'സ്ഥാനാര്‍ത്ഥി ശക്തനാണോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം; താന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലുണ്ട്'; എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പി വി അന്‍വറിന്റെ പ്രതികരണം

'സ്ഥാനാര്‍ത്ഥി ശക്തനാണോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം;

Update: 2025-05-30 08:29 GMT

മലപ്പുറം: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്ന് പി വി അന്‍വര്‍. സ്വരാജിന് മത്സരിക്കാമല്ലോ എന്നും താന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലുണ്ട് എന്നും അന്‍വര്‍ വ്യക്തമാക്കി. സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.

മുഖ്യമന്ത്രിയുടെ 'കറിവേപ്പില' പരാമര്‍ശത്തിനും അന്‍വര്‍ മറുപടി നല്‍കി. കറിവേപ്പില പോഷകഗുണം ഉള്ള ഭക്ഷണമാണെന്നും താനൊക്കെ കറിവേപ്പില കഴിക്കുന്ന ആളാണെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ അന്‍വര്‍ ഒരു വിഷയമേ അല്ല എന്നും അന്‍വറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആര്‍ക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചിരുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്നും പി വി അന്‍വര്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും എം വി ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം ഉയര്‍ത്തിയ പരിഹാസങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് സ്വരാജിനെ സ്ഥാനാര്‍ഥിയാക്കുക വഴി പാര്‍ട്ടി മുന്നോട്ടു വെക്കുന്നത്. 'നിലമ്പൂരില്‍ മത്സരിക്കാന്‍ ആളെ തപ്പി അങ്ങാടിയില്‍ നടക്കാതെ ധൈര്യമുണ്ടെങ്കില്‍ മണ്ഡലത്തില്‍ എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുകില്‍ പരിഹസിച്ചിരുന്നു. 'സഖാവ് കുഞ്ഞാലിയുടെ മണ്ണാണെന്ന് ആണയിട്ട് പറയുന്നതിന് പകരം ആ മണ്ണില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താല്‍ സി.പി.എമ്മിന്? ധൈര്യമുണ്ടോയെന്നും രാഹുല്‍ ചോദിച്ചിരുന്നു.

കഴിഞ്ഞ രണ്ടു പ്രാവശ്യവും എല്‍.ഡി.എഫ് പിന്തുണച്ച സ്വതന്ത്രസ്ഥാനാര്‍ഥിയായി വിജയിച്ച പി.വി.അന്‍വര്‍ പിണറായിക്കും സി.പി.എമ്മിനുമെതിരെ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിക്കും എല്‍.ഡി.എഫ് മുന്നണിക്കും അനഭിമതനായി രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നടത്തിയ പ്രഖ്യാപനത്തില്‍ നവകേള സൃഷ്ടിക്കു വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സ്വരാജ് പ്രതികരിച്ചത്. അണികള്‍ സ്വരാജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ആഹ്ലാദപ്രകടനവും നടത്തി.

നിലപാടുകളിലെ വ്യക്തതയും മികച്ച പ്രാസംഗികനെന്നുള്ള പേരും സ്വരാജിന് മുതല്‍ക്കൂട്ടാവും. ഏതു ചര്‍ച്ചയിലും കൃത്യമായ മറുപടിയും പക്വതയും അറിവും മറ്റു നേതാക്കളില്‍നിന്ന് സ്വരാജിനെ വ്യത്യസ്തനാക്കുന്നു. മണ്ഡലത്തിലുടനീളം പരിചയവും നാട്ടുകാരനെന്നുള്ള മേല്‍വിലാസവും സ്വരാജിന് അനുകൂല ഘടകങ്ങളാണ്. ആരെയും വ്യക്തിപരമായി വിമര്‍ശിക്കാതെ ഇരുത്തം വന്ന രാഷ്ട്രീയക്കാരനായുള്ള സ്വരാജിന്റെ സമീപനം എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്.

കോണ്‍ഗ്രസിന്റെ സാംസ്‌കാരിക മുഖമായ ആര്യാടന്‍ ഷൗക്കത്തും നിലമ്പൂരുകാര്‍ക്ക് സുപരിചിതനാണ്. ദീര്‍ഘകാലം മണ്ഡലം എം.എല്‍.എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനെന്ന അനുകൂല ഘടകം ആര്യാടന്‍ ഷൗക്കത്തിന് മുതല്‍ക്കൂട്ടാണ്. കേരളം ഉറ്റു നോക്കുന്ന മണ്ഡലമായി നിലമ്പൂര്‍ മാറിക്കഴിഞ്ഞു. ഇതിനിടയില്‍ മറ്റു സ്ഥാനാര്‍ഥികള്‍ തികച്ചും അപ്രസക്തരാകാനാണ് സാധ്യത. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ 23നും നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം.

Tags:    

Similar News