വാരിയന്‍ കുന്നത്തിനെ ചതിച്ച മണ്ണാണിത്; നമ്മളും ഒരു ചതിക്കിരയായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്; പി വി അന്‍വര്‍ ചതിച്ചുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി; അഭിമാനത്തോടെ വോട്ട് ചോദിക്കാന്‍ സ്വരാജിന് സാധിക്കും; കറകളഞ്ഞ വ്യക്തിത്വമാണ് അദ്ദേഹം; സ്ഥാനാര്‍ഥിത്വത്തിന് സംസ്ഥാനത്താകെ വലിയ സ്വീകാര്യത ലഭിച്ചെന്ന് പിണറായി എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍

വാരിയന്‍ കുന്നത്തിനെ ചതിച്ച മണ്ണാണിത്

Update: 2025-06-01 11:41 GMT

നിലമ്പൂര്‍: പി.വി. അന്‍വറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി വി അന്‍വര്‍ ചതിച്ചതു കൊണ്ടാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ പറഞ്ഞു. വാരിയന്‍ കുന്നത്തിനെ ചതിച്ച മണ്ണാണിതെന്നും അത്തരമൊരു ചതിക്ക് ഇടതുമുന്നണിയും ഇരയായെന്നും അന്‍വര്‍ വഞ്ചിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഏറ്റവും വലിയ വഞ്ചന കാണിച്ചതിനാലാണ് ഇപ്പോള്‍ ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഈ മണ്ണിന് ഈ മണ്ണിന്റേതായ പ്രത്യേകതകളുണ്ട്. സഖാവ് കുഞ്ഞാലിയെ കേരളവും മലപ്പുറവും മറക്കില്ല. കുഞ്ഞാലിക്ക് മുമ്പും നിലമ്പൂരിന്റെ മണ്ണ് പ്രത്യേകതയുള്ളതാണ്. സ്വതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രദേശമാണിത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് പിടികൂടിയതും കൊണ്ടുപോയി കൊലപ്പെടുത്തിയതും. അദ്ദേഹത്തെ പിടികൂടാന്‍ ചതിപ്രയോഗമാണ് ഉപയോഗിച്ചത്.

ഐതിഹാസികമായ പോരാട്ടത്തിന് നേതൃത്വം കൊടുത്തവരുടെ മണ്ണാണിത്. വാരിയന്‍ കുന്നത്തിനെ പിടികൂടാന്‍ ഉപകരണമായി പ്രവര്‍ത്തിച്ച് ചതി കാണിച്ചയാളുടെ മണ്ണുകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത് -അദ്ദേഹം പറഞ്ഞു. അഭിമാനത്തോടെ ആരുടെ മുന്നിലും തലയുയര്‍ത്തി നിന്ന് വോട്ട് ചോദിക്കാന്‍ സ്വരാജിന് സാധിക്കുമെന്നും കറകളഞ്ഞ വ്യക്തിത്വം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

എം. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിന് മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൊതുവെ നാട് സ്വാഗതം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നലെയാണ് മണ്ഡലത്തില്‍ പര്യടനം തുടങ്ങിയത്. എം. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിന് മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്ഥാനാര്‍ഥി പ്രകടനത്തില്‍ എല്‍ഡിഎഫുകാര്‍ മാത്രമല്ല , ഇതേവരെ എല്‍ഡിഎഫ് പരിപാടികളില്‍ പങ്കെടുക്കാത്തവരും കൂടുതലായി എത്തി. സ്ഥാനാര്‍ഥിത്വം നാട് സ്വീകരിച്ചു എന്നതാണ് ഇത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ക്ലീന്‍ ഇമേജ് ഉള്ളയാളാണ് സ്വരാജെന്ന് മുഖ്യമന്ത്രി പറഞ്ഞു. കറകളഞ്ഞ വ്യക്തിത്വം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിന് നല്ല നിലയില്‍ മുന്നോട്ടു പോകാനാകും എന്നാണ് വ്യക്തമാകുന്നതെന്ന് അദേഹം പറഞ്ഞു. അതില്‍ ഏതെങ്കിലും തരത്തില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല ഇത്. ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് മുന്നോട്ട് പോകുന്നത്. ജനങ്ങള്‍ ശരിയായ പിന്തുണ എല്‍ഡിഎഫിന് നല്‍കി. എല്‍ഡിഎഫിന് ജനസ്വീകാര്യത വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിനും ജനങ്ങള്‍ക്കും ദ്രോഹമായത് ഒക്കെ എല്‍ഡിഎഫ് തുറന്നു കാണിക്കും. കേരളത്തിന് കിട്ടിയ സല്‍പ്പറില്‍ ഒന്ന് അഴിമതി കുറഞ്ഞ സംസ്ഥാനമെന്നത് ആണ്. അഴിമതി സ്വയമേവ കുറയുന്നതല്ല. അഴിമതിയുടെ കാര്യത്തില്‍ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുന്നണിക്ക് നിലപാട് വേണം. അതാണ് എല്‍ഡിഎഫിന് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോടതിപടിയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കളും, മന്ത്രിമാരും, സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News