'ന്യായമായ എന്ത് ആവശ്യം ഉന്നയിച്ചാലും പരിഗണിക്കണം, അന്‍വര്‍ അടഞ്ഞ അദ്ധ്യായമല്ല'; യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ച പരാമര്‍ശം രാവിലെ; അന്‍വറിന് എല്ലാ വാതിലുകളും അടഞ്ഞെന്ന യൂടേണടിച്ച് അബ്ദുള്‍ ഹമീദ്; വളളിക്കുന്ന് എംഎല്‍എ മലക്കംമറിഞ്ഞത് സമ്മര്‍ദം ശക്തമായതോടെ

വളളിക്കുന്ന് എംഎല്‍എ മലക്കംമറിഞ്ഞത് സമ്മര്‍ദം ശക്തമായതോടെ

Update: 2025-06-02 11:44 GMT

മലപ്പുറം: പി.വി.അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതിനെ ചൊല്ലി യുഡിഎഫിലുണ്ടായ ഭിന്നത തുടരുന്നതിനിടെ രാവിലെ നടത്തിയ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് വള്ളിക്കുന്ന് എംഎല്‍എയും ലീഗ് നേതാവുമായ അബ്ദുള്‍ ഹമീദ്. അന്‍വറിന് ഇനിയും സമയമുണ്ടെന്നായിരുന്നു അബ്ദുള്‍ ഹമീദ് രാവിലെ പറഞ്ഞത്. എന്നാല്‍ വൈകീട്ടോടെ യൂടേണടിച്ച അദ്ദേഹം എല്ലാ വാതിലുകളും അടഞ്ഞെന്നും വ്യക്തമാക്കി. യുഡിഎഫ് നേതൃത്വത്തില്‍നിന്നുള്ള സമ്മര്‍ദ്ദമാണ് ഇത്തരത്തിലൊരു നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് വിവരം.

അന്‍വറിനെ അനുയയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അന്‍വറിനെ ഒപ്പംനിര്‍ത്താന്‍ ലീഗ് തുടക്കംമുതലേ ശ്രമിച്ചെന്ന് പറഞ്ഞ് അബ്ദുള്‍ ഹമീദ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിച്ച സമീപനത്തില്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു.

പിവി അന്‍വറിനെ കൂടെ നിര്‍ത്തി പ്രവര്‍ത്തിക്കാനാണ് മുസ്ലീം ലീഗ് ആഗ്രഹിച്ചിരുന്നത്. യുഡിഎഫിന്റെ രാഷ്ട്രീയം തന്നെയാണ് അന്‍വറിന്റേതെന്നും നിലമ്പൂരില്‍ ജയിക്കേണ്ടത് ലീഗിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും എംഎല്‍എ വ്യക്തമാക്കി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിം ലീഗ് നേതാക്കളുടെ യോഗത്തിലാണ് വിമര്‍ശനം.

'അന്‍വറിനെ കൂടെ നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നാണ് ലീഗ് ആഗ്രഹിച്ചത്. അതിനായി ശ്രമിച്ചു. അന്‍വര്‍ ഇപ്പോഴും അടഞ്ഞ അദ്ധ്യായമല്ല. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ട്. യുഡിഎഫ് നേതൃത്വം പുതിയ സാഹചര്യം മനസിലാക്കി അതിന് മുന്‍കൈയെടുക്കണം. ലീഗിന് കൂടുതല്‍ സ്വാധീനമുളള ജില്ലയാണ് മലപ്പുറം. അന്‍വര്‍ രാജികൊടുത്ത ഉടന്‍ തന്നെ ഉപതിരഞ്ഞെടുപ്പിന് തയ്യാറായ പാര്‍ട്ടിയാണ് ലീഗ്.

അന്‍വറിനെ ഒപ്പം കൂട്ടാന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരുപാട് സമയം ചെലവഴിച്ചു. ഈ തിരഞ്ഞെടുപ്പിന് കളമൊരുക്കിയതു തന്നെ അന്‍വറാണ്. അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുദ്ധമുഖത്തുണ്ട്. അന്‍വര്‍ ന്യായമായ എന്ത് ആവശ്യമുന്നയിച്ചാലും പരിഗണിക്കണം. അന്‍വറിനെ അനുനയിപ്പിക്കാന്‍ സതീശന്‍ ശ്രമിച്ചില്ല. അനാവശ്യ വാശിയാണ് ഇക്കാര്യത്തില്‍ സതീശന്‍ കാണിച്ചത്'- ഇതായിരുന്നു അബ്ദുല്‍ ഹമീദ് രാവിലെ നടത്തിയ പരാമര്‍ശം.

അന്‍വറിനെ കൂടെ കൂട്ടണം എന്നുണ്ടായിരുന്നുവെന്നും, എന്നാല്‍ ആ അധ്യായം അടച്ചത് അന്‍വര്‍ തന്നെയെന്നും അബ്ദുള്‍ ഹമീദ് വൈകിട്ടോടെ നിലപാട് മാറ്റി. 'അന്‍വറിന് മുന്നില്‍ എല്ലാ വാതിലുകളും അടഞ്ഞു, രാവിലെ പറഞ്ഞത് അങ്ങനെയല്ല വാതില്‍ തുറയ്ക്കുകയും അടയ്ക്കുകയും ചെയ്യും. അന്‍വര്‍ തന്നെ തീരുമാനിച്ചതാണ് വേണ്ടെന്ന്. അദ്ദേഹത്തെ ഉള്ളില്‍ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തി. അദ്ദേഹം വഴങ്ങുന്നില്ലെങ്കില്‍ പിന്നെ എന്താണ്. യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. അതില്‍ അന്‍വര്‍ ഒരു ഘടകമല്ല' അബ്ദുള്‍ ഹമീദ് വൈകീട്ടോടെ പറഞ്ഞു.

Tags:    

Similar News