പാര്‍ട്ടിയെ വെല്ലുവിളിച്ച് ജമാഅത്ത് വേദിയില്‍; അരൂരില്‍ ദലീമയ്ക്ക് ചുവപ്പ് കാര്‍ഡ്! മത്സരിക്കാന്‍ ഐസക്കോ ആരിഫോ പകരം വരുമോ? സീറ്റ് നിഷേധിച്ചാല്‍ പൊതു പ്രവര്‍ത്തനം നിര്‍ത്താന്‍ തയാറെടുത്ത് ഗായിക; അരൂരിലെ 'മോശം പ്രകടനം' തിരിച്ചടിയായോ? ആലപ്പുഴ സി.പി.എമ്മില്‍ വന്‍ അഴിച്ചുപണിക്ക് നീക്കം

Update: 2026-01-20 12:36 GMT

ആലപ്പുഴ: ജമാ അത്തെ ഇസ്ലാമിയുടെ പ്രധാന നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത അരൂര്‍ എം എല്‍ എ ദലീമ ജോജോ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തലില്‍ സിപിഎം നേതൃത്വം. ആലപ്പുഴയില്‍ ഇക്കഴിഞ്ഞ 11 ന് നടന്ന ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിലാണ് ദലീമ പങ്കെടുത്തത്. ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നുമാണ് ദലീമയുടെ വിശദീകരണം. എന്നാല്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകവെ പാര്‍ട്ടിയുമായി ആലോചിക്കാതെ പാര്‍ട്ടി എം എല്‍ എ അവരുടെ വേദി പങ്കിട്ടത് തെറ്റായ പ്രവണതയാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇത് രാഷ്ട്രീയ എതിരാളികള്‍ തിരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കുമെന്നതിനാല്‍ എം എല്‍ എയ്ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റു നിഷേധിച്ചാല്‍ പൊതു രംഗത്തുനിന്നും പിന്‍വാങ്ങുകയാണ് താനെന്ന സൂചനകള്‍ നല്‍കുകയാണ് ഗായികകൂടിയായ ദലീമ. സിപിഎം നിരന്തരമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ വേദി പങ്കിട്ടതോടെ ദലീമക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ചാരിറ്റി പരിപാടികളില്‍ തുടര്‍ന്നും ആര് വിളിച്ചാലും പോകുമെന്നുള്ള ദലീമയുടെ പ്രതികരണം പുറത്തുവന്നതോടെ പാര്‍ട്ടി അണികള്‍ കടുത്ത പ്രതിഷേധത്തിലാണ്.

ജമാ അത്തെ ഇസ്ലാമിയുടെ പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയയില്‍ ദലീമ പങ്കെടുത്തത് പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ്. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതോടെ അരൂര്‍ സീറ്റില്‍ ദലീമയെ വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യതയും മങ്ങുകയാണ്. അരൂരില്‍ മുന്‍ മന്ത്രി ഡോ തോമസ് ഐസക്, അല്ലെങ്കില്‍ മുന്‍ എം പി ആരിഫ് എന്നിവരില്‍ ആരെയെങ്കിലും മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. ഇതാണ് ദലീമയെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എം എല്‍ എയെന്ന നിലയില്‍ വളരെ മോശം പ്രകടനമാണ് ദലീമ നടത്തിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അരൂരില്‍ വീണ്ടും ദലീമയെതന്നെ മത്സരിപ്പിച്ചാല്‍ സീറ്റ് നഷ്ടപ്പെടുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അരൂരില്‍ ബി ജെ പിയുടെ വോട്ട് ശതമാനം വര്‍ധിച്ചതിലും നേതൃത്വത്തിന് ആശങ്കയുണ്ട്. എടുത്തുപറയത്തക്ക വികസന പ്രവര്‍ത്തനങ്ങളൊന്നും ദലീമയുടെ നേതൃത്വത്തില്‍ നടന്നില്ലെന്ന ആരോപണവും പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നിരുന്നു.

പാര്‍ട്ടി സീറ്റ് നിഷേധിച്ചാല്‍ പൊതു പ്രവര്‍ത്തന രംഗത്തുനിന്നും പൂര്‍ണമായും മാറി നില്‍ക്കാനും, സംഗീത രംഗത്ത് സജീവമാവാനുമാണ് ദലീമയുടെ തീരുമാനം. ക്രിസ്റ്റ്യന്‍ ഭക്തിഗാന ആല്‍ബങ്ങളടക്കം നൂറുക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച ദലീമ, സ്വദേശത്തും വിദേശങ്ങളിലും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലം പിടിച്ചെടുക്കാനായി സി പി എം കണ്ടെത്തിയ സ്ഥാനാര്‍ഥിയായിരുന്നു ദലീമ. കോണ്‍ഗ്രസ് നേതാവും മുന്‍ അരൂര്‍ എം എല്‍ എയുമായ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു ദലീമ 6077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്ന ആദ്യ പിന്നണി ഗായിക കൂടിയായിരുന്നു ദലീമ.

2015 ല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ് ദലീമ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാിരുന്നു. 2021 അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് നിയമസഭാംഗമായി. രണ്ട് തവണ നിയമസഭാംഗമായ ദലീമ സി പി എമ്മിനോട് വിടപറയുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അടുത്ത തവണ അരൂര്‍ സീറ്റില്‍ ദലീമയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

അതിനിടെ ജമാഅത്തെ വേദിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി ദലീമ ജോജോ രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്. മണ്ഡലത്തിലെ പാലീയേറ്റീവ് - ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന സമീപനമാണ് എന്റേത്.

ഇവിടെ ക്ഷണിച്ചതും ഞാന്‍ പങ്കെടുത്തതും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികള്‍ക്കല്ല.സംഘപരിവാറിന്റെയോ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയോ കാസ ഉള്‍പ്പടെയുള്ള തീവ്രനിലപാടുകാരുടെയോ വേദികളില്‍ പങ്കെടുക്കില്ല എന്നത് ഞാനും എന്റെ പ്രസ്ഥാനമായ സിപിഎമ്മിന്റെയും പ്രഖ്യാപിത നിലപാടാണ്. മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല. സമത്വവും സാഹോദര്യവുമാണ് എന്റെ ആശയം അത് ജീവനുള്ള കാലം വരെ തുടരും അതിന്റെ പ്രചരണത്തിനായി സംസാരിക്കും പൊതുപ്രവര്‍ത്തനം ചെയ്യും പാട്ടുകളും പാടുമെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

ദലീമ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്

ദെലീമ എം.എല്‍.എ ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ എന്നുള്ള തരത്തില്‍ ഇതിനോടകം പല മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

ഈ വാര്‍ത്തയുടെ കാരണമായിട്ടുള്ളത് ഈ മാസം ജനുവരി 11ന് എന്റെ നിയോജക മണ്ഡലത്തില്‍ നടന്ന ചടങ്ങാണ്.ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഞാന്‍ ഈ കുറിപ്പിനൊപ്പം പങ്കുവെക്കുകയാണ്

അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്.മണ്ഡലത്തിലെ പാലീയേറ്റീവ് - ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന സമീപനമാണ് എന്റേത്

ഇവിടെ എന്നെ ക്ഷണിച്ചതും ഞാന്‍ പങ്കെടുത്തതും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികള്‍ക്കല്ല.സംഘപരിവാറിന്റെയോ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയോ കാസ ഉള്‍പ്പടെയുള്ള തീവ്രനിലപാടുകാരുടെയോ വേദികളില്‍ പങ്കെടുക്കില്ല എന്നത് ഞാനും എന്റെ പ്രസ്ഥാനമായ സിപിഐഎമ്മിന്റെയും പ്രഖ്യാപിത നിലപാടാണ്

മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല. സമത്വവും സാഹോദര്യവുമാണ് എന്റെ ആശയം അത് ജീവനുള്ള കാലം വരെ തുടരും അതിന്റെ പ്രചരണത്തിനായി സംസാരിക്കും പൊതുപ്രവര്‍ത്തനം ചെയ്യും പാട്ടുകളും പാടും

Tags:    

Similar News