ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിട്ടില്ല; നിലമ്പൂരിലുള്ളത് വ്യാജന്‍; ഹിന്ദുമഹാസഭയുടെ എല്‍.ഡി.എഫ് പിന്തുണക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ഹിമവല്‍ ഭദ്രാനന്ദ

ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിട്ടില്ല

Update: 2025-06-11 06:57 GMT

മലപ്പുറം: ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് ഹിമവല്‍ ഭദ്രാനന്ദ. ഹിന്ദുമഹാസഭയുടെ എല്‍.ഡി.എഫ് പിന്തുണക്ക് പിന്നില്‍ ബി.ജെ.പിയാണ്. നിലമ്പൂരില്‍ ഉള്ളത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്ന വ്യാജനാണെന്നും ഭദ്രാനന്ദ ആരോപിച്ചു. സംഘടനയുമായി ആധികാരികമായി ബന്ധമുള്ള വ്യക്തിയല്ല പിന്തുണ പ്രഖ്യാപിച്ചത്.

വിമത സംഘടനയുടെ പേരു പറഞ്ഞു നടക്കുന്ന സ്വന്തം പേരില്‍ നിരവധി കേസുകള്‍ ഉള്ള വ്യക്തിയാണെന്നും സ്വാമി ദത്താത്രേയയെ കുറിച്ച് ഭദ്രാനന്ദ പറഞ്ഞു. ഹിന്ദുമഹാസഭയുടെ സ്ഥാനാര്‍ഥി പിന്മാറിയത് ബി.ജെ.പി നേതാക്കളുടെ സ്വാധീനത്താലാണ്. സമുദായത്തിന് നിലമ്പൂരില്‍ ഇരുപതിനായിരത്തോളം വോട്ടുകള്‍ ഉണ്ട്. മനസാക്ഷിക്ക് വോട്ട് നല്‍കുക അല്ലെങ്കില്‍ നോട്ടക്ക് നല്‍കണമെന്നും ഹിമവല്‍ ഭദ്രാനന്ദ വ്യക്തമാക്കി.

കെ സുരേന്ദ്രന്‍ മണ്ട പോയ തെങ്ങാണ്. ആ തെങ്ങില്‍ പ്രത്യേകിച്ച കരിക്കുകളൊന്നും പ്രതീക്ഷിക്കണ്ടെന്നും ഭദ്രാനന്ദ അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.സ്വരാജിനെ പിന്തുണക്കുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് അറിയിച്ചിരുന്നു.

എല്‍.ഡി.എഫിന്റെ ജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ദത്താത്രേയ പറഞ്ഞു. കേരളത്തില്‍ ഇടത് പക്ഷ മുന്നണി തന്നെയാണ് നിലമ്പൂരില്‍ ജയിച്ച് വരേണ്ടത്. കാലഘട്ടത്തിന്റെ ആവശ്യമാണത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് ജയിച്ചു വരേണ്ടത് നിലമ്പൂരിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Tags:    

Similar News