ഒരു നുള്ളു വറ്റു പോലും കൊടുക്കരുതെന്ന ആജ്ഞയോടെ അച്ഛന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടു; ജനാലയ്ക്കരികില്‍ ഒരു വളകിലുക്കം; അമ്മ പാത്രത്തില്‍ ചോറു കുഴച്ച് ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു; ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു; അമ്മയുടെ വേര്‍പാടില്‍ ചെന്നിത്തലയുടെ കുറിപ്പ്
അമ്മയുടെ വേര്‍പാടില്‍ ചെന്നിത്തലയുടെ കുറിപ്പ്
തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) മൂന്നുദിവസം മുമ്പാണ് അന്തരിച്ചത്.
ചെന്നിത്തലയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായത് അമ്മ ദേവകിയമ്മയുടെ പിന്തുണയായിരുന്നു. അമ്മയില്ലാത്ത ലോകത്തേക്ക് ഉണര്‍ന്ന് തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളായെന്ന് അദ്ദേഹം പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തൊണ്ണൂറ്റൊന്ന് വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ സമ്മാനിച്ച്, തന്റെ മാത്രമല്ല, അനേകം പേരുടെ അമ്മയായിട്ടാണ് ദേവകിയമ്മ യാത്രയായതെന്നും, അത് വലിയൊരാശ്വാസമാണെങ്കിലും ഭൂമിയിലെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയതെന്ന വേദന ഇടയ്ക്കിടെ ഇരച്ചുകയറുന്നുണ്ടെന്നും ചെന്നിത്തല കുറിക്കുന്നു.
ചെന്നിത്തല ഗ്രാമത്തിലെ ചെന്നിത്തല മഹാത്മാ സ്‌കൂളില്‍ പഠിച്ച സാധാരണക്കാരനായ രമേശ്, ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായി വളര്‍ന്നതിന് പിന്നില്‍ ദേവകിയമ്മയുടെ ഇച്ഛാശക്തിയുടെ കരുത്തുണ്ടായിരുന്നു. തന്റെ ഉയര്‍ച്ചതാഴ്ചകളിലെല്ലാം കരുത്തോടെ ഒപ്പം നടന്ന സ്‌നേഹസമുദ്രമായിരുന്നു അമ്മയെന്നും, കപ്പല്‍ച്ചേതത്തില്‍പ്പെട്ട നാവികന് അവസാനമായി ആശ്രയിക്കാന്‍ കഴിയുന്ന തുരുത്തായിരുന്നു അമ്മയെന്നും അദ്ദേഹം ഓര്‍ക്കുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തന കാലത്ത് സ്‌കൂള്‍ അധ്യാപകനും മാനേജരുമായിരുന്ന പിതാവ് വി. രാമകൃഷ്ണന്‍ നായരുടെ സ്വപ്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി തന്റെ രാഷ്ട്രീയ പ്രവേശനത്തെ അമ്മ ദേവകിയമ്മ എങ്ങനെ പിന്തുണച്ചു എന്നതും കുറിപ്പില്‍ അദ്ദേഹം വിശദീകരിക്കുന്നു. അടുക്കള വാതില്‍ വൈകിയെത്തുന്ന മകനു വേണ്ടി തുറന്നുവെച്ചിരുന്ന അമ്മയുടെ സ്‌നേഹത്തെക്കുറിച്ചും അദ്ദേഹം വൈകാരികമായി സൂചിപ്പിക്കുന്നു. ഓര്‍മ്മകളുടെ കടല്‍ തിരയിരമ്പം പോലെ മനസ്സിലേക്ക് ആഞ്ഞടിക്കുകയാണെന്നും, ആ ഓര്‍മ്മകള്‍ക്ക് അവസാനമില്ലെന്നും അദ്ദേഹം പറയുന്നു.
രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
അമ്മയില്ലാത്ത ഭൂമിയിലേക്ക് ഞാന്‍ ഉണരാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളാകുന്നു.
91 വര്‍ഷം നീണ്ട ഒരായുസിന്റെ സന്തോഷങ്ങളും അനുഭവങ്ങളുമാര്‍ജിച്ച്, സ്നേഹം വിളമ്പി, എന്റെ മാത്രമല്ല, ഒരുപാടു പേരുടെ അമ്മയായി ആണ് മടക്കമെന്നത് ആശ്വാസം തരുന്നുവെങ്കിലും ഭുമിയിലെ എന്റെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് എന്ന വേദന ഇടയ്ക്കിടെ ഇരച്ചു കയറുന്നുണ്ട്.
ആകാശത്തോളം ഓര്‍മ്മകളാണ്. തിരയിരച്ചു വരുമ്പോലെ ഓര്‍മ്മകളുടെ കടല്‍. സ്നേഹസമുദ്രമായിരുന്നു അമ്മ. എന്റെ ഉയര്‍ച്ചതാഴ്ചകളിലെല്ലാം കരുത്തോടെ ഒപ്പം നടന്നൊരാള്‍. കപ്പല്‍ച്ചേതത്തില്‍ പെട്ട നാവികന്റെ അവസാനത്തെ തുരുത്തു പോലെ ഒടുവില്‍ വന്നണയാന്‍ ഒരിടം. ഓര്‍മ്മകളുടെ കുത്തൊഴുക്കാണ്. അതവസാനിക്കുന്നില്ല.
വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തന കാലഘട്ടത്തില്‍ അച്ഛന്റെ ഉഗ്രശാസനത്തിനും പുത്രസ്നേഹത്തിനുമിടയില്‍ പെട്ടുപോയ ഒരമ്മയുണ്ട്. സ്‌കൂളധ്യാപകനും മാനേജരുമായിരുന്ന വി. രാമകൃഷ്ണന്‍ നായരുടെ മകനെക്കുറിച്ചുള്ള സ്വപ്നങ്ങളും എന്റെ വഴിയും ഒത്തു ചേരാതെ പോയ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നതിന്റെ ഇടയില്‍ അകപ്പെട്ട ഒരാളാണ് എന്റെ ദേവകിയമ്മ.
പഠിത്തത്തില്‍ മിടുക്കനായിരുന്ന എനിക്ക് പത്താം തരത്തില്‍ ഫസ്റ്റ് ക്ളാസ് കിട്ടുമെന്നായിരുന്നു അധ്യാപകരുടെയും സഹപാഠികളുടെയും പ്രതീക്ഷ. എന്നാല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കില്‍ പെട്ടുപോയ എനിക്ക് വെറും അഞ്ചു മാര്‍ക്ക് വ്യത്യാസത്തില്‍ ആ സ്വപ്നം സഫലീകരിക്കാനായില്ല.
റിസള്‍ട്ട് വന്ന ദിവസം ഇന്നുമോര്‍ക്കുന്നു. അച്ഛനും ബന്ധുക്കളും അധ്യാപകരും കുറ്റപ്പെടുത്തുകയാണ്. നിഷ്പ്രയാസം വാങ്ങാമായിരുന്ന ഫസ്റ്റ് ക്ളാസ്, അതുകൊണ്ട് ഗംഭീരമായേക്കാവുന്ന ഭാവി. എല്ലാ കുറ്റപ്പെടുത്തലും കേട്ട് ഹതാശനായിരിക്കുന്ന എന്നെ ഇടയ്ക്കിടെ അമ്മ വന്ന് സാരമില്ല എന്ന മട്ടില്‍ ഒന്നു സ്പര്‍ശിക്കും. തലയിലൊന്നു തടവും. അത് മതിയായിരുന്നു. അതു മാത്രം മതിയായിരുന്നു എല്ലാ ഊര്‍ജവും തിരികെ കിട്ടാന്‍.
ഇതെല്ലാം കഴിഞ്ഞിട്ടും വിദ്യാര്‍ഥി രാഷ്ട്രീയം കളയാതെ കൊണ്ടുനടന്ന എന്നെയോര്‍ത്തു അച്ഛന്‍ വേദനിച്ചു. പലപ്പോഴും അതു കടുത്ത രോഷമായി. അതിനിടയിലെ സമ്മര്‍ദ്ദമെല്ലാം ഏറ്റുവാങ്ങിയത് അമ്മയാണ്. വീട്ടില്‍ കയറ്റരുതെന്ന അച്ഛന്റെ ശാസനയ്ക്കിടെ അടുക്കള വാതില്‍ വൈകിയെത്തുന്ന മകനു വേണ്ടി തുറന്നു വെക്കുമായിരുന്നു അമ്മ. അതില്‍ നാലഞ്ചു പേര്‍ക്കെങ്കിലും ഭക്ഷണം കരുതിയിരിക്കുമായിരുന്നു. കാരണം എന്റെ കൂടെ കൂട്ടുകാരുണ്ടാകുമെന്നും അവര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ലെന്നും അമ്മയ്ക്കറിയാം.
പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഒരു ദിനം ഓര്‍മ്മയിലിങ്ങനെ മങ്ങാതെ നില്‍ക്കുന്നു. അന്ന് ഞാന്‍ പ്രീഡിഗ്രിക്കാണ് എന്നാണ് ഓര്‍മ്മ. രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിനെതിരെ പലവട്ടം തന്ന ഉഗ്രശാസനങ്ങള്‍ കേള്‍ക്കാതെ ഞാന്‍ വിദ്യാര്‍ഥി രാഷ്ട്രീയം തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിനം രോഷം പൂണ്ട അച്ഛന്‍ എന്നെ മുറിയില്‍ പൂട്ടിയിട്ടു. ഒരു നുള്ളു വറ്റു പോലും കൊടുക്കരുതെന്ന ആജ്ഞയും. അടച്ചിട്ട മുറിക്കുള്ളില്‍ പെട്ടുപോയി. നേരം വൈകി. വിശപ്പു കൊണ്ട് വയറ് കത്തിക്കാളാന്‍ തുടങ്ങി. അച്ഛനാണെങ്കില്‍ വീട്ടിലുണ്ട്. രാത്രിയായി. പച്ചവെള്ളം കൊണ്ട് വിശപ്പടക്കാന്‍ നോക്കുമ്പോള്‍ ജനാലയ്ക്കരികില്‍ ഒരു വളകിലുക്കം കേട്ടു.
അമ്മയാണ്. പാത്രം നിറയെ ചോറും കറികളുമായി അമ്മ ജനാലയ്ക്കപ്പുറമുണ്ട്. അവിടെ നിന്ന് അമ്മ പാത്രത്തില്‍ ചോറു കുഴച്ച് ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു. ചവയ്ക്കാന്‍ പോലും നില്‍ക്കാതെ അതു വിഴുങ്ങി. അമ്മ പിന്നെയും പിന്നെയും തന്നുകൊണ്ടേയിരുന്നു. അത് കഴിക്കുമ്പോള്‍ ഇരുട്ടത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. അമ്മയറിയുന്നുണ്ടാകും......
രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായത് അമ്മ ദേവകിയമ്മയുടെ പിന്തുണയായിരുന്നു. പിതാവ് കോട്ടൂര്‍ രാമകൃഷ്ണന്‍ നായര്‍, അധ്യാപകനായിരുന്നിട്ടും മകന്‍ ഡോക്ടറാകണമെന്നാഗ്രഹിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ രമേശിനോട് ശക്തമായി ആവശ്യപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിരുന്നു. പഠിക്കാന്‍ വേണ്ടി മാത്രം പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്ന കാലത്ത്, പിതാവിനെ കബളിപ്പിച്ച് പലപ്പോഴും വീടിന്റെ പിന്നാമ്പുറത്തുകൂടി രഹസ്യമായി പുറത്തുപോയി കൂട്ടുകാരുമായി രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന ചെന്നിത്തലയ്ക്ക് ഭക്ഷണം നല്‍കിയിരുന്നത് അമ്മ ദേവകിയമ്മയായിരുന്നു.
അന്ന് അമ്മയുടെ ഈ പിന്തുണ ഇല്ലായിരുന്നെങ്കില്‍ രമേശ് ചെന്നിത്തല എന്ന രാഷ്ട്രീയ നേതാവ് ഇന്ന് കാണുന്ന രൂപത്തില്‍ ഉണ്ടാകുമായിരുന്നില്ല. പലപ്പോഴും കൂട്ടുകാര്‍ രമേശിനൊപ്പം വീട്ടിലെത്തുമ്പോള്‍, അവരുടെ വിശപ്പകറ്റാന്‍ അമ്മ നല്‍കുന്ന ഭക്ഷണം പങ്കിട്ടാണ് അദ്ദേഹം കഴിച്ചിരുന്നത്. ഒരു ഘട്ടത്തില്‍, അമ്മ ദേവകിയമ്മ സ്വയം ചെന്നിത്തല ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മകനോട് രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞ് പിന്നാമ്പുറത്തുകൂടി വന്നാല്‍ കാലൊടിക്കുമെന്നുവരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അതിനെയും സ്‌നേഹശാസനയായി കണ്ടു മുന്നോട്ട് പോവുകയായിരുന്നു ചെന്നിത്തല.
കോട്ടൂര്‍ കിഴക്കേതില്‍ തറവാട്ടില്‍ രാമകൃഷ്ണന്‍ നായരുടെയും ദേവകിയമ്മയുടെയും മൂത്തമകനായ രമേശ് ചെന്നിത്തലയെ വിവാഹം കഴിപ്പിക്കാനും അമ്മ മുന്‍കൈയ്യെടുത്തിരുന്നു.
