ടി20 ലോകകപ്പിൽ കളിയ്ക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കണം; പങ്കെടുക്കുന്നില്ലെങ്കിൽ മറ്റൊരു ടീമെത്തും; ബംഗ്ലാദേശിന് ഐസിസിയുടെ അന്ത്യശാസനം
ധാക്ക: ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച് ജനുവരി 21-നകം അന്തിമ തീരുമാനം അറിയിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബിസിബി) സമയപരിധി നിശ്ചയിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റിൽ കളിക്കാരുടെ സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് ഇന്ത്യക്ക് പുറത്തുള്ള വേദിയിൽ മത്സരിക്കണമെന്ന ബംഗ്ലാദേശിന്റെ നിലപാടിനെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്.
ശനിയാഴ്ച ധാക്കയിൽ നടന്ന ചർച്ചകളിൽ ഐസിസി ഈ സമയപരിധി ബിസിബി-യെ അറിയിച്ചതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഐപിഎൽ 2026 ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ ശേഷമാണ് ഈ പ്രശ്നങ്ങൾ ആരംഭിച്ചത്. മത്സരം ശ്രീലങ്കയിലേക്ക് മാറ്റണമെന്നും തങ്ങളുടെ ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബംഗ്ലാദേശിന്റെ ആവശ്യം.
ഇറ്റലി, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7-ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. മത്സരക്രമം അനുസരിച്ച്, കൊൽക്കത്തയിൽ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കൂടി കളിക്കേണ്ട ബംഗ്ലാദേശിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരം നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, ചർച്ചകളിൽ ബംഗ്ലാദേശിനെയും അയർലൻഡിനെയും ഗ്രൂപ്പുകൾ പരസ്പരം മാറ്റുന്നതിനോടും ശ്രീലങ്കയിൽ അവരുടെ ആദ്യ മത്സരങ്ങൾ കളിക്കുന്നതിനോടും ഐസിസി യോജിച്ചില്ലെന്നാണ് വിവരം. ബംഗ്ലാദേശ് ടീമിന് സുരക്ഷാ ഭീഷണികളില്ലെന്ന് ബിസിബിക്ക് ഐസിസി ഉറപ്പ് നൽകിയിട്ടുണ്ട്. ബിസിബി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കാൻ വിസമ്മതിക്കുകയാണെങ്കിൽ, ഐസിസി പകരക്കാരെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും നിലവിലെ റാങ്കിംഗ് അനുസരിച്ച് സ്കോട്ട്ലൻഡിനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു.
