'അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് ഡെസ്‌കില്‍ കയറിയിരുന്ന് സാധനം തല്ലിപ്പൊളിച്ച ഒരുത്തനാണ്; ഇവനൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോ സ്‌കൂളില്‍ പഠിക്കേണ്ട സ്ഥിതി പിള്ളേര്‍ക്കുണ്ടായല്ലോ'; വിഡ്ഢിത്തം മാത്രം പറയുന്ന വിദ്യാഭ്യാസ മന്ത്രിയെന്ന് സതീശന്‍; സ്വന്തം മണ്ഡലത്തിലുള്ള ആളെ കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച ആളിന്റെ പേരും വി ഡി സതീശന്‍ എന്നാണെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ പരസ്യവാക്‌പോര്. വിഡ്ഢിത്തം മാത്രം പറയുന്ന ആളെന്നും അണ്ടര്‍വെയര്‍ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ചയാളെന്നും പറഞ്ഞുകൊണ്ട് ശിവന്‍കുട്ടിക്കെതിരെ സതീശനാണ് ആദ്യം രംഗത്തുവന്നത്. ഇയാളൊക്കെ വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ എന്നും സതീശന്‍ പരിഹസിച്ചു. പിന്നാലെ സ്വന്തം മണ്ഡലത്തിലെ ആളെ സോഷ്യല്‍ മീഡിയയിലൂടെ കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ പച്ചത്തെറി വിളിച്ച ആളിന്റെ പേരും വിഡി സതീശന്‍ എന്നാണെന്ന് മന്ത്രി വി ശിവന്‍കുട്ടി തിരിച്ചടിച്ചതോടെ പോര് കടുത്തു. സതീശന്റേത് തരംതാണ പദപ്രയോഗങ്ങളാണെന്നും അണികളെ ആവേശഭരിതരാക്കാന്‍ അച്ഛന്റെ പ്രായമുള്ളവരെ പോലും അദ്ദേഹം ധിക്കാരത്തോടെ അധിക്ഷേപിക്കുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. പത്ത് വര്‍ഷം കൊണ്ട് ഒമ്പതിനായിരം കോടി രൂപയുടെ വികസനം പൊതുവിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വന്ന മറ്റൊരു സര്‍ക്കാരിനെ ചൂണ്ടിക്കാണിക്കാന്‍ സതീശനെ വെല്ലുവിളിക്കുകയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരെ പോലും നിയമസഭയില്‍ വളരെ മോശം വാക്കുകളാണ് പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നത്. 'ഞാന്‍ പേടിച്ചു പോയി' എന്ന ബോര്‍ഡ് സതീശന്റെ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും സ്ഥാപിച്ചു കണ്ടു. തങ്ങളുടെ മാന്യത കൊണ്ടാണ് തിരിച്ചു പ്രതികരിക്കാത്തതെന്നും തങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ പേടിക്കുക മാത്രമല്ല, പേടിച്ച് മൂത്രമൊഴിച്ചു പോവുമെന്നും മന്ത്രി പരിഹസിച്ചു.
അണ്ടര്‍വെയര്‍ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ച ആളാണെന്ന പരാമര്‍ശനത്തിനും ശിവന്‍കുട്ടി മറുപടി നല്‍കി. എന്ത് ചോദിച്ചാലും സഭയിലെ കയ്യാങ്കളിയെ കുറിച്ച് മാത്രമാണ് സതീശന് പറയാനുള്ളതെന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്. മന്ത്രിയായത് കൊണ്ട് ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി മറുപടി പറയാന്‍ തനിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവന്‍കുട്ടി വിഡ്ഢിത്തം മാത്രം പറയുന്ന ആളെന്നാണ് പ്രതിപക്ഷം തിരുവനന്തപുരത്ത് നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യവെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ഇയാളൊക്കെ വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ. നിയമസഭ തല്ലിപ്പൊളിച്ച ആളാണ് ഇപ്പോള്‍ നിയമസഭയില്‍ എങ്ങനെ പെരുമാറണമെന്ന് ക്ലാസ് എടുക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു. 'അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് മുണ്ട് മടക്കിക്കുത്തി ഡെസ്‌കിന്റെ മുന്‍പില്‍ കയറിയിരുന്ന് ഈ സാധനം മുഴുവന്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ്. എന്നിട്ട് ഇപ്പോള്‍ വായില്‍ തോന്നിയത് വിളിച്ചു പറയുന്നു, നമുക്ക് ക്ലാസ് എടുക്കുകയാണ്. ഈ സണ്ണിവക്കീലിനും എനിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ, എങ്ങനെ നിയമസഭയില്‍ പ്രവര്‍ത്തിക്കണമെന്ന്. വാര്‍ത്ത വരുമെന്ന് കണ്ടാല്‍ എന്ത് വിഡ്ഢിത്തവും വായില്‍നിന്ന് വരുമോ, എന്ത് വിഡ്ഢിത്തവും', സതീശന്‍ ആരാഞ്ഞു. 'വിദ്യാഭ്യാസമന്ത്രി.. എന്റെ പിള്ളേരെ ഓര്‍ത്ത് ഞാന്‍ ഇങ്ങനെ സങ്കടപ്പെടുകയാണ്. ഇവനൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോ സ്‌കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേര്‍ക്കുണ്ടായല്ലോ. കഷ്ടം എന്ന് അല്ലാതെ എന്താണ് പറയുക', സതീശന്‍ കൂട്ടിച്ചേര്‍ത്തു.
'വിനായക് ദാമോദര്‍ സതീശന്‍'
തന്നെ 'സംഘിക്കുട്ടി' എന്ന് വിളിച്ച സതീശന്റെ നടപടി വ്യക്തിഹത്യയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. താന്‍ ആര്‍ എസ് എസിനെതിരെ നെഞ്ചുവിരിച്ചു പോരാടുമ്പോള്‍ സതീശന്‍ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചത് ശിവന്‍കുട്ടിയല്ല, അത് 'വിനായക് ദാമോദര്‍ സതീശന്‍' ആണെന്നും അദ്ദേഹം തിരിച്ചടിച്ചു. ആര്‍ എസ് എസിന് ഞാന്‍ സഹായം ചെയ്യുമെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും മന്ത്രി ചോദിച്ചു. കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശനെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സോണിയാ ഗാന്ധിയെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സതീശനെ ചൊടിപ്പിച്ചത്. സോണിയാ ഗാന്ധിയെ നിയമപരമായി ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. ക്രിമിനലായ ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെയാണ് സോണിയാ ഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിയതെന്നും സോണിയ എം പിയായിരുന്ന ബെല്ലാരിയില്‍ സ്വര്‍ണം വിറ്റുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ശിവന്‍കുട്ടി പറഞ്ഞു. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സതീശന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സത്യാവസ്ഥ പുറത്തുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും രാജ്യത്തില്ലേ. അവിടെയൊക്കെ എന്താണ് നടക്കുന്നത്. എന്നെ സംഘപരിവാറുമായി കൂട്ടിക്കെട്ടാന്‍ വി.ഡി. സതീശന്‍ ബോധപൂര്‍വ്വമായി ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ അക്കൗണ്ട് നേമത്ത് എല്‍ ഡി എഫ് പൂട്ടിച്ചപ്പോള്‍ ആരായിരുന്നു സ്ഥാനാര്‍ഥി എന്ന് സതീശന്‍ ഓര്‍ക്കണം. ആ വേല കൈയ്യിലിരുന്നാല്‍ മതി. ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വി.ഡി. സതീശന്‍ എന്നാണ്. വിനായക് ദാമോദര്‍ സതീശന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ അതിനുശേഷം ഇദ്ദേഹത്തിന്റെ പേര്. ഞാന്‍ എന്തായാലും അങ്ങനെ വിളിക്കുന്നില്ല. സ്വന്തം മണ്ഡലത്തിലെ ആളെ സോഷ്യല്‍ മീഡിയയിലൂടെ കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ പച്ചത്തെറി വിളിച്ച ആളിന്റെ പേരും വിഡി സതീശന്‍ എന്നാണ്'- ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശനോട് പറയാനുള്ളത് :-
കേരളത്തിലെ സ്‌കൂളുകളുടെ നിലവാരത്തെ കുറിച്ച് വളരെ മോശം പരാമര്‍ശം വി.ഡി. സതീശനില്‍ നിന്നുണ്ടായി. പത്ത് വര്‍ഷം കൊണ്ട് ഒമ്പതിനായിരം കോടി രൂപയുടെ വികസനം പൊതുവിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വന്ന മറ്റൊരു സര്‍ക്കാരിനെ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ സതീശനെ
വെല്ലുവിളിക്കുകയാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും രാജ്യത്തുണ്ടല്ലോ. അവിടെയൊക്കെ എന്താണ് നടക്കുന്നത്.
എന്നെ സംഘപരിവാറുമായി കൂട്ടിക്കെട്ടാന്‍
വി.ഡി. സതീശന്‍ ബോധപൂര്‍വ്വമായി
ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ അക്കൗണ്ട് നേമത്ത് എല്‍ ഡി എഫ് പൂട്ടിച്ചപ്പോള്‍ ആരായിരുന്നു സ്ഥാനാര്‍ഥി എന്ന് സതീശന്‍ ഓര്‍ക്കണം. ആ വേല കൈയ്യിലിരുന്നാല്‍ മതി.
ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വി.ഡി. സതീശന്‍ എന്നാണ്.
വിനായക് ദാമോദര്‍ സതീശന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ അതിനുശേഷം
ഇദ്ദേഹത്തിന്റെ പേര്. ഞാന്‍ എന്തായാലും അങ്ങനെ വിളിക്കുന്നില്ല.സ്വന്തം മണ്ഡലത്തിലെ ആളെ സോഷ്യല്‍ മീഡിയയിലൂടെ കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ പച്ചതെറി വിളിച്ച ആളിന്റെ പേരും വി.ഡി. സതീശന്‍ എന്നാണ്. ശബരിമല സ്വര്‍ണ്ണക്കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് ഞാന്‍ പറഞ്ഞിട്ടല്ല. ഇതു സംബന്ധിച്ച് പൊതുമണ്ഡലത്തില്‍
നിരവധി കാര്യങ്ങള്‍ ഉണ്ട്.
അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കുകയും ശബരിമലയുടെ പേരില്‍ കണ്ണീരൊഴുക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഈ സ്വര്‍ണ്ണക്കടത്ത് കേസിലൂടെ പുറത്തുവരുന്നത്.
ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയും മോഷണമുതല്‍ വാങ്ങിയ ആളും കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത നേതാവായ സോണിയ ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രം നമ്മുടെ മുന്നിലുണ്ട്. ഇത് കേവലം ഒരു ചിത്രമല്ല, മറിച്ച് ദൂരൂഹതകളുടെ ഒരു മഹാമേരുവാണ്.
ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘം സോണിയ ഗാന്ധിയെ ചോദ്യം ചെയ്യേണ്ടത് നിയമപരമായി തന്നെ അത്യാവശ്യമാണ്.
ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയുള്ള വ്യക്തികളില്‍ ഒരാളാണ് സോണിയ ഗാന്ധി. അവരെ കാണാന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ട്. എസ്.പി.ജി ക്ലിയറന്‍സ് ഇല്ലാതെ, ഉന്നത നേതാക്കളുടെ ശുപാര്‍ശയില്ലാതെ ആര്‍ക്കും അവരെ കാണാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്പോലെ ഒരു ക്രിമിനല്‍ എങ്ങനെ സോണിയ ഗാന്ധിയുടെ കൈത്തണ്ടയില്‍ സ്വര്‍ണ ചരട് കെട്ടിക്കൊടുക്കാന്‍ മാത്രം അടുപ്പമുള്ളവനായി മാറി? ഇത് ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കേസിലെ പ്രതികള്‍ക്ക് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രവേശനം ലഭിച്ചത് ആരുടെ സഹായത്താലാണ്? അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഈ ക്രിമിനലുകളെ സോണിയയുടെ അടുത്തേക്ക് എത്തിച്ചത് എന്തിനാണ്? പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള വഴിവിട്ട ബന്ധങ്ങള്‍ ഇപ്പോള്‍ പകല്‍പോലെ വ്യക്തമാണ്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചന ഈ ഇടപാടുകളില്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുക തന്നെ വേണം.
സോണിയ ഗാന്ധി മുന്‍പ് എം.പിയായിരുന്ന ബെല്ലാരിയിലെ ഗോവര്‍ദ്ധന്റെ കടയിലാണ് ശബരിമലയിലെ മോഷണ സ്വര്‍ണ്ണം വിറ്റതെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഈ 'ബെല്ലാരി കണക്ഷന്‍' കേവലം യാദൃശ്ചികമല്ല. ഹവാല ഇടപാടുകളോ സ്വര്‍ണ്ണക്കടത്തോ ഇതിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.
ഈ അവസരത്തില്‍ പ്രതിപക്ഷ നേതാവിനോട് എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്..
* എസ്.പി.ജി വലയം ഭേദിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുടെ വസതിയില്‍ കയറി ഇറങ്ങിയത് ആരുടെ ഒത്താശയോടെയാണ്?
* സോണിയ ഗാന്ധിയുടെ സഹോദരിയ്ക്ക് ഇറ്റലിയില്‍ പുരാവസ്തു ബിസിനസുണ്ടോ? അതുമായി ഈ സംഘത്തിന് ബന്ധമുണ്ടോ?
* ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ കവറില്‍ എന്തായിരുന്നു? അത് അടൂര്‍ പ്രകാശിന് നല്‍കിയ പ്രതിഫലമായിരുന്നോ?
* കോണ്‍ഗ്രസ് ഭരിച്ച ദേവസ്വം ബോര്‍ഡ് ഭരണസമിതി എന്തിനാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി 'വാജി വാഹനം' തന്ത്രിക്ക് കൈമാറിയത്?
ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്നവര്‍ക്ക് തണലൊരുക്കുന്ന കോണ്‍ഗ്രസ് നിലപാട് ലജ്ജാകരമാണ്. ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന എസ്.ഐ.ടി അന്വേഷണത്തെ തകര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് ആരെ രക്ഷിക്കാനാണ്? ഈ കേസില്‍ ഉന്നതരായ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാന്‍ സോണിയ ഗാന്ധിയെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനുള്ള അധികാരം അന്വേഷണസംഘത്തിനുണ്ട്.
അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവര്‍ക്കും അവര്‍ക്ക് കുടപിടിക്കുന്നവര്‍ക്കും കേരളത്തിലെ ജനങ്ങള്‍ മാപ്പുനല്‍കില്ല. സത്യം പുറത്തുവരിക തന്നെ ചെയ്യും.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വന്തം രാഷ്ട്രീയ നിലനിലപ്പിനായി നുണകളുടെ ഒരു പരമ്പര തന്നെ പടച്ചുവിടുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്.
* പുനര്‍ജനി കേസും ലണ്ടന്‍ യാത്രയും: പുനര്‍ജനി കേസില്‍ വിജിലന്‍സ് തന്നെ കുറ്റവിമുക്തനാക്കി എന്നാണ് സതീശന്റെ വാദം. എന്നാല്‍ വസ്തുത മറിച്ചാണ്. കൂടാതെ, ലണ്ടനില്‍ പോയി പിരിവ് നടത്തിയിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാദവും സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നതാണ്. വിദേശയാത്രകളുടെയും പണ്ട് നടത്തിയ പിരിവുകളുടെയും രേഖകള്‍ ജനസമക്ഷം ഉള്ളതാണ്.
* വിഴിഞ്ഞം പദ്ധതിയിലെ ഇരട്ടത്താപ്പ്: വിഴിഞ്ഞം സമരം ആദ്യം പിന്തുണയ്ക്കുകയും പിന്നീട് വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെ 'കുഞ്ഞ്' ആണെന്ന് പറഞ്ഞ് ക്രെഡിറ്റ് എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ്.
* വയനാട് പുനരധിവാസവും രാഷ്ട്രീയ നാടകവും: വയനാട്ടില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ 300 എണ്ണം കോണ്‍ഗ്രസ് നല്‍കുമെന്ന അവകാശവാദം വെറും വാചകക്കസര്‍ത്ത് മാത്രമാണ്. ദുരന്തമുഖത്ത് പോലും രാഷ്ട്രീയം കളിക്കുന്ന സതീശന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇതിനുള്ള തെളിവുകള്‍ ലഭ്യമാണ്.
* സഭയിലെ കള്ളങ്ങള്‍: നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ ആക്രമിച്ചു എന്ന് സതീശന്‍ തട്ടിവിട്ടു. എന്നാല്‍ തനിക്ക് നേരെ അക്രമം ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ തന്നെ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയതോടെ പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത തകര്‍ന്നു.
* വര്‍ഗീയതയും രാഷ്ട്രീയ ബന്ധങ്ങളും: ഗോള്‍വാള്‍ക്കര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിക്കാന്‍ വി.എസ്. അച്യുതാനന്ദന്റെ പേര് വലിച്ചിഴയ്ക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. 2013-ലെ ആര്‍.എസ്.എസ് ചടങ്ങില്‍ സതീശന്‍ പങ്കെടുത്തത് വ്യക്തമായ തെളിവുകളുള്ള കാര്യമാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചും സി.പി.ഐ.എമ്മിനെക്കുറിച്ചും അദ്ദേഹം നടത്തുന്ന 42 വര്‍ഷത്തെ കണക്കുകള്‍ ചരിത്രത്തെ വികലമാക്കുന്നതാണ്.
* പറവൂരിലെ ഇരട്ട മുഖം: സ്വന്തം മണ്ഡലത്തിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്ത് സര്‍ക്കാരിനെ പുകഴ്ത്തുകയും, പിന്നീട് വിവാദമായപ്പോള്‍ പ്രസംഗിച്ചിട്ടില്ലെന്ന് പറയുകയും ചെയ്ത സതീശന്‍, പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വീണ്ടും നാണംകെട്ടു.
