'ബുമ്ര എറിയുന്ന ആദ്യ പന്തില്‍ സിക്‌സോ ഫോറോ അടിച്ച് വരവേല്‍ക്കണം; ഫില്‍ സാള്‍ട്ടിനും വിരാട് കോലിക്കും ഉപദേശവുമായി മുന്‍ മുംബൈ ഇന്ത്യന്‍സ് താരം; സ്റ്റാര്‍ പേസര്‍ തിരിച്ചെത്തുന്നതിന്റെ ആശ്വാസത്തില്‍ പാണ്ഡ്യയും സംഘവും

സിക്‌സോ ഫോറോ അടിച്ച് ബുമ്രയെ വരവേല്‍ക്കണമെന്ന് ടിം ഡേവിഡ്

Update: 2025-04-07 06:13 GMT

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുംബൈ ഇന്ത്യന്‍സ് പോരട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുംബൈയെ പ്രകോപിപ്പിക്കുന്ന പരാമര്‍ശവുമായി മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ടിം ഡേവിഡ്. ഇന്ന് ആര്‍സിബിയെ നേരിടാനിറങ്ങുമ്പോള്‍ ജസ്പ്രീത് ബുമ്ര എറിയുന്ന ആദ്യ പന്തില്‍ തന്നെ സിക്‌സോ ഫോറോ അടിച്ചായിരിക്കണം, താരത്തെ വരവേല്‍ക്കേണ്ടതെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ടിം ഡേവിഡ് പറഞ്ഞു. ആര്‍സിബി ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനും വിരാട് കോലിക്കും ഉപദേശവുമായാണ് മുന്‍ മുംബൈ താരം കൂടിയായ ടിം ഡേവിഡ് എത്തിയത്.

ബുമ്രയുടെ പന്ത് നേരിടുന്നത് കോലിയോ സാള്‍ട്ടോ ആരായാലും സിക്‌സോ ഫോറോ അടിച്ചായിരിക്കണം വരവേല്‍ക്കേണ്ടത്. കാരണം, അത് നല്‍കുന്ന സന്ദേശം ചെറുതായിരിക്കില്ല.എന്നാല്‍ ബുമ്രയെ നേരിടുമ്പോള്‍ യോര്‍ക്കറില്‍ നിന്ന് രക്ഷ നേടാനായി തന്റെ കാല്‍പ്പാദം സംരക്ഷിച്ചു നിര്‍ത്തുമെന്നും ടിം ഡേവിഡ് പറഞ്ഞു.

ബുമ്ര അസാമാന്യ ബൗളറാണ്, മുംബൈ ഇന്ത്യന്‍സ് മികച്ച ടീമും. അതുകൊണ്ട് തന്നെ മികച്ച കളിക്കാര്‍ക്കും ടീമിനുമെതിരെ മികച്ച പ്രകടനം നടത്തുന്നത് കളിക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും ടിം ഡേവിഡ് പറഞ്ഞു. 2022 മുതല്‍ കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സില്‍ ജസ്പ്രീത് ബുമ്രയുടെ സഹതാരമായിരുന്നു ഓസ്‌ട്രേലിയന്‍ താരമായ ടിം ഡേവിഡ്.

മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ ആശ്വാസം പേസര്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ബുമ്ര ഐപിഎല്ലിലെ ആദ്യ നാലു മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ആദ്യ നാലു കളികളില്‍ മൂന്നിലും തോറ്റ മുംബൈയാക്കട്ടെ പോയന്റ് പട്ടികില്‍ എട്ടാം സ്ഥാനത്തുമാണ്.

ഈ സാഹചര്യത്തില്‍ ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈയെ നേരിടാനിറങ്ങുമ്പോഴാണ് ഫില്‍ സാള്‍ട്ടിനും വിരാട് കോലിക്കും ഉപദേശവുമായി ടിം ഡേവിഡ് എത്തിയത്.

ഡിസംബറില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ 8.25 കോടി രൂപക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടിം ഡേവിഡിനെ സ്വന്തമാക്കിയത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആര്‍സിബിക്കായി ഫിനിഷറായി ഇറങ്ങിയ ടിം ഡേവിഡ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 8 പന്തില്‍ പുറത്താകാതെ 22 റണ്‍സും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 32 റണ്‍സുമെടുത്തിരുന്നു.

ബുമ്ര മടങ്ങിയെത്തുന്നത് മുംബൈ ടീമിന് കരുത്തുപകരും. 2025 ഐപിഎല്ലില്‍ മോശം തുടക്കമാണ് ടീമിന്റേത്. ആദ്യ നാലുമത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടയിലാണ് ബുമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ നിന്നും താരം പുറത്തായിരുന്നു.

2013 ല്‍ ഐപിഎല്ലില്‍ അരങ്ങേറിയതു മുതല്‍ മുംബൈ ബൗളിങ് നിരയുടെ ശക്തികേന്ദ്രമാണ് ബുമ്ര. മുംബൈക്കായി 133 മത്സരങ്ങള്‍ കളിച്ച താരം 165 വിക്കറ്റുകളും നേടി.

Tags:    

Similar News