സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കരുത്; ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ; മറ്റുചിഹ്നങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കും; തീരുമാനം മന്ത്രിസഭായോഗത്തില്‍

ഗവര്‍ണറെ എതിര്‍പ്പറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

Update: 2025-06-25 10:41 GMT

തിരുവനന്തപുരം: ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ എതിര്‍പ്പറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിലാണ് രാജേന്ദ്ര ആര്‍ലേക്കറിനെ മുഖ്യമന്ത്രി രേഖാമൂലം എതിര്‍പ്പ് അറിയിക്കുന്നത്

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ അറിയിക്കും. മറ്റ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം.

ഭാരതാംബ വിവാദത്തില്‍, സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടലിന് ഇല്ലെന്ന് രാജ്ഭവന്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. രാജ്ഭവനിലെ സര്‍ക്കാര്‍പരിപാടിയില്‍ നിന്ന് മന്ത്രി വി. ശിവന്‍കുട്ടി ഇറങ്ങിപ്പോയതില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അത് പ്രോട്ടക്കോള്‍ ലംഘനമാണെന്ന് രാജ്ഭവന്‍ വിമര്‍ശിച്ചെങ്കിലും തുടര്‍ നടപടികളിലേക്ക് നീങ്ങിയില്ല.

മന്ത്രിയുടെ ബഹിഷ്‌കരണം സത്യപ്രതിജ്ഞാലംഘനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമല്ല. അതിനാല്‍, സര്‍ക്കാരിനെ അതൃപ്തി അറിയിക്കുക മാത്രമാകും ചെയ്യുക. കേന്ദ്രസര്‍ക്കാരിനുള്ള പ്രതിമാസ റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ ബഹിഷ്‌കരണം അറിയിക്കും.

ഭാരതാംബ ചിത്രത്തില്‍ ദീപംകൊളുത്തലും പുഷ്പാര്‍ച്ചനയും താന്‍ ആദ്യമായി ചെയ്യുന്നതല്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ബിഹാറിലും ഹിമാചല്‍പ്രദേശിലും ചെയ്തിരുന്നു. എന്താണ് ഭാരതാംബയെന്നും ഉദ്ദേശിക്കുന്നതെന്തെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനപ്പുറം മറ്റൊരു വിശദീകരണം ആവശ്യമില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. രാജ്ഭവനില്‍ സംഘടിപ്പിച്ച ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ചടങ്ങില്‍ 'ഭാരതാംബയ്ക്കു മുന്നില്‍ വിളക്കുകൊളുത്തല്‍' ചടങ്ങില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇറങ്ങിപ്പോക്ക്. നേരത്തെ കൃഷി മന്ത്രി പി പ്രസാദ് ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ പരിപാടി വേണ്ടെന്ന് വച്ചിരുന്നു.

Tags:    

Similar News