വി ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല; രാജി വെച്ചിട്ടുമില്ല; ചുമതലക്കാരന്‍ അല്ലല്ലോ പോസ്റ്റ് ഇടുന്നത്; തെറ്റാണെന്ന് കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു; അത്രയേ ഉള്ളൂവെന്ന് ചെന്നിത്തല; പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന സതീശന്റെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തി

വി ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല

Update: 2025-09-09 06:22 GMT

തിരുവനന്തപുരം: വി ടി ബല്‍റാമിനെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ നിന്നും ആരും പുറത്താക്കിയിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി.ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല, രാജി വെച്ചിട്ടുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചുമതലക്കാരന്‍ അല്ലല്ലോ പോസ്റ്റ് ഇടുന്നതെന്നും തെറ്റ് കണ്ടപ്പോള്‍ അത് പിന്‍വലിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ മീഡിയ സെല്ലിനെ ചൊല്ലി വിവാദം വീണ്ടും പുകയുന്നു എന്ന് വ്യക്തമാക്കുന്നതാണ് നേതാക്കളുടെ പ്രതികരണങ്ങള്‍. പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. അനവസരത്തിലുള്ള പരാമര്‍ശമാണ് പ്രതിപക്ഷ നേതാവ് നടത്തിയത് എന്നാണ് വിമര്‍ശനം.

വിടി ബല്‍റാമുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. ഇന്നലെ അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്. കെപിസിസി പ്രസിന്റുമായും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. അദ്ദേഹത്തെ ആരും പുറത്താക്കിയിട്ടുമില്ല. അദ്ദേഹം രാജി വച്ചിട്ടുമില്ല. ചുമതലക്കാരനല്ലല്ലോ പോസ്റ്റ് ഇടുന്നത്. മറ്റ് സഹപ്രവര്‍ത്തകര്‍ ഉണ്ടാകുമല്ലോ. തെറ്റാണെന്ന് കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു. അത്രയേ ഉള്ളു ചെന്നിത്തല പറഞ്ഞു.

വിഡി സതീശന്‍ ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ല എന്ന് പറഞ്ഞതിന്റെ തൊട്ടു പിറ്റേ ദിവസമായ ഇന്നലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വാര്‍ത്തക്കുറിപ്പിലൂടെ ഡിജിറ്റല്‍ മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം വ്യക്തമാക്കിയിരുന്നു.

'കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഭാഗമായി എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവര്‍ക്ക് നല്‍കിയ ചുമതല. ദേശീയ വിഷയങ്ങളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ എ ഐ സി സി യുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ബീഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ ത പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡിഎംസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമും പാര്‍ട്ടി നേതൃത്വവും എക്സ് പ്ലാറ്റ്ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായതിനാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും അവര്‍ അതനുസരിച്ച് പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇതിനെ ചില മാധ്യമങ്ങള്‍ വി ടി ബല്‍റാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. വി ടി ബല്‍റാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണ്.

വിവാദമായ എക്‌സ് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ട്.

ബീഹാറില്‍ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്. കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നു', സണ്ണി ജോസഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

നേതാക്കള്‍ ഡിജിറ്റല്‍ മീഡിയ സെല്ലിനെ അനുകൂലിച്ചു രംഗത്തുവന്നതോടെ പ്രതിപക്ഷ നേതാവാണ് പ്രതിരോധത്തിലായത്. പ്രതിപക്ഷ നേതാവിന്റെ ഈ പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളിലും എതിര്‍പ്പുയരുന്നുണ്ട്. മീഡിയ സെല്‍ അംഗങ്ങള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തി. വി.ഡി സതീശന്‍ സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. എന്നാല്‍, വി.ഡി സതീശനെ അനുകൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ സജീവമാണ്.

Tags:    

Similar News