പാലക്കാട് മത്സരിക്കാന്‍ എനിക്ക് യോഗ്യതയില്ലേ? പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; ബിജെപി അംഗം നിയമസഭയില്‍ ഉണ്ടാകും; രാഷ്ട്രീയ ഗതിമാറ്റത്തിന് തുടക്കം കുറിക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പെന്ന് കെ സുരേന്ദ്രന്‍; സി കൃഷ്ണകുമാറിന് സാധ്യത

പാലക്കാട് മത്സരിക്കാന്‍ എനിക്ക് യോഗ്യതയില്ലേ?

Update: 2024-10-19 10:49 GMT

പാലക്കാട്: ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട് അന്തിമചിത്രം സ്ഥാനാര്‍ഥി ചിത്രം ഇനിയും തെളിഞ്ഞില്ല. ബിജെപി സ്ഥാനാര്‍ഥിയുടെ കാര്യത്തിലാണ് അന്തിമ തീരുമാനം ഇനിയും വരാത്തത്. ഇവിടെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര നേതൃത്വമാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

അതേസമയം പാലക്കാട് തനിക്ക് മത്സരിക്കാന്‍ യോഗ്യതയില്ലേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടയില്‍ ഭിന്നതയില്ലെന്നും കെ സുരേന്ദ്രന്‍ പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ ഉപതെരഞ്ഞെടുപ്പോടെ ജനപക്ഷത്തിന്റെ പ്രതിനിധിയായി കേരള നിയമസഭയില്‍ ബിജെപി അംഗം ഉണ്ടാകും. കേരള നിയമസഭയില്‍ സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങള്‍ പ്രതിദ്ധ്വനിക്കുന്നില്ല. അതിന് ബിജെപി അംഗം വേണം. രാഷ്ട്രീയ ഗതിമാറ്റത്തിന് തുടക്കം കുറിക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണ്. കോണ്‍ഗ്രസില്‍ ശരിയായ നിലപാട് എടുക്കുന്നവര്‍ ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ കെ സുധാകരന്റെയും കെ മുരളീധരന്റെ ചാണ്ടി ഉമ്മന്റെയും രമേശ് ചെന്നിത്തലയുടെയും അവസ്ഥയെന്താണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു മാഫിയ സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണ്.

ഈ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ബിജെപിയുമായി ഡീല്‍ ഉണ്ടെന്നാണ് പറയുന്നത്. ശരിക്ക് ആര് തമ്മിലാണ് ഡീല്‍. എല്ലായിടത്തും കോണ്‍ഗ്രസും സിപിമ്മും തമ്മിലാണ് ഡീല്‍. അവരുടെ സൗകര്യത്തിന് അനുസരിച്ച് ഇങ്ങനെ പറയുകയാണ്. പാലക്കാട് ഇ ശ്രീധരന്‍ തോറ്റപ്പോള്‍ സിപിഎം നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നോക്കിയാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ മുന്നാമതൊരാള്‍ വരേണ്ടതില്ലെന്നാണ് യുഡിഎഫ് എല്‍ഡിഎഫ് അന്തര്‍ധായെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, പാലക്കാട് സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാകും. ശോഭ സുരേന്ദ്രനും താനും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം ആര്‍.എസ്.എസില്‍ നിന്നും പാലക്കാട് നഗരസഭ നേതൃനിരയില്‍നിന്നും അതിശക്തമായാണ് ശോഭ സുരേന്ദ്രനുവേണ്ടി സമ്മര്‍ദം വന്നത്. രാഹുല്‍ മാങ്കൂട്ടത്തിലും ഡോ. പി. സരിനും വന്നതോടെ മത്സരം കടുക്കുമെന്നുറപ്പിച്ച് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥി വേണമെന്ന ചിന്തയിലാണ് ബി.ജെ.പി നേതൃത്വം. മാത്രമല്ല, നഗരത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചില സമുദായങ്ങളെ അനുനയിപ്പിക്കാന്‍ പൊതുസമ്മത സ്ഥാനാര്‍ഥി വേണമെന്ന ആവശ്യവും ശക്തമാണ്. ഇതോടെ കെ. സുരേന്ദ്രനിലേക്ക് സ്ഥാനാര്‍ഥി ചര്‍ച്ചകളെത്തിയതോടെ ശോഭ സുരേന്ദ്രനുവേണ്ടി അവസാന ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

2011ല്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പി 2016ലും 2021ലും സി.പി.എമ്മിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2021ല്‍ കുറഞ്ഞ വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ രണ്ടാം സ്ഥാനത്തായത്. 2016ല്‍ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയിരുന്നത്. 2011ല്‍ ബി.ജെ.പിക്ക് 6.59 ശതമാനം വോട്ട് മാത്രമാണ് കിട്ടിയതെങ്കില്‍, 2021ല്‍ അത് 35.34 ശതമാനമായി. പി. സരിന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാകുമ്പോള്‍ പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ച മുതലാക്കാന്‍ സാധിക്കുന്നയാളാകണം സ്ഥാനാര്‍ഥിയെന്ന ചിന്തയും ബി.ജെ.പി നേതാക്കള്‍ പങ്കുവെക്കുന്നു. കടുത്ത സി.പി.എം വിരോധിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് നല്‍കാന്‍ സി.പി.എം അനുയായികള്‍ മടിക്കുമെന്നതാണ് ഇതിന് അടിസ്ഥാനം.

Tags:    

Similar News