അപ്പോള്‍ ദൈവദൂതനെ പോലൊരാള്‍ അവതരിച്ചു, അത് മമ്മൂട്ടിയായിരുന്നു; ലോകമറിയാനായി ഒരു കഥ പറയട്ടെ; 'പ്രിയ പ്രതിഭ'യ്ക്ക് തുണയായത് പ്രതിഫലമില്ലാതെ; മമ്മൂട്ടി ലോകത്തിന് പ്രിയപ്പെട്ടവനായത് ഇങ്ങനെയുമെന്ന് ജന്മദിനാശംസാകുറിപ്പില്‍ കാതോലിക്കാബാവ

മമ്മൂട്ടി ലോകത്തിന് പ്രിയപ്പെട്ടവനായത് ഇങ്ങനെയുമെന്ന് ജന്മദിനാശംസാകുറിപ്പില്‍ കാതോലിക്കാബാവ

Update: 2025-09-08 13:09 GMT

കോട്ടയം: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളിന് ആശംസകളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കോവിഡ് മഹാമാരി കാലത്ത് സഭയുടെ ജീവകാരുണ്യ സംരംഭമായ 'പ്രിയ പ്രതിഭ' നേരിട്ട പ്രതിസന്ധി ഘട്ടത്തില്‍ മമ്മൂട്ടി നല്‍കിയ പിന്തുണയെക്കുറിച്ചുള്ള സ്മരണ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.

കോട്ടയത്തെ 'പ്രിയ പ്രതിഭ' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കറിപൗഡര്‍ നിര്‍മ്മാണ യൂണിറ്റിനെക്കുറിച്ചാണ് കാതോലിക്കാ ബാവയുടെ ഫേസ്ബുക്ക് കുറിപ്പ്. ശാരീരിക വൈകല്യങ്ങളുള്ളവരെ പുനരധിവസിപ്പിച്ച് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 2002-ല്‍ ആരംഭിച്ച ഈ സംരംഭം, ലഭിക്കുന്ന വരുമാനം നിരാലംബരുടെയും കാന്‍സര്‍ രോഗികളുടെയും ചികിത്സയ്ക്കായി ഉപയോഗിച്ചുപോന്നു. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ സംഭരിച്ച് ഗുണമേന്മ ഉറപ്പാക്കിയിരുന്നു.




എന്നാല്‍, കോവിഡ് മഹാമാരി ഈ സംരംഭത്തെ പ്രതിസന്ധിയിലാക്കി. ഈ ഘട്ടത്തില്‍, കോട്ടയത്ത് കാന്‍സര്‍ രോഗികള്‍ക്കായുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയോട് 'പ്രിയ പ്രതിഭ'യുടെ അവസ്ഥയെക്കുറിച്ച് സംസാരിച്ചപ്പോള്‍, അദ്ദേഹം യാതൊരു പ്രതിഫലവും വാങ്ങാതെ പ്രചാരണ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കോടികള്‍ മുടക്കാന്‍ തയ്യാറായ പരസ്യ ഏജന്‍സികള്‍ ഉണ്ടായിട്ടും, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ 'പ്രിയ പ്രതിഭ'യെക്കുറിച്ച് ലോകത്തെ അറിയിച്ച് അദ്ദേഹം സഹായഹസ്തം നീട്ടിയെന്ന് ബാവ കുറിച്ചു. മമ്മൂട്ടിയുടെ ഈ പ്രവൃത്തി അദ്ദേഹത്തെ 'ദൈവദൂതനെപ്പോലെ' അവതരിപ്പിച്ചുവെന്നും, എളിയവരുടെ പ്രത്യാശയാകുന്നതിനാലാണ് അദ്ദേഹം ലോകത്തിന് പ്രിയപ്പെട്ടവനായതെന്നും അദ്ദേഹം പറഞ്ഞു.




ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട മമ്മൂട്ടിക്കുള്ള ഒരു ദിനം വൈകിയ ആശംസയാണിത്. ഇന്നലെ മുഴുവന്‍ ആശംസകളുടെ മഴയായിരുന്നുവല്ലോ. ഇന്ന് മരംപെയ്യട്ടെ. ലോകമറിയാനായി ഇനി പറയുന്ന കഥയാണ് അദ്ദേഹത്തിനായുള്ള ആശംസാവാചകങ്ങള്‍. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള അനേകം ജീവകാരുണ്യ പ്രസ്ഥാനങ്ങളിലൊന്നാണ് 'പ്രിയ പ്രതിഭ' എന്ന പേരിലുള്ള കറിപൗഡര്‍ നിര്‍മ്മാണം. കച്ചവടമല്ല ലക്ഷ്യം. ഒരുപാട് പേരുടെ വിശപ്പ് മാറ്റാനും വേദനിക്കുന്നവര്‍ക്ക് സൗഖ്യം നല്‍കാനുമുള്ള ദൗത്യം. വിവിധ ശാരീരിക വൈകല്യങ്ങളാല്‍ മറ്റു ജോലികളൊന്നും ചെയ്യാന്‍ സാധിക്കാതെ സഭയ്ക്ക് കീഴില്‍ പുനരധിവസിപ്പിക്കപ്പെട്ടവരെ പരിശീലിപ്പിച്ചാണ് കറിപൗഡര്‍ നിര്‍മാണത്തിന് സജ്ജമാക്കിയത്. അവരുടെ പുനരുത്ഥാനം കൂടിയായി മാറി അങ്ങനെ അത്.

2002-ല്‍ ചെറിയ തോതിലായിരുന്നു തുടക്കം. വില്പനയില്‍ നിന്നുള്ള വരുമാനം ഒരുനേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് മുതല്‍ കാന്‍സര്‍ രോഗികള്‍ക്കുവരെയായി മാറ്റിവയ്ക്കപ്പെട്ടു. കര്‍ഷകരില്‍ നിന്ന് നേരിട്ട് സമാഹാരിക്കുന്ന ഉത്പന്നങ്ങളാണ് കറിപൗഡറുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്. അങ്ങനെയത് അവര്‍ക്കും ഒരു തുണയായിരുന്നു. പക്ഷേ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ കോവിഡ് മഹാമാരി വന്നതോടെ ഈ സംരംഭം പ്രതിസന്ധിയിലായി. പക്ഷേ അപ്പോള്‍ ദൈവദൂതനെ പോലൊരാള്‍ അവതരിച്ചു. അത് മമ്മൂട്ടിയായിരുന്നു. കോട്ടയത്ത് കാന്‍സര്‍രോഗികള്‍ക്കുവേണ്ടി നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തോട് 'പ്രിയ പ്രതിഭ'യെക്കുറിച്ച് പറഞ്ഞു. നിറഞ്ഞ മനസ്സോടെ മമ്മൂട്ടി അതിന് കൂട്ടുവന്നു.

അദ്ദേഹത്തെവച്ചുള്ള പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവിടാന്‍ വലിയ കമ്പനികള്‍ തയ്യാറായി നില്‍ക്കെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയുള്ള പ്രചാരണദൗത്യം. മമ്മൂട്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ 'പ്രിയ പ്രതിഭയെ'ക്കുറിച്ച് ലോകമറിഞ്ഞു, തളര്‍ച്ചമാറി ആ പ്രസ്ഥാനം വീണ്ടും തളിര്‍ത്തു. ഇന്ന് നാടെങ്ങും അതിന്റെ രുചി നിറയുമ്പോള്‍ കുറെയേറെ ജീവിതങ്ങള്‍ ചിരിക്കുന്നു,കുറെയേറെ വയറുകള്‍ നിറയുന്നു.

'അവന്‍ താണവരെ ഉയര്‍ത്തുന്നു,ദു:ഖിക്കുന്നവരെ രക്ഷയിലേക്ക് കയറ്റുന്നു'വെന്ന ബൈബിള്‍ വചനമാണ് ഈ വേളയില്‍ ഓര്‍മിക്കുന്നത്. എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നത്. മലയാളത്തിന്റെ മഹാനടന്‍ പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍. ദൈവകൃപ എപ്പോഴും ജീവിതത്തില്‍ നിറയട്ടെ.

Full View


Tags:    

Similar News