1971-ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതല്ല 2025 ലെ സാഹചര്യമെന്ന് തിരുത്ത്; മൂന്നാം കക്ഷി ഇടപെടല്‍ വിഷയത്തിലും കോണ്‍ഗ്രസ് നിലപാടിന് കടകവിരുദ്ധ പ്രസ്താവന; ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ പാര്‍ട്ടി ലൈന്‍ പാലിക്കണമെന്ന് തരൂരിന് താക്കീത്; പാര്‍ട്ടിക്ക് വിധേയനാകുമോ തിരുവനന്തപുരം എംപി?

തരൂരിന് താക്കീത്

Update: 2025-05-14 16:33 GMT

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാര്‍ട്ടി ഔദ്യോഗിക നിലപാടിന് വിരുദ്ധമായി അഭിപ്രായം പറയരുതെന്ന് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ശശി തരൂരിന്റെ വിഷയവും ചര്‍ച്ചയായത്. ശശി തരൂരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ശശി തരൂര്‍ പാര്‍ട്ടി ലൈന്‍ പാലിക്കണമെന്നാണ് യോഗത്തില്‍ നേതൃത്വം മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാടാണ് പറയേണ്ടതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രവര്‍ത്തക സമിതി പലതവണ യോഗം ചേര്‍ന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിലെ പാര്‍ട്ടി നിലപാട് ശശി തരൂര്‍ പൊതുസമൂഹത്തോട് വിശദീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സമയമല്ല ഇതെന്നും ഹൈക്കാന്‍ഡ് ഓര്‍മ്മിപ്പിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍, കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായമാണ് അദ്ദേഹം പറഞ്ഞിരുന്നത്. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തലിന് പിന്നാലെ 1971-ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍, 1971-ലെ സാഹചര്യമല്ല 2025-ലേതെന്നും ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നുമാണ് ഇതുസംബന്ധിച്ച് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. ഇതിനുപിന്നാലെയാണ് ബുധനാഴ്ച ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ തരൂരിന് താക്കീത് നല്‍കിയത്. അതേസമയം, ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട പ്രസ്താവന മാത്രമല്ല, ഏതാനും നാളുകളായി തരൂര്‍ നടത്തിയ പലപ്രസ്താവനകളും കണക്കിലെടുത്താണ് പാര്‍ട്ടി നേതൃത്വം തരൂരിനെ വിമര്‍ശിക്കുകയും താക്കീത് നല്‍കുകയുംചെയ്തതെന്നും വിവരമുണ്ട്.

യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലും തരൂരിനെ ജയറാം രമേശ് തള്ളിപ്പറഞ്ഞു. തരൂര്‍ പറയുന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തരൂിന്റേത് വ്യക്തിപരമായ നിലപാടാണെന്നും ജയറാം രമേശ് പറഞ്ഞു. മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടല്ല പാകിസ്ഥാന്‍ കാലു പിടിച്ചതു കൊണ്ടാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന മോദിയുടെ വാദത്തെ തരൂര്‍ പിന്തുണച്ചിരുന്നു. ഇന്ത്യ ഒരിക്കലും ഒരു വിദേശ രാജ്യത്തിന്റെ മധ്യസ്ഥത ആവശ്യപ്പെടില്ലെന്നും ക്രെഡിറ്റ് ആരും ആഗ്രഹിച്ച് പോകുന്നത് സ്വാഭാവികമാണെന്നുമുള്ള തരൂരിന്റെ പ്രതികരണവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Tags:    

Similar News