മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസന്‍ ആളുകള്‍ കോണ്‍ഗ്രസിലുണ്ട്; ഇത്തവണ എംപിമാരെ മത്സരിപ്പിക്കാന്‍ സാധ്യത കുറവായിരിക്കും; ലൈംഗീക വിവാദത്തില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുത്; നേതൃത്വത്തിന് മുന്നില്‍ അഭിപ്രായങ്ങളുമായി പി ജെ കുര്യന്‍

മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസന്‍ ആളുകള്‍ കോണ്‍ഗ്രസിലുണ്ട്

Update: 2026-01-02 07:24 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനങ്ങളിലേക്ക് കടക്കുകയാണ്. യുവാക്കളെ അടക്കം കൂടുതലായി കോണ്‍ഗ്രസ് കളത്തിലിറക്കും എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്ന കാര്യം. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ രംഗത്തുവന്നു.

താന്‍ ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസന്‍ ആളുകള്‍ കോണ്‍ഗ്രസിലുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് ഇത്തവണ എംപിമാരെ മത്സരിപ്പിക്കാന്‍ സാധ്യത കുറവായിരിക്കും. 50 സീറ്റുകളില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ നീക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈംഗിക പീഡനക്കേസുകളില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് അവസരം നല്‍കണം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഭാഷയും സൗന്ദര്യവും മാനദണ്ഡമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ പെരുന്തച്ചന്‍ കോംപ്ലക്‌സ് ആര്‍ക്കും പാടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റുന്ന യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരമാവധി സീറ്റ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ത്യാഗികള്‍ ഇല്ലെന്നും എന്നാല്‍ തനിക്ക് ത്യാഗിയാകാനും പറ്റുമെന്നും വിഡി സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നിന്ന് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ റിട്ടയര്‍ ചെയ്യേണ്ടി വരും. 10 വര്‍ഷം കഴിയുമ്പോള്‍ താനും റിട്ടയര്‍മെന്റിനെക്കുറിച്ച് ആലോചിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തിയല്ല യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. യുവാക്കള്‍ക്ക് പ്രധാന്യം നല്‍കികൊണ്ടായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക.

തെരഞ്ഞെടുപ്പിലൊരു യുവത്വവും തിളക്കവും ഉണ്ടാകും. എന്നാല്‍, മുതിര്‍ന്ന നേതാക്കളെ പാടെ മാറ്റണമെന്നല്ല പറയുന്നതെന്നും അവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്നും ജയിക്കാന്‍ പറ്റുന്ന യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരമാവധി സീറ്റ് നല്‍കുകയെന്നതാണ് തീരുമാനമെന്നും വിഡി സതശന്‍ പറഞ്ഞു. അങ്ങനെ വരുമ്പോള്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ റിട്ടയര്‍ ചെയ്യേണ്ടിവരും.

യുഡിഎഫ് ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ ഉത്തരാവാദിത്തം തനിക്ക് കൂടുതലാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ മുന്നണിക്കുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. നിലവില്‍ 80 മുതല്‍ 85 സീറ്റില്‍ യുഡിഎഫിനാണ് മേല്‍ക്കൈയുള്ളത്. നിയമസഭയില്‍ 100ലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News