ഭാര്യയോട് ഫോണില്‍ മാപ്പ് പറഞ്ഞു, പിണറായിയുടെ സംരക്ഷണം; മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് വി ഡി സതീശന്‍; ഇത് കേവലം കുടുംബപ്രശ്‌നം മാത്രമല്ലെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ്; വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സണ്ണി ജോസഫും

മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് വി ഡി സതീശന്‍

Update: 2026-03-10 10:21 GMT

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഇത് കേവലം ഒരു കുടുംബ പ്രശ്‌നം മാത്രമല്ലെന്നും, ഗണേഷ് കുമാര്‍ രാജിവെക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഗണേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

അതേസമയം, കെ.ബി. ഗണേഷ് കുമാറിനെതിരായ വിവാദം ഒത്തുതീര്‍പ്പായതോടെ രാജി ആവശ്യപ്പെടേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിയുടെ വിഷയം ഒരു കുടുംബ പ്രശ്‌നമെന്ന നിലയിലാണ് സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്. മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വിവാദമായ ആരോപണങ്ങളെത്തുടര്‍ന്ന്, ഗണേഷ് കുമാര്‍ ഭാര്യ ബിന്ദു മേനോനെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ പ്രതികാര നടപടികളോ പൊലീസില്‍ പരാതി നല്‍കലോ ഉണ്ടാകില്ലെന്ന് ബിന്ദു മേനോന്‍ അറിയിച്ചതോടെയാണ് രാജി ആവശ്യം ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും, കെഎസ്ആര്‍ടിസി ആശുപത്രി ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുത്തു. രാജി അഭ്യൂഹങ്ങള്‍ മാധ്യമങ്ങള്‍ മാത്രം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളാണെന്നും, തനിക്കോ നാട്ടുകാര്‍ക്കോ അത്തരമൊരു പ്രശ്‌നമില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍, ഭാര്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മന്ത്രിക്ക് എതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്താണെന്നും മന്ത്രിയുടേത് ഭാരതീയ സംസ്‌കാരത്തിന് ചേരാത്ത പ്രവൃത്തിയെന്നും വെള്ളാപ്പള്ളി നടേശന്‍ ആഞ്ഞടിച്ചു.

Tags:    

Similar News