പ്രസവം നിർത്തിയ യുവതി വീണ്ടും പ്രസവിക്കണമെന്ന്..അങ്ങനെ ഞാൻ പറഞ്ഞോ?; വെറുതെ ഇല്ലാത്തത് പറയല്ലേ..; അത് പച്ചനുണ; സോഷ്യൽ മീഡിയയിൽ ചർച്ചയായി മന്ത്രിയുടെ വാക്കുകൾ

Update: 2026-01-31 09:37 GMT

തിരുവനന്തപുരം: തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. താൻ പറയാത്ത കാര്യങ്ങൾ താൻ പറഞ്ഞെന്ന മട്ടിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പ്രസവം നിർത്തിയ ഒരു യുവതി സർക്കാർ ആശുപത്രിയിലെ മെച്ചപ്പെട്ട സൗകര്യങ്ങൾ കണ്ട് വീണ്ടും പ്രസവിക്കാൻ ആഗ്രഹിച്ചുവെന്ന് താൻ പറഞ്ഞതായിട്ടായിരുന്നു സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം. ഈ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പച്ചനുണയാണെന്നും മന്ത്രി അടിവരയിട്ടു.

ഈ വരികൾ താൻ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ ഈ പ്രചാരണം നടത്തുന്നവരെ വെല്ലുവിളിക്കുന്നതായും മന്ത്രി അറിയിച്ചു. സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഇത്തരം ഹീനമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു.

"നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും, അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും" എന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു. ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചാണ് താൻ ആവർത്തിച്ച് സംസാരിക്കാറുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാജ പ്രചാരണങ്ങൾക്കെതിരായ നിയമപരമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News