ആര്യാടന്‍ ഷൗക്കത്തിനെ ഇനി എതിര്‍ക്കില്ലെന്ന നിലപാടില്‍ പി വി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കും; വി ഡി സതീശന്‍ ഇടഞ്ഞു നിന്നിട്ടും അന്‍വറിനായി ശക്തമായി വാദിച്ചത് കെ സുധാകരന്‍; പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചത് തിരുത്താതെ അന്‍വര്‍ യുഡിഎഫ് വഴിയിലേക്ക്; സ്വരാജിനെ എല്‍ഡിഎഫ് പ്രഖ്യാപിച്ചതും മനംമാറ്റത്തിന് കാരണമായി

തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കും

Update: 2025-05-30 13:09 GMT

കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കാന്‍ യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ധാരണ. ആര്യാടന്‍ ഷൗക്കത്തിനെ ഇനി എതിര്‍ക്കില്ലെന്ന നിലപാടില്‍ അന്‍വര്‍ എത്തിയതോടെയാണ് അദ്ദേഹത്തിന് അംഗത്വം നല്‍കാന്‍ തീരുമാനം ആയത്്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉടക്കു തുടര്‍ന്നതാണ് അന്‍വറിന് കൈകൊടുക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിച്ച് സുധാകരന്‍ എതിര്‍പ്പ് അറിയിക്കുകയാണ് ഉണ്ടായത്. അന്‍വറുമായി സഹകരണം വേണമെന്ന സുധാകരന്‍ വാശി പിടിച്ചു. അല്ലെങ്കില്‍ താന്‍ കടുത്ത തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. തന്നെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയത് അന്‍വറിനെ ഒതുക്കാന്‍ വേണ്ടിയാണോ എന്നു പോലും സുധാകരന്‍ ചോദിച്ചതായാണ് വിവരം. സുധാകരന്‍ കടുംപിടുത്തം തുടര്‍ന്നതോടെയാണ് ആര്യാടന്‍ ഷൗക്കത്തുമായി സഹകരണ വഴി തേടാന്‍ നേതാക്കള്‍ തീരുമാനിച്ചത്. എം സ്വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുണ്ട്.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് പറയാന്‍ അന്‍വര്‍ തയ്യാറാകുമെന്നാണ് സൂചന. അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതായി യുഡിഎഫ് അറിയിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിനെ എതിര്‍ക്കില്ലെന്ന നിലപാടിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് എത്തുമെന്നാണ് ലഭിക്ുന്ന വിവരം. അന്‍വറുമായി അനുരഞ്ജന വഴിയിലാണ് യുഡിഎഫ് നേതാക്കള്‍. അതേസമയം വി ഡി സതീശനെതിരായി പരാമര്‍ശങ്ങള്‍ അടക്കം തിരുത്താന്‍ അന്‍വര്‍ തയ്യാറായേക്കില്ലെന്നും സൂചനയുണ്ട്.

അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നു. പി.വി. അന്‍വറിനെ തള്ളാതെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും രംഗത്തുവന്നിരുന്നു. അന്‍വറിന്റെ മുദ്രാവാക്യവും യുഡിഎഫിന്റെ മുദ്രാവാക്യവും ഒന്നാണെന്നും അന്‍വര്‍ രാജിവെച്ചത് പിണറായിസത്തിനെതിരെയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അന്‍വര്‍ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകും എന്ന് തന്നെയാണ് പ്രതീക്ഷ. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പി.വി. അന്‍വര്‍ ഇപ്പോഴുള്ള നിലപാട് മാറ്റിയാല്‍ അദ്ദേഹത്തിന് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. യുഡിഎഫുമായി ഡീല്‍ ആയിട്ടുണ്ടെന്ന് പറയാനാവില്ല. യുഡിഎഫിലെയും കോണ്‍ഗ്രസിലെയും എല്ലാ മുതിര്‍ന്ന നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുക കറുത്തതാണോ വെളുത്തതാണോ എന്ന് കാലതാമസമില്ലാതെ അറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഷൗക്കത്തിനെ പിന്തുണയ്ക്കുക എന്നത് യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നുണ്ടെങ്കില്‍ അന്‍വര്‍ ആണെങ്കിലും മറ്റൊരാളാണെങ്കിലും ചെയ്യേണ്ടതാണ്. അന്‍വറിന് എങ്ങനെ സ്ഥാനാര്‍ഥിയാന്‍ സാധിക്കുമെന്നും അടൂര്‍ പ്രകാശ് ചോദിച്ചു.

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പി.വി. അന്‍വര്‍ തീരുമാനം പറയുന്ന പക്ഷം യുഡിഎഫിന്റെ അഭിപ്രായം അറിയിക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ രംഗത്തുവന്നിരുന്നു. അതാണ് യുഡിഎഫിന്റെ അഭിപ്രായം. യുഡിഎഫ് അധ്യക്ഷനെന്ന നിലയില്‍ ഇതു പറയുക എന്ന ചുമതലയാണ് തനിക്കുള്ളത്. യുഡിഎഫില്‍ എല്ലാവരും ഇതുസംബന്ധിച്ച് ഒറ്റക്കെട്ടാണെന്നും സതീശന്‍ അറിയിച്ചു.

അന്‍വറിനുനേരെ യുഡിഎഫ് വാതില്‍ അടയ്ക്കുകയോ തുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് മുന്‍പ് പറഞ്ഞിരുന്ന കാര്യവും സതീശന്‍ ആവര്‍ത്തിച്ചു. അന്ന് മാധ്യമങ്ങള്‍ അത് ഗൗരവത്തിലെടുത്തില്ല. ഇപ്പോള്‍ അന്ന് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായല്ലോ എന്നും സതീശന്‍ ചോദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിലമ്പൂരിലെത്തുന്നതിന് മുന്‍പ് തങ്ങളുടെ ആദ്യഘട്ട സ്‌ക്വാഡ് പ്രവര്‍ത്തനം തീരുമെന്നും സതീശന്‍ അറിയിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ അധിക്ഷേപിക്കുന്ന സ്വഭാവം തങ്ങള്‍ക്കില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഒന്നും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല. നിയമസഭയില്‍ നേരത്തേയുണ്ടായിരുന്ന തന്റെ സുഹൃത്താണ് എം. സ്വരാജ്. അദ്ദേഹത്തെക്കുറിച്ച് അധിക്ഷേപകരമായി തങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. സിപിഎമ്മായിരുന്നെങ്കില്‍ ഇപ്പോള്‍ എന്തൊക്കെ പറയുമായിരുന്നു. നിലമ്പൂരില്‍ തങ്ങള്‍ ആഗ്രഹിക്കുന്നത് രാഷ്ട്രീയമായ മത്സരമാണ്. ഉപതിരഞ്ഞെടുപ്പിലൂടെ വിജയം മാത്രമല്ല തങ്ങള്‍ ഉദ്ദേശിക്കുന്നത്. മറിച്ച് കേരള ജയതയ്ക്കു മുന്നില്‍ സര്‍ക്കാരിനെതിരായി കുറ്റപത്രം സമര്‍പ്പിക്കാന്‍ തങ്ങള്‍ക്ക് ലഭിച്ച ഒരവസരംകൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും സതീശന്‍ പറഞ്ഞു.

നേരത്തെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ ഒരു പകല്‍ കൂടി കാത്തിരിക്കുമെന്ന് പിവി അന്‍വര്‍ രാവിലെ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫ് നേതാക്കളും മറ്റ് സാമുദായിക നേതാക്കളും ഉള്‍പ്പെടെ ആവശ്യപ്പെട്ടതിനാലാണ് ഇന്ന് പ്രഖ്യാപനം നടത്താതിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്താന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ ഇക്കാര്യം പറഞ്ഞത്. 'പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ഷൗക്കത്തിന് വിജയസാദ്ധ്യത ഇല്ലെന്നും ഷൗക്കത്ത് എംഎല്‍എ ആവാനല്ല താന്‍ രാജിവച്ചതെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ യുഡിഎഫില്‍ ആര് ഉത്തരവാദിത്തം ഏല്‍ക്കുമെന്നും അന്‍വര്‍ ചോദിച്ചു.

പൊതുസമൂഹത്തെക്കൂടി അറിയിച്ചുകൊണ്ട് മുന്നണിപ്രവേശം പ്രഖ്യാപിക്കണമെന്നതാണ് അന്‍വര്‍ കോണ്‍ഗ്രസിന് മുന്‍പില്‍ വച്ച നിബന്ധന. ഇപ്പോഴത്തെ നിലയില്‍ അന്‍വര്‍ യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കാനാകും യുഡിഎഫ് യോഗത്തില്‍ ധാരണയാകുക. മറ്റ് കാര്യങ്ങളില്‍ ഉറപ്പു കൊടുക്കാന്‍ ഇപ്പോള്‍ മുന്നണി നേതൃത്വം തയ്യാറാകില്ല.

Tags:    

Similar News