അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന് ഐക്യമുന്നണി ക്യാമ്പ്; അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറിടത്തും ലീഡ് എടുക്കും; 2000 വോട്ടിന് ജയിക്കുമെന്ന് ഇടതുമുന്നണി; അന്‍വറിന് കാണുന്നത് പതിനായിരത്തോളം വോട്ട്; നിലമ്പൂരില്‍ അവസാന കണക്കൂകൂട്ടലില്‍ കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫിന്

അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന് ഐക്യമുന്നണി ക്യാമ്പ്

Update: 2025-06-21 00:45 GMT

നിലമ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, നിലമ്പുര്‍ ഉപതിരഞ്ഞെടുപ്പില്‍ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍. ്അന്തിമ വോട്ട് ശതമാനം കിട്ടിയശേഷവുള്ള വിലയിരുത്തലില്‍ യുഡിഎഫ് ക്യാമ്പിലാണ് ആത്മവിശ്വാസം കൂടുതല്‍. നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികംപേര്‍ വോട്ടുചെയ്ത, തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. 75.27 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ അന്തിമമായി രേഖപ്പെടുത്തിയത്. ഇത് ഇവിടുത്തെ റെക്കോര്‍ഡാണ്.

അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറ് തദ്ദേശസ്ഥാപനങ്ങളിലും ഷൗക്കത്തിന് ലീഡ് ഉറപ്പെന്നാണ് യുഡിഎഫിന്റെ അവകാശവാദം. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചാല്‍ ഭൂരിപക്ഷം ഇനിയും കൂടും. ലീഗ് വോട്ടില്‍ അട്ടിമറി നടന്നെന്ന പ്രചാരണം പിവി അന്‍വറും ഇടതുമുന്നണിയും നടത്തുന്നുണ്ടെങ്കിലും അത് തെറ്റിദ്ധാരണയെന്നാണ് പികെ കുഞ്ഞാലിക്കുട്ടി മറുപടി നല്‍കിയത്.

ലീഗ് വോട്ടുകളെല്ലാം ആര്യാടന്‍ ഷൗക്കത്തിന് തന്നെ പോള്‍ ചെയ്തിട്ടുണ്ടെന്നും ലീഗ് നേതൃത്വം പറയുന്നു.

എന്നാല്‍ അവസാന നിമിഷം നേരിയ വോട്ടിന് കടന്നുകൂടാമെന്നാണ് ഇടതുക്യാമ്പ് പ്രതീക്ഷവെക്കുന്നത്. 1800-നും 2000ത്തിനുമിടയില്‍ സ്വരാജ് ഭൂരിപക്ഷം നേടുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകള്‍ പറയുന്നത്. വഴിക്കടവിലും എടക്കരയിലും മൂത്തേടത്തും യുഡിഎഫ് മുന്നിലെത്താം. എന്നാല്‍ പോത്തുകല്ലിലും കരുളായിയിലും അമരമ്പലത്തും നിലമ്പൂര്‍ നഗരസഭയിലും കൃത്യമായ ലീഡ് സ്വരാജിനുണ്ടാവുമെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്നും ഇടതുമുന്നണി നേതാക്കള്‍ പറയുന്നു.

അന്‍വര്‍ എത്രവോട്ട് പിടിക്കും?

മുപ്പതിനായിരം വോട്ടിന്റെ ലീഡിന് ജയിക്കുമെന്നൊക്കെ, പി വി അന്‍വറിനെ അനുകൂലിക്കുന്നവര്‍ പറയുന്നുണ്ടെങ്കിലും, ആകെ 30000 വോട്ടുകള്‍ നേടിയാലും അത് വന്‍ അന്‍വറിന് ആശ്വാസമാണ്. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ ഏത് മുന്നണിക്ക് ക്ഷീണം ചെയ്യുമെന്നാണ് നിലമ്പൂരിലെ അവസാന വട്ടചര്‍ച്ച. പി വി അന്‍വര്‍ യുഡിഎഫിനെ വോട്ടുകളാണ് പിടിക്കുകയെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍, യുഡിഎഫ് ജില്ലാ നേതൃത്വം തിരിച്ചാണ് പറയുന്നത്.

വഴിക്കടവില്‍ നിന്നും ചുങ്കത്തറയില്‍ നിന്നും യുഡിഎഫ് വോട്ടുകള്‍ അന്‍വര്‍ കൂടുതല്‍ നേടുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.സിപിഎം കേഡര്‍ വോട്ടുകളെ സ്വാധീനിക്കാന്‍ അന്‍വറിന് ആയിട്ടില്ല എന്നാണ് അവരുടെ വിലയിരുത്തല്‍. എന്നാല്‍ അന്‍വര്‍ സ്വാധീനിക്കുന്നത് സിപിഎമ്മിലെ ചെറുപ്പക്കാരെയാണെന്നും, ആ വോട്ട് സ്വരാജിന്റെ പെട്ടിയില്‍ വീഴേണ്ടതായിരുന്നുവെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എങ്കിലും ഏതെല്ലാം രീതിയില്‍ അന്‍വറിന് അനുകൂലമായി അടിയൊഴുക്കുകള്‍ ഉണ്ടായെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ആശങ്കയും ഉണ്ട്.

പതിനായിരം വോട്ട് വരെ പിവി അന്‍വര്‍ പിടിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുന്നത്. എന്നാല്‍ 30000 വോട്ടിന്റെ ഭൂരിപക്ഷത്തിന് താന്‍ വിജയിക്കുമെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്. പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിലമ്പൂരിലെ ജനങ്ങള്‍ തനിക്കൊപ്പമായിരുന്നുവെന്നും അന്‍വര്‍ പറയുന്നു.

എന്‍ഡിഎക്ക് എത്രവോട്ട്?

മലയോര മേഖലയിലെ ക്രൈസ്തവ വോട്ടുകളിലൂടെ വോട്ട് ഷെയര്‍ ഉയര്‍ത്താം എന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ 17,000ത്തിലേറെ വോട്ടുകള്‍ ബിജെപി നേടിയിരുന്നു. ആദ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിക്കുകയും, പിന്നീട് ബിഡിജെഎസിന് സീറ്റ് നല്‍കുകയുമൊക്കെ ചെയ്ത അനിശ്ചിത്വത്തിന് ഒടുവിലാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ മോഹന്‍ ജോര്‍ജിന് നറുക്കുവീണത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപിയിലെ ടി കെ അശോക് കുമാറിന് കിട്ടിയത്, 8,440 വോട്ടുകള്‍ ആയിരുന്നു. ഇത്തവണയും ഈ വോട്ട് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ പി വി അന്‍വര്‍ 2,700 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനാണ് നിലമ്പൂരില്‍നിന്ന് കടന്നുകൂടിയത്. കേരളത്തില്‍ എല്‍ഡിഎഫ് തരംഗം വീശിയ, പിണറായിക്ക് തുടര്‍ ഭരണം ലഭിച്ച തിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ ഭൂരിപക്ഷം 2016-ലെ 11,504 വോട്ടില്‍നിന്ന് കുത്തനെ ഇടിയുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്രിവര്‍ണ്ണമാകാറുള്ള മണ്ഡലം 65,000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കാഗാന്ധിക്ക് നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ നിലവെച്ചും ഇവിടെ യുഡിഎഫിനാണ് മൂന്‍തുക്കം. 8-ല്‍ അഞ്ചും യുഡിഎഫിനാണ്.

വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ പഞ്ചായത്തുകള്‍ ഐക്യമുന്നണിയാണ്് ഭരിക്കുന്നത്. നിലമ്പൂര്‍ നഗരസഭയും പോത്തുകല്ല്, അമരമ്പലം എന്നീ പഞ്ചായത്തുകളും ഇടതിനൊപ്പവും. കാല്‍നുറ്റാണ്ടോളം കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിയ മണ്ഡലം, 2016-ല്‍ പി വി അന്‍വര്‍ ചുവപ്പിക്കയായിരുന്നു. ഇത്തവണ പി വി അന്‍വര്‍, മുന്നണികളെ വെല്ലുവിളിച്ച്, സ്വതന്ത്രനായി എത്തിയതും മണ്ഡലത്തില്‍ പോര് വര്‍ധിപ്പിച്ചിരുന്നു.

Tags:    

Similar News