ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനില്‍ ബിജെപി സ്ഥാനാര്‍ത്ഥി; നെടുമങ്ങാട് നഗരസഭ പതിനാറാം വാര്‍ഡില്‍ മത്സരിക്കും; വിവാദങ്ങള്‍ മുറുകിയതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം

ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനില്‍ ബിജെപി സ്ഥാനാര്‍ത്ഥി

Update: 2025-11-17 13:25 GMT

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി. ബിജെപി തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റാണ് ശാലിനിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നെടുമങ്ങാട് നഗരസഭ പതിനാറാം വാര്‍ഡില്‍ മത്സരിക്കും. പനങ്ങോട്ടേല അടക്കമുള്ള 7 വാര്‍ഡുകളിലെ അവസാന ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നാണ് ബിജെപി ജില്ലാനേതൃത്വം പുറത്തിറക്കിയത്.

ഇന്നലെയായിരുന്നു ബിജെപി മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് സ്വദേശിനിയുമായ ശാലിനി ആത്മഹത്യക്ക് ശ്രമിച്ചത്. സീറ്റ് നിഷേധിച്ചതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം. ശാലിനിയെ മുന്‍സിപ്പാലിറ്റി 16ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കുകയും അനൗദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. ശേഷം നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിത്വം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ യുവതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആര്‍എസ്എസ് നേതാക്കള്‍ അപവാദ പ്രചാരണം നടത്തിയതായി ശാലിനി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ ആര്‍എസ്എസ് നേതാക്കള്‍ അപവാദ പ്രചരണം നടത്തി. കുടുംബത്തെയും അധിക്ഷേപിച്ചു. പുറത്ത് ഇറങ്ങി നടക്കാന്‍ കഴിയാത്തവിധം പ്രചാരണങ്ങള്‍ നടത്തി. 10 വര്‍ഷം മുന്നേയും ഇതേ അനുഭവം ഉണ്ടായി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് പരാതി അറിയിച്ചിരുന്നു. നേതാക്കളുടെ താല്‍പര്യത്തിന് കൂട്ട് നില്‍ക്കാത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും ശാലിനി വ്യക്തമാക്കിയിരുന്നു.

നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത വിധമായിരുന്നു വ്യാജ പ്രചാരണം. ഭര്‍ത്താവിനോടും തന്നോടും ചിലര്‍ ഇക്കാര്യം അറിയിച്ചിരുന്നു. നെടുമങ്ങാട് പനങ്ങോട്ടേല വാര്‍ഡില്‍ ബിജെപി നേതൃത്വം തന്നെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, തനിക്ക് സീറ്റ് കിട്ടിയാലും ജയിക്കരുതെന്നായിരുന്നു ചിലരുടെ താല്‍പര്യം. ഇതുസംബന്ധിച്ച് നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. പ്രാദേശിക ആര്‍എസ്എസ് നേതൃത്വത്തിന് മാത്രമാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നതെന്നും വ്യക്തിഹത്യ താങ്ങാനാവാതെയാണ് ഇത്തരമൊരു കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നും ആയിരുന്നു ശാലിനിയുടെ പ്രതികരണം.

Tags:    

Similar News