കോടിയേരിയുടെ ജനജാഗ്രതാ യാത്രയിലെ വിവാദ മിനികൂപ്പറിന്റെ ഉടമ; സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് സീറ്റ് നിഷേധിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പൂജ്യനാക്കി ജയിച്ചുകയറിയ ഇടതിന്റെ 'അപരന്‍'; ഇത്തവണ മത്സരം ഔദ്യോഗികമായി; കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസല്‍

Update: 2025-11-18 11:53 GMT

കോഴിക്കോട്: കോഴിക്കോട് നഗരസഭാ തിരഞ്ഞെടുപ്പില്‍ വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ ഇത്തവണ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിക്കും. നാഷണല്‍ ലീഗ് പ്രതിനിധിയായാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് ഫൈസല്‍ ജയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ടായിരുന്നു പിന്‍വലിപ്പിച്ചത്. കൊടുവള്ളി നഗരസഭയുടെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ ഇത്തവണ മത്സരിക്കുന്നത്.

2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ഫൈസലിനെതിരെ എല്‍ഡിഎഫ് ഒപി റഷീദ് എന്ന നാഷണല്‍ ലീഗ് പ്രതിനിധിയെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഈ പ്രതിനിധി ഒരുവോട്ട് പോലും നേടാന്‍ കഴിയാതെ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആ വാര്‍ഡ് ഉള്‍പ്പെടുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.

എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥിയുണ്ടെങ്കിലും സ്ഥലത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്ഥാനാര്‍ത്ഥി ഡമ്മി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് അടക്കം ഉയര്‍ത്തിയിരുന്നതാണ്. ഫൈസലിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഫ്‌ലക്‌സ് ബോര്‍ഡുകളും എല്ലാം തയ്യാറായ ശേഷമാണ് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സിപിഎം ഫൈസലിനോട് പിന്‍മാറാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിടിഎ റഹീം എംഎല്‍എ അടക്കം ഫൈസലുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

കോഴിക്കോട് കൊടുവള്ളി ചുണ്ടപ്പുറം ഡിവിഷനില്‍ കാരാട്ട് ഫൈസലാണ് എല്‍ഡിഎഫിന്റെ യഥാര്‍ഥ സ്ഥാനാര്‍ഥിയെന്ന യു ഡി എഫ് ആരോപണം ശരി വയ്ക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഫൈസല്‍ 73 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് ഒരു വോട്ടു പോലും കിട്ടിയില്ല. വിവാദങ്ങളിലും വിജയം ഉറപ്പിച്ചായിരുന്നു കാരാട്ട് ഫൈസലിന്റെ പ്രചാരണം. സിപിഎം നേതാക്കള്‍ തന്നെ പരസ്യമായി പ്രചാരണത്തിനിറങ്ങി. എന്നാല്‍ ഒ.പി.റഷീദാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് വെറുതെ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു കൊണ്ടിരുന്നു. പ്രവര്‍ത്തനം മുഴുവന്‍ ഫൈസലിനുവേണ്ടിയായിരുന്നു. അബദ്ധത്തില്‍ പോലും എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ടുവീഴാതെ അവര്‍ ശ്രദ്ധയോടെ നീങ്ങി. അങ്ങനെ സ്വന്തം സ്ഥാനാര്‍ഥിയെ പൂജ്യത്തിലൊതുക്കി തിരഞ്ഞെടുപ്പ് ചരിത്രത്തിലെഴുതി. ഫൈസല്‍ 568 വോട്ടിന് ജയിച്ചു കയറി. അപരന്‍ ഏഴ് വോട്ടുകളും സ്വന്തമാക്കി. 495 വോട്ടുകളുമായി ലീഗ് സ്ഥാനാര്‍ഥി കെ.കെ.ഖാദര്‍ രണ്ടാം സ്ഥാനത്തായപ്പോള്‍ ബിജെപി വോട്ട് 164ല്‍നിന്ന് അമ്പതായി കുറഞ്ഞു. ഫൈസലിന്റെ വിജയാഹളാദപ്രകടനത്തിലും സിപിഎം പതാക പാറിപറന്നു. സംസ്ഥാന സെക്രട്ടറിയുടെ ജനജാഗ്രതാ യാത്രയില്‍ വിവാദമായ മിനികൂപ്പര്‍ വാഹനത്തിലായിരുന്നു കൊടുവള്ളി നഗരത്തിലൂടെ ഫൈസല്‍ കാരാട്ട് പ്രകടനം നടത്തിയത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ പ്രതിയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണസംഘം കാരാട്ട് ഫൈസലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നിലവില്‍ ഫൈസലിന്റെ പേരില്‍ കേസുകളില്ലെന്നാണ് വിവരം. കരിപ്പൂര്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതിയാണ് കാരാട്ട് ഫൈസല്‍. ഈ കേസില്‍ വലിയ തുക കസ്റ്റംസ് ഫൈസലിന് പിഴ ശിക്ഷ നിര്‍ദ്ദേശിച്ചിരുന്നു. അതേ സമയം മുന്‍പ് കാരാട്ട് ഫൈസലിനെതിരെ മത്സരിച്ച ഒ പി റഷീദ് ഇത്തവണയും മത്സരരംഗത്തുണ്ട്.

Tags:    

Similar News