ശബരിമലയില്‍ എം സ്വരാജ് എന്തു പറഞ്ഞു എന്ന് ജനങ്ങള്‍ക്കറിയാം; ആര്യാടന്‍ ഷൗക്കത്ത് അച്ഛന്റെ മകന്‍ മാത്രം; സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്; തിരഞ്ഞെടുപ്പില്‍ അധ്വാനിക്കും; ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും രാജീവ് ചന്ദ്രശേഖര്‍

വികസനത്തിലൂന്നിയാണ് മത്സരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

Update: 2025-06-02 06:44 GMT

നിലമ്പൂര്‍: സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹന്‍ ജോര്‍ജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വികസനത്തിലൂനിയാണ് ബി ജെ പി മത്സരിക്കുന്നത്. മോഹന്‍ ജോര്‍ജ് മികച്ച സ്ഥാനാര്‍ത്ഥിയാണ്. ഇത് ജനങ്ങളുടെ തലയില്‍ കെട്ടിവെച്ച തെരഞെടുപ്പാണ്. യുഡിഎഫും എല്‍ഡിഎഫും നിര്‍ത്തിയത് വികസനത്തെ കുറിച്ച് പറയാത്ത സ്ഥാനാര്‍ത്ഥികളെയാണ്. അതുകൊണ്ട് ബി ജെ പി ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. നിലമ്പൂരില്‍ ബിജെപി നില മെച്ചപ്പെടുത്തുമോ എന്ന് വോട്ടര്‍മാര്‍ തീരുമാനിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. പ്രധാനപ്പെട്ട നേതാക്കള്‍ ഇനിയും ബിജെപിയിലേക്ക് എത്തും. ശബരിമലയില്‍ എം സ്വരാജ് എന്തു പറഞ്ഞു എന്ന് ആളുകള്‍ക്കറിയാം. ആര്യാടന്‍ ഷൗക്കത്ത് അച്ഛന്റെ മകന്‍ മാത്രം. അങ്ങനെയാണ് കോണ്‍ഗ്രസിലേക്ക് വരുന്നത്. ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ അധ്വാനിക്കും. ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ച അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി അംഗത്വം ഇന്നലെ സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അംഗത്വം കൈമാറി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി ഷൈജു ചെറിയാനും ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു.

മോഹന്‍ ജോര്‍ജ് വികസിത നിലമ്പൂരിന്റെ പടത്തലവനാകുമെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് കേരളത്തെ നശിപ്പിച്ചുവെന്നും അഴിമതിയുടെ ചരിത്രം അവസാനിപ്പിക്കാന്‍ കേരളത്തില്‍ മാറ്റം വേണമെന്നും എസ് സുരേഷ് പറഞ്ഞു.

നിലമ്പൂരില്‍ ശക്തമായ മത്സരമുണ്ടാകുമെന്നും ജനങ്ങള്‍ മാറി ചിന്തിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് പ്രതികരിച്ചു.ബിജെപി സംസ്ഥാന നേതാക്കള്‍ നേരിട്ട് ബന്ധപ്പെട്ടു. ബിജെപിയ്ക്ക് മണ്ഡലത്തില്‍ വലിയ സാധ്യതയുണ്ട്.എല്ലാ വിഭാഗം ആളുകളുടെയു വോട്ട് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയിലേക്ക് വരാന്‍ ക്രിസ്ത്യാനികള്‍ക്ക് യാതൊരു മടിയുമില്ലെന്ന് അംഗത്വം സ്വീകരിച്ചശേഷം അഡ്വ. മോഹന്‍ ജോര്‍ജ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് നാലോ അഞ്ചോ പേരുടെ പിടിയിലാണ്. താന്‍ കേരള കോണ്‍ഗ്രസ് അല്ലെന്നാണ് മോന്‍സ് ജോസഫ് പറഞ്ഞത്. താന്‍ ആ പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. ആളുകളുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.

Tags:    

Similar News