ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; സ്ഥാനാര്‍ഥികളെ നോക്കി അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്; പി.ഡി.പി പീഡിപ്പിക്കപ്പെട്ടവര്‍ തന്നെ; മഅദനി പ്രതിയായാല്‍ പിടിച്ചു കൊടുക്കാതിരിക്കാന്‍ പറ്റുമോ? നിലപാട് ആവര്‍ത്തിച്ചു എം വി ഗോവിന്ദന്‍

ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല

Update: 2025-06-11 07:02 GMT

നിലമ്പൂര്‍: ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ സംബന്ധിച്ച വിഷയത്തില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജമാഅത്തെ ഇസ് ലാമിയുമായി സി.പി.എം ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. ഒരു തരത്തിലുമുള്ള പിന്തുണ ജമാഅത്തെ ഇസ് ലാമിയുമായും ആര്‍.എസ്.എസുമായും ഉണ്ടാക്കിയിട്ടില്ല. പലപ്പോഴും സ്ഥാനാര്‍ഥികളെ നോക്കി ജമാഅത്തെ ഇസ് ലാമി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയമായ ഐക്യമുന്നണിക്ക് രൂപം നല്‍കിയിട്ടില്ല.

ഇന്ത്യ പോലുള്ള മതനിരപേക്ഷ ഉള്ളടക്കം നിലനില്‍ക്കേണ്ട രാജ്യത്ത് ആ രാഷ്ട്രീയം കൈകാര്യം ചെയ്യാനാവില്ല. വര്‍ഗീയ കൂട്ടുക്കെട്ടിലേക്ക് കോണ്‍ഗ്രസും മുസ്‌ലിം ലീഗും എടുത്തുചാടുന്ന കാഴ്ചയാണ് കുറച്ചു കാലമായി കേരളം കാണുന്നത്. യു.ഡി.എഫ് രാഷ്ട്രീയം തകര്‍ച്ചയിലേക്ക് പോകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

പി.ഡി.പി പീഡിപ്പിക്കപ്പെട്ടവര്‍ തന്നെയാണ്. മഅദനിയെ പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂര്‍വമാണ്. പൂര്‍വകാല ചരിത്രത്തില്‍ മഅദനി തീവ്രവാദ നിലപാടുകളും അതിന്റെ ഭാഗമായ സമീപനങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആ പാരമ്പര്യം വെച്ചല്ല ഇപ്പോള്‍ അളക്കേണ്ടത്. ഭരണവര്‍ഗത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് വിധേയപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ വക്താവായിട്ടാണ് മഅദനിയെ കാണുന്നത്.

മഅദനിയെ പിടിച്ചു കൊടുത്തത് ഭരണനേട്ടമായി നായനാര്‍ സര്‍ക്കാര്‍ അവതരിപ്പിച്ചെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. പ്രതിയായാല്‍ പിടിച്ചു കൊടുക്കാതിരിക്കാന്‍ പറ്റുമോ എന്ന് ഗോവിന്ദന്‍ ചോദിച്ചു. ഒന്നും പറയാനില്ലാത്തപ്പോള്‍ ആളുകളുടെ മുമ്പില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിച്ച് രക്ഷപ്പെടാമെന്ന് പ്രതിപക്ഷ നേതാവ് ആലോചിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വര്‍ഗീയശക്തികളുമായി കൂട്ടുചേരുകയാണെന്ന് എം.വി. ഗോവിന്ദന്‍ ഇന്നലെ ആരോപിച്ചിരുന്നു. ജമാത്തെ ഇസ് ലാമിയടക്കമുള്ള തീവ്രവാദ ശക്തികളുമായാണ് യു.ഡി.എഫ് കൂട്ടുകൂടുന്നത്. അതിനാലാണ് അതിനെ മഴവില്‍ സഖ്യമെന്ന് വിളിക്കുന്നത്. നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇപ്പോള്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും അതാണ് കാണുന്നത്. ഇത് ദൂരവ്യാപക ഫലമുണ്ടാക്കും. ഇക്കാര്യത്തില്‍ മനഃപ്രയാസമില്ലെന്നാണ് യു.ഡി.എഫിന്റെ പ്രവൃത്തികളില്‍ നിന്ന് മനസിലാകുന്നതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, സി.പി.എമ്മിനെ ജമാഅത്തെ ഇസ് ലാമി സഹായിച്ചിരുന്നല്ലോയെന്ന ചോദ്യത്തിന് ജമാഅത്തെ ഇസ് ലാമിയുമായി മുമ്പും പാര്‍ട്ടിക്ക് ബന്ധമുണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവുകയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പി.ഡി.പി എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ പീഡിപ്പിക്കപ്പെട്ടൊരു വിഭാഗമാണെന്നും സാര്‍വദേശീയ തലത്തില്‍ വര്‍?ഗീയരാഷ്ട്രം ഉണ്ടാക്കണമെന്ന് പറയുന്നവരല്ല അവരെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.

ജമാഅത്തെ ഇസ്‌ലാമി പിന്തുണ എല്‍.ഡി.എഫിന് സ്വീകരിക്കാം, യു.ഡി.എഫിന് പാടില്ലെന്നത് എവിടത്തെ ന്യായമാണെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ പരിഭവിക്കുന്നവര്‍ക്ക് പി.ഡി.പി പിന്തുണയില്‍ പരിഭവമില്ല. സി.പി.എം ഓന്തിനെപ്പോലെ നിറം മാറുന്നത് ജനം തിരിച്ചറിയും.

മുസ്‌ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ് ലാമിയെന്നും ദേശീയ സാര്‍വദേശീയ രംഗത്തൊക്കെ അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നുമാണ് 2009ല്‍ പിണറായി വിജയന്‍ പറഞ്ഞത്. ജമാഅത്തുമായി മുമ്പും ചര്‍ച്ച നടത്താറുണ്ടെന്നും എന്നെ കാണാന്‍ അവര്‍ തലയില്‍ മുണ്ടിട്ടല്ല വന്നതെന്നും പിണറായി വിജയന്‍ 2011ല്‍ വടക്കാഞ്ചേരിയില്‍ നടന്ന യോഗത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ് ലാമി പിന്തുണ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചെന്ന് പി. ശ്രീരാമകൃഷ്ണനും പറഞ്ഞു.

Tags:    

Similar News