കരുവന്നൂര്‍ കേസില്‍ ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചന; പാര്‍ട്ടിയെ പ്രതിയാക്കിക്കളയാം എന്നാണ് ധാരണ; കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ഇഡി കുറ്റപത്രത്തിനെതിരെ എം വി ഗോവിന്ദന്‍

കരുവന്നൂര്‍ കേസില്‍ ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചന

Update: 2025-05-26 10:02 GMT

തിരുവനന്തപുരം: കരുവന്നൂര്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇഡി നടത്തുന്നതെന്നാണ് ഗോവിന്ദന്‍ വ്യക്തമാക്കിയത്. സിപിഎമ്മിനെ പ്രതിയാക്കിക്കളയാം എന്ന ധാരണയോടുകൂടിയാണ് ഇഡി മുന്നോട്ടുവന്നിരിക്കുന്നത്. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ എറണാകുളം പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രത്യേക (പിഎംഎല്‍എ) കോടതിയിലാണ് ഇ ഡി രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎമ്മിനെയും പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ സെക്രട്ടറിമാരെയും കേസില്‍ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എം വര്‍ഗീസ്, എ.സി മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ എം.പി എന്നീ മുതിര്‍ന്ന നേതാക്കളെയാണ് പ്രതി സ്ഥാനത്ത് ഉള്‍പ്പെടുത്തിയത്.

കോടതിയില്‍ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടിയുണ്ട്. ആകെ 83 പ്രതികളാണ് ഇതോടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലുള്ളത്. 180 കോടി രൂപയുടെ തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്. ഇതില്‍ 128 കോടി രൂപ ഇഡി കണ്ടുകെട്ടി.അതേസമയം, കരുവന്നൂരില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും എന്നാല്‍ അതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും എ സി മൊയ്തീന്‍ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നേതാക്കളെ പ്രതിയാക്കിയതെന്നും മൊയ്തീന്‍ വ്യക്തമാക്കി. കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്നും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News