തകർപ്പൻ ഫോമിൽ ഓപ്പണർ ഷഫാലി വർമ്മ; ബൗളിങിന് കരുത്തായി ദീപ്തിയും രേണുക സിങും; ആധിപത്യം തുടരാൻ ഇന്ത്യ; ആശ്വാസ ജയം തേടി ശ്രീലങ്ക; നാലാം വനിതാ ടി20 നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം നാളെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ മൂന്ന് മത്സരങ്ങളിലും ആധികാരികമായി വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. നാളെ വൈകീട്ട് ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ വിജയം തുടർന്ന് ആധിപത്യം ഉറപ്പിക്കാനാണ് ഹർമൻപ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളിൽ ജയിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ശ്രീലങ്കൻ വനിതകൾ.
ഓൾറൗണ്ട് മികവാണ് ഇന്ത്യൻ ടീമിന്റെ പ്രധാന കരുത്ത്. ദീപ്തി ശർമയുടെയും രേണുക സിംഗ് താക്കൂറിന്റെയും മികച്ച ബൗളിംഗ് പ്രകടനമാണ് ഗ്രീൻഫീൽഡ് പിച്ചിൽ ഇന്ത്യക്ക് മുൻതൂക്കം നൽകുന്നത്. ബാറ്റിംഗിൽ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ഫോമാണ് ഇന്ത്യയുടെ ആത്മവിശ്വാസം. വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും കാര്യവട്ടത്തെ മൂന്നാം മത്സരത്തിലും ഷഫാലി സുന്ദരമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. ആദ്യ മത്സരത്തിൽ ജെമീമ റോഡ്രിഗസിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം.
അതേസമയം, വൈസ് ക്യാപ്റ്റനും സൂപ്പർ താരവുമായ സ്മൃതി മന്ദാനയ്ക്ക് ഈ പരമ്പരയിൽ ഇതുവരെ മികച്ച സ്കോറുകൾ കണ്ടെത്താനാവാത്തത് ടീമിന് ചെറിയ നിരാശ നൽകുന്നുണ്ട്. മറുഭാഗത്ത്, ബാറ്റിംഗ് നിരയുടെ പരാജയമാണ് ശ്രീലങ്കയെ പ്രധാനമായും വലയ്ക്കുന്നത്. മിക്ക ബാറ്റർമാരും ചെറിയ സ്കോറുകൾക്ക് പുറത്താകുന്നതും ഫീൽഡിങ്ങിലെ പിഴവുകളും അവർക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികളിൽ നിന്ന് വലിയ പിന്തുണയാണ് മത്സരങ്ങൾക്ക് ലഭിക്കുന്നത്; കഴിഞ്ഞ കളി കാണാൻ എണ്ണായിരത്തോളം കാണികൾ എത്തിയിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 30-ന് നടക്കും.