഛേദിച്ച നാളുകള്‍. ആ കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തന്നെ തേടി എത്തിയത് ജനസംഘം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മത്രമായിരുന്നു. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളെ അടിയന്തരാവസ്ഥ കാലത്ത് ഏകീകരിച്ച ജയ പ്രകാശ് നാരായണന്റെ അണികളായിരുന്നു ഞങ്ങളെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ഭാരത് മാതാവ് എന്ന സങ്കല്‍പ്പം ഭരണഘടനയില്‍ ഉണ്ടൊ എന്ന ചോദ്യത്തിന് മറുപടിയായി സ്വാതന്ത്ര്യ സമരകാലത്ത് ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചത് ഏത് ഭരണഘടനയെ അനുസരിച്ചാണെന്ന മറുചോദ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്രമന്ത്രി മറുപടി നല്‍കി. ഭാരത് മാതാവിന്റെ കൈയ്യിലെ ഭഗവത് ധ്വജം അനാദികാലം മുതല്‍ ഭാരതത്തില്‍ നിലനിന്ന കൊടിയാണ്. ഛത്രപതി ശിവജി എന്തിയ ധ്വജമാണ്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി ഭരണഘടനയെ കൊന്നു. അവസരം ലഭിച്ചാല്‍ ഇനിയും അവര്‍ ഭരണഘടനാ ഹത്യ നടത്തും.
ഏകാധിപത്യമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കുടുംബവാഴ്ച ഇല്ലാത്ത കാലം ഉണ്ടായിട്ടില്ല. സാരഥ്യത്തില്‍ ഇല്ലെങ്കില്‍ പിന്നില്‍ നിന്നും അവര്‍ പറയുന്ന വിധത്തില്‍ ഭരണം നടത്തുകയാണ് രീതി. ഏകാധിപത്യത്തിന്റെ ജീന്‍ ഇന്നും അവരില്‍ നിലനില്‍ക്കുന്നു-അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ആയിരൂര്‍ എന്നിവരും കേന്ദ്രമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിശാഖന്‍ നന്ദി പറഞ്ഞു.