വിജയന്റെ കുടുംബത്തിന് സഹായം കരാര്‍ അടിസ്ഥാനത്തിലല്ല, വിശാലമനസ്‌കതയുടെ പേരില്‍; കുടുംബം മുന്നോട്ടുവെക്കുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്

വിജയന്റെ കുടുംബത്തിന് സഹായം കരാര്‍ അടിസ്ഥാനത്തിലല്ല

Update: 2025-09-13 13:50 GMT

തൃശൂര്‍: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബത്തിന് പാര്‍ട്ടി നല്‍കുന്ന സഹായം കരാര്‍ അടിസ്ഥാനത്തിലല്ലെന്നും, ഇത് വിശാലമനസ്‌കതയുടെ ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കുടുംബം മുന്നോട്ടുവെക്കുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും നിലവില്‍ അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ, കെപിസിസി നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്‍.എം. വിജയനുണ്ടായ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബാധ്യതകള്‍ ജൂണ്‍ 30നകം തീര്‍ക്കാമെന്ന് ധാരണാപത്രം ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്ന് പത്മജ ആരോപിച്ചു. ഭര്‍ത്താവ് വിജേഷിന് അസുഖമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും തിരിഞ്ഞുനോക്കിയില്ലെന്നും, ആശുപത്രി ബില്ലടക്കാന്‍ വാഗ്ദാനം ചെയ്ത തുക പോലും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

പത്മജയുടെ ആരോപണങ്ങളോട് പ്രതികരിച്ച കെപിസിസി പ്രസിഡന്റ്, വിജയന്‍ കുടുംബത്തെ പാര്‍ട്ടി സഹായിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് ഒരു കരാറിന്റെയോ കേസിന്റെയോ അടിസ്ഥാനത്തിലല്ലെന്നും ഊന്നിപ്പറഞ്ഞു. കൈ ഞരമ്പ് മുറിച്ച നിലയില്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് എന്‍.എം. വിജയനും മകന്‍ വിജേഷും ആത്മഹത്യ ചെയ്തത്.

പാര്‍ട്ടി മുന്നോട്ടുവെച്ച ഉറപ്പുകള്‍ പാലിക്കാത്തത് വിശ്വാസം നഷ്ടപ്പെടുത്തിയെന്നും, സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി ഇല്ലാതാക്കുകയാണെന്നും പത്മജ കുറ്റപ്പെടുത്തിയിരുന്നു. താന്‍ താമസിക്കുന്ന വീട് പോലും ബാങ്കില്‍ പണയത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News