തെരഞ്ഞടുപ്പാണ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന മനസില്‍ കാണണം; ആര് വാഴണം, വീഴണം എന്ന് തീരുമാനിക്കുന്നതില്‍ സഭക്കും പങ്കുണ്ട്; മതപരിവര്‍ത്തനം ആരോപിച്ച് പീഡിപ്പിച്ചവര്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തെരഞ്ഞടുപ്പാണ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന മനസില്‍ കാണണം

Update: 2025-11-09 16:30 GMT

തൃശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശക്തമായ താക്കീത് നല്‍കി കെസിബിസി ചെയര്‍മാനും തൃശൂര്‍ അതിരൂപത മെത്രാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മതസ്വാതന്ത്ര്യം, വിദ്യാഭ്യാസം, മറ്റുമേഖലകളിലെ പ്രാതിനിധ്യം എന്നീ കാര്യങ്ങളില്‍ ക്രിസ്തീയ സമുദായം മാറ്റി നിര്‍ത്തപ്പെടുന്നു. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നീതി അകലെയാണ്. ഇത് മനസ്സില്‍ കരുതി വേണം തെരഞ്ഞെടുപ്പിനെ കാണാനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തൃശൂര്‍ അതിരൂപതാ സമുദായ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതില്‍ സഭക്കും പങ്കുണ്ടെന്നും തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ എല്ലാവരും വിവേകത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

'2021 നിയസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ജെബി കോശി കമ്മിഷനെ നിയോഗിച്ചു. പക്ഷെ ആ റിപ്പോര്‍ട്ട് ഇപ്പോള്‍ എവിടെയാണെന്നും ആന്‍ഡ്രൂസ് താഴത്ത് ചോദിച്ചു. 288 ശുപാര്‍ശകള്‍ ഈ കമ്മീഷന്‍ നല്‍കി. റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത് വിടാത്തതും ശുപാര്‍ശകള്‍ നടപ്പാക്കാത്തതും സര്‍ക്കാര്‍ കാട്ടുന്ന അവഗണനയാണ്. നിയമ നിര്‍മ്മാണ സഭകളുടെ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ എല്ലാവരും വിവേകത്തോടെ പെരുമാറണം.

തെരഞ്ഞെടുപ്പിലും സര്‍ക്കാര്‍ സര്‍വീസുകളിലും സഭാംഗങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടത് ആവശ്യകതയാണ്. മതപരിവര്‍ത്തനം ആരോപിച്ച് ഞങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഖാതങ്ങള്‍ നേരിടേണ്ടി വരും.'-മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

നീതിക്കു വേണ്ടിയുള്ള പോരാട്ടം വിമോചന സമരമായി ചിത്രീകരിക്കുന്നവര്‍ മനസ്സിലാക്കിക്കോളു , ഒരു നവയുഗ വിമോചന സമരത്തിലേക്ക് ഞങ്ങളെ തള്ളിവിടരുത്. ഈ സാഹചര്യങ്ങളെ എല്ലാം ഉള്‍ക്കൊണ്ട് വേണം വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍. ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഭിന്നശേഷി അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മെത്രാന്‍ ആവശ്യപ്പെട്ടു. സമുദായത്തിലെ യുവാക്കളെ മോഹനവാഗ്ദാനം നല്‍കി വഴിതെറ്റിക്കുന്ന മാഫിയകള്‍ക്കെതിരെ ക്രിസ്തുവിന്റെ ചമ്മട്ടിയെടുക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷനായി.

Tags:    

Similar News