പിജെ ഇല്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇനി കണ്ണൂരുകാരുടെ ആധിപത്യം; സെക്രട്ടറിയറ്റിലെ മുന്നുപുതുമുഖങ്ങളില്‍ രണ്ടുപേരും കണ്ണൂരുകാര്‍; ആനാവൂര്‍ നാഗപ്പന്‍ ഒഴിവായതോടെ തലസ്ഥാനത്തിന് സെക്രട്ടറിയേറ്റ് പ്രാതിനിധ്യമില്ല; കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിമാര്‍ക്ക് മാറ്റം വന്നേക്കും

പിജെ ഇല്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇനി കണ്ണൂരുകാരുടെ ആധിപത്യം

Update: 2025-03-09 10:28 GMT

കൊല്ലം: സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കുറി മൂന്നുപുതുമുഖങ്ങള്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും, കെ കെ ശൈലജയും, എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനുമാണ് സംസ്ഥാന സെക്രട്ടറിയറ്റില്‍ പുതുതായി ഇടംപിടിച്ചത്. 17 അംഗ സെക്രട്ടറിയേറ്റില്‍ എംബി രാജേഷ്, പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ പി ഉദയഭാനു, പി ശശി എന്നീ നേതാക്കളെ പരിഗണിച്ചില്ല.

സെക്രട്ടേറിയറ്റ് അംഗങ്ങള്‍

എം വി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, സി എന്‍ മോഹനന്‍

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് എ കെ ബാലന്‍, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, കെ വരദരാജന്‍, എം കെ കണ്ണന്‍, ബേബി ജോണ്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരെ ഒഴിവാക്കി. കണ്ണൂരിലേയും എറണാകുളത്തേയും ജില്ലാ സെക്രട്ടറിമാരേയും മാറ്റാന്‍ സാധ്യതയുണ്ട്. കണ്ണൂരില്‍ ടി വി രാജേഷും എറണാകുളത്ത് പി. ആര്‍ മുരളീധരനും ജില്ലാ സെക്രട്ടറിമാരായേക്കും. കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജനും, എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടം പിടിച്ചതോടെയാണിത്. സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു എ.വി. റസ്സല്‍ മരിച്ചതിനെ തുടര്‍ന്ന് ഈ ജില്ലയിലും സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടയത്ത് ജില്ലാ സെക്രട്ടറി സാധ്യതയുള്ള ടി ആര്‍ രഘുനാഥനെ സംസ്ഥാന സമിതിയില്‍ എടുത്തിട്ടുണ്ട്.

പുതിയ സെക്രട്ടേറിയറ്റില്‍ കണ്ണൂരുകാര്‍ക്ക് ആധിപത്യം ഉണ്ട്. കണ്ണൂരില്‍നിന്നുള്ള അഞ്ച് പ്രതിനിധികളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിങ്ങനെ 5 നേതാക്കള്‍. മുന്‍ അംഗങ്ങളായ ആനാവൂര്‍ നാഗപ്പന്‍, എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ മൂന്ന് അംഗങ്ങള്‍ എത്തിയിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ആനാവൂര്‍ നാഗപ്പന്‍ ഒഴിവായതോടെ തിരുവനന്തപുരം ജില്ലയ്ക്ക് സെക്രട്ടറിയേറ്റ് പ്രാതിനിധ്യമില്ലാതായി. എം ബി രാജേഷിനെ ഇത്തവണ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. പി ശ്രീരാമകൃഷ്ണനെ ആരോഗ്യപരമായ കാരണങ്ങളാലാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കെ എച്ച് ബാബു ജാനെ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാകും. തൃശ്ശൂര്‍, വയനാട്, കാസര്‍കോട് ജില്ലയിലെ നേതാക്കള്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.

കോഴിക്കോട് ജില്ലയില്‍നിന്ന് മന്ത്രി മുഹമ്മദ് റിയാസ്, എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍, ദേശാഭിമാനി എഡിറ്റര്‍ ദിനേശന്‍ പുത്തലത്ത് എന്നീ നേതാക്കളാണ് സെക്രട്ടറിയേറ്റിലുള്ളത്. കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പത്തനംതിട്ട ജില്ലയില്‍നിന്ന് തോമസ് ഐസക്, ആലപ്പുഴയില്‍നിന്ന് സജി ചെറിയാന്‍, കോട്ടയത്തുനിന്ന് മന്ത്രി വി.എന്‍.വാസവന്‍, ഇടുക്കിയില്‍നിന്ന് കെ.കെ.ജയചന്ദ്രന്‍, എറണാകുളത്തുനിന്ന് മന്ത്രി പി.രാജീവ്, സി.എന്‍.മോഹന്‍, പാലക്കാടുനിന്ന് പി.കെ.ബിജു, മലപ്പുറത്തുനിന്ന് എം.സ്വരാജ് എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയത്.

പത്തനംതിട്ടയില്‍ നിന്ന് സംസ്ഥാന സമിതിയിലേക്ക് ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. മന്ത്രി വീണാ ജോര്‍ജിനെ ഉള്‍പ്പെടുത്തുമെന്ന് സൂചന ഉണ്ടായിരുന്നിട്ടും അവസാന ഘട്ടത്തില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തുകയായിരുന്നു

Tags:    

Similar News