വി ഡി സതീശനെതിരെ ഒളിയമ്പുകള്‍; തനിച്ചു മത്സരിക്കുമെന്നും അന്‍വറിന്റെ ഭീഷണി; നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ പ്രചാരണത്തിന് മമതാ ബാനര്‍ജി എത്തും; പത്ത് മന്ത്രിമാരെ വിട്ടു തരാം എന്ന് അറിയിച്ചു; വാര്‍ത്താസമ്മേളനത്തിലും അന്‍വര്‍ പയറ്റുന്നത് ബ്ലാക്‌മെയില്‍ തന്ത്രം; കോണ്‍ഗ്രസ് വഴങ്ങുമോ?

വി ഡി സതീശനെതിരെ ഒളിയമ്പുകള്‍

Update: 2025-05-28 04:55 GMT

മലപ്പുറം: പതിവുശൈലിയില്‍ ബ്ലാക്‌മെയില്‍ തന്ത്രമാണ് പി വി അന്‍വര്‍ വീണ്ടും പയറ്റുന്നത്. തന്റെ യുഡിഎഫ് പ്രവേശനത്തിന് തടസ്സം നില്‍ക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് വരുത്തി തീര്‍ക്കാനാണ് അന്‍വര്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. നിലമ്പൂരില്‍ മറ്റു വഴികള്‍ ഇല്ലെങ്കില്‍ മത്സരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലുടനീളം പ്രതിപക്ഷനേതാവ് വി ഡി സതീശന് നേരെ നിരവധി ഒളിയമ്പുകളാണ് അന്‍വര്‍ തൊടുത്തുവിട്ടത്. ബസിന്റെ വാതില്‍പ്പടിയില്‍ ക്ലീനര്‍ക്കൊപ്പം യാത്ര ചെയ്യാമെന്ന് സമ്മതിച്ചിട്ടും അത് പോലും പൊതുസമൂഹത്തോട് യുഡിഎഫ് പറയുന്നില്ലെന്നാണ് അന്‍വറിന്റെ പരാതി. കെ സുധാകരന്‍ ഇവിടെ വന്നു കണ്ടു. രമേശ് ചെന്നിത്തല നിരന്തരം സംസാരിക്കുന്നുണ്ട്. താന്‍ ഇതൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ യുഡിഎഫ് തന്നെ ദയാവധത്തിന് വിട്ട സ്ഥിതിയാണെന്നും തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് താനും തന്റെ പാര്‍ട്ടിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. കോണ്‍ഗ്രസിനോട് പൂര്‍ണമായി സഹകരിച്ചുനിന്ന മിന്‍ഹാജിനോട് നന്ദി പറയാനുള്ള മര്യാദ പോലും കോണ്‍ഗ്രസ് കാണിച്ചില്ല. അതെല്ലാം കണ്ടില്ലെന്ന് വച്ചു. പിണറായി ഭരണത്തിന്റെ അന്ത്യം കാണുക എന്ന ലക്ഷ്യത്തിനായാണ് പ്രവര്‍ത്തിച്ചത്. ഷൗക്കത്തിനോട് അഭിപ്രായവ്യത്യാസങ്ങളുണ്ട്. നിലമ്പൂരില്‍ യുഡിഎഫിന് വോട്ട് നഷ്ടമാകാതിരിക്കാനാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

തനിക്ക് അധികാരത്തോട് കൊതിയില്ലെന്ന് അന്‍വര്‍ പറഞ്ഞു. അതിനാലാണ് താന്‍ അധികാരങ്ങളെല്ലാം ഉപേക്ഷിച്ചത്. തന്റെ ജീവന് പോലും ഇപ്പോള്‍ സംരക്ഷണമില്ല. സ്റ്റാഫുകളില്ല. അന്നെ ധിക്കാരിയെന്നും അധികപ്രസംഗിയെന്നും വിളിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അധികപ്രസംഗിയാകുന്നത് എങ്ങനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും ഇനി ആരുടെയും കാല് പിടിക്കാനില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്. ഇതെല്ലാം അധികപ്രസംഗം ആണെങ്കില്‍ അത് പറയേണ്ടിവരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പിവി അന്‍വര്‍ പറഞ്ഞു.

തനിക്കൊരു അധികാരവും വേണ്ടെന്നും കത്രിക പൂട്ടാണ് ലക്ഷ്യമെന്നും പിവി അന്‍വര്‍ പറഞ്ഞു. താന്‍ ഭൂമിയില്‍ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ഉയര്‍ന്ന പീഠത്തിലിരിക്കാന്‍ ആഗ്രഹമില്ലെന്ന് അദേഹം പറഞ്ഞു. ഇനി താന്‍ എന്ത് ചെയ്യണം എന്ന് കേരളത്തിലെ ജനങ്ങള്‍ പറയട്ടെ. കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. ഈ വിഷയങ്ങള്‍ കെസി വേണുഗോപാലിനോട് തനിക്ക് പറയാനുണ്ട്. തന്റെ ദുഃഖം പറയാനുണ്ടെന്ന് പിവി അന്‍വര്‍ പറഞ്ഞു.

ഗൂഡല്ലൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഒരുമിച്ചാണ് നില്‍ക്കുന്നത്. പിന്നെ ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുള്ളത് എന്തു ന്യായമാണ്. കുന്ദമംഗലത്തെ പ്രവാസി സംഘടന വരെ യുഡിഎഫിന്റെ ഘടകകക്ഷിയാണ്. അത് ആര്‍ക്കെങ്കിലും അറിയുമോയെന്ന് അന്‍വര്‍ ചോദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ പിന്തുണയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ പ്രചാരണത്തിന് മമതാ ബാനര്‍ജി എത്തും. പത്ത് മന്ത്രിമാരെ വിട്ടു തരാം എന്ന് അറിയിച്ചു. അങ്ങനെയൊക്കെയാണെങ്കിലും ഒരു ലക്ഷ്യത്തിന്റെ പുറകെ ആയതുകൊണ്ടാണ് നില്‍ക്കുന്നതെന്ന് അന്‍വര്‍ വ്യക്തമാക്കി.

തന്നെ യുഡിഎഫ് ദയാവധത്തിന് വിട്ടിരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു. കെ സുധാകരന്‍ ഇവിടെ വന്നു കണ്ടു. രമേശ് ചെന്നിത്തല നിരന്തരം സംസാരിക്കുന്നുണ്ട്. താന്‍ ഇതൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് അദേഹം പറഞ്ഞു. കെസി വേണുഗോപാലിനെ കണ്ട് ഇതിനുള്ള ഒരു പരിഹാരം കാണാന്‍ ശ്രമിക്കും. പ്രതിപക്ഷനേതാവുമായുള്ള രാഷ്ട്രീയബന്ധം കുറവ്. യുഡിഎഫ് സതീശിനെയാണ് തന്നോട് സംസാരിക്കാന്‍ ചുമതലപ്പെടുത്തിയത്. സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു.

വി ഡി സതീശനെ ഒന്ന് രണ്ട് പേര്‍ കുഴിയില്‍ ചാടിക്കുന്നുണ്ട്. അദേഹം പൂര്‍ണ്ണമായും തെറ്റുകാരനാണെന്ന് പറയില്ല. കെസി വേണുഗോപാലുമായി സംസാരിച്ചിട്ടും സമവായമില്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഉണ്ടാകും. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് താനില്ലെന്നും മത്സരിക്കുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനുശേഷം തീരുമാനം പറയാമെന്ന് അന്‍വര്‍ അറിയിച്ചു.

അതേസമയം അന്‍വറിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പുണ്ടാകും. അന്‍വറുമായി ഇനി സഹകരണമേ വേണ്ട എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് പോകുമോ എന്നതാണ് ഇനി അറിയേണ്ടത്. അന്‍വര്‍ തിരുത്തിയാല്‍ കൊള്ളാമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. അന്‍വറിന്റെ പിന്നാലെ നടക്കേണ്ടെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിക്കുന്നത്. കഷ്ടപ്പെട്ട് അനുനയിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നണിയില്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. എന്നാല്‍ മുന്നണിയിലെടുക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. അന്‍വര്‍ ആദ്യം സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്.

Tags:    

Similar News