മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഭാര്യയുടെ അടുത്ത ബന്ധു ബി.ജെ.പി വിട്ട് സി.പി.എമ്മില്‍; രക്തഹാരം അണിയിച്ച് സ്വീകരിച്ച് മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം നിര്‍മലാദേവി; പന്തളത്തെ കൊട്ടേത്ത് ഹരികുമാറിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തത് ഹൈസ്‌കൂള്‍ കാലത്തെ കെമിസ്ട്രി അധ്യാപിക

മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഭാര്യയുടെ അടുത്ത ബന്ധു ബി.ജെ.പി വിട്ട് സി.പി.എമ്മില്‍

Update: 2025-11-24 16:18 GMT

പന്തളം: മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഭാര്യയുടെ അടുത്ത ബന്ധു ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കൊട്ടേത്ത് ഹരികുമാര്‍ ആണ് പാര്‍ട്ടി വിട്ടത്.പന്തളം നഗരസഭ 22-ാം വാര്‍ഡില്‍ ബി.ജെ.പി വിമതനായി നല്‍കിയിരുന്ന പത്രിക പിന്‍വലിച്ചാണ് അദ്ദേഹം സി.പി.എമ്മില്‍ ചേര്‍ന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സ്വന്തം ശക്തികേന്ദ്രത്തില്‍ ബി.ജെ.പിക്ക് ഇത് വന്‍ തിരിച്ചടിയായി. ഇനി സി.പി.എമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഹരികുമാര്‍ വ്യക്തമാക്കി. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ നിര്‍മലാദേവിയാണ് ഹരികുമാറിനെ പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത്. മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ.ജി നായരുടെ ഭാര്യയാണ് നിര്‍മലാദേവി. ഹരികുമാറിനെ സ്‌കൂളില്‍ കെമിസ്ട്രി പഠിപ്പിച്ച അധ്യാപിക കൂടിയാണ് നിര്‍മല.

നിവില്‍ ബിജെപി ഭരിക്കുന്ന നഗരസഭയില്‍ സ്ഥാനാര്‍ഥികളായി ഹരികുമാര്‍ ചിലരെ ഹരികുമാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വവുമായി ഏറെ നാളായി അകല്‍ച്ചയിലായിരുന്ന ഹരികുമാറിന്റെ നിര്‍ദേശം നേതൃത്വം അംഗീകരിച്ചില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയ ഹരികുമാര്‍ സ്വയം വിമതനായി പത്രിക നല്‍കിയിരുന്നു.

ജില്ലാ നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് വിമത സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഹരികുമാര്‍ പിന്മാറി. അതിന് ശേഷമാണ് സിപിഎമ്മിലേക്കുള്ള ചുവടുമാറ്റം. ജില്ലയില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള ഇടത്ത് ജില്ലാ നേതാവായ ഹരികുമാര്‍ പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ടി.കെ.ജി നായരുടെ പ്രക്കാനത്തെ വീട്ടിലെത്തിയാണ് ഹരികുമാര്‍ നിര്‍മലാ ദേവിയില്‍ നിന്ന് രക്തഹാരം സ്വീകരിച്ചത്.


Tags:    

Similar News