പാക്കിസ്ഥാന്റെ ബഹിഷ്‌ക്കരണ ഭീഷണി കൈയില്‍ വെച്ചാല്‍ മതി; ഏഷ്യാ കപ്പ് മാച്ച് റഫറി സ്ഥാനത്തു നിന്നു ആന്‍ഡി പൈക്രോഫ്റ്റിനെ ഐസിസി മാറ്റില്ല

പാക്കിസ്ഥാന്റെ ബഹിഷ്‌ക്കരണ ഭീഷണി കൈയില്‍ വെച്ചാല്‍ മതി

Update: 2025-09-16 06:32 GMT

ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പുറത്താക്കിയില്ലെങ്കില്‍ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കുമെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഭീഷണി ഐസിസി തള്ളി. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പൈക്രോഫ്റ്റ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പാക്കിസ്ഥാന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ആവശ്യം ഐസിസി മുഖവിലയ്ക്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ മത്സരത്തിലും പൈക്രോഫ്റ്റായിരിക്കും മാച്ച് റഫറി എന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിലെ മാച്ച് റഫറി മുന്‍ സിംബാബ്വെ താരമായിരുന്ന ആന്‍ഡി പൈക്രോഫ്റ്റായിരുന്നു. ടോസ് സമയത്തും മത്സരം കഴിഞ്ഞ ശേഷവും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ പരാതി നല്‍കിയത്. ടോസ് സമയത്ത് മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റ് പാക് നായകനെ ഹസ്തദാനം നല്‍കുന്നതില്‍ നിന്നു വിലക്കിയെന്നും പിസിബി ആരോപിച്ചു.

പാക് നായകന്‍ സല്‍മാന്‍ ആഘയോട് സൂര്യകുമാര്‍ യാദവിന് ഹസ്താദനം നല്‍കരുതെന്ന് മാച്ച് റഫറി നിര്‍ദ്ദേശിച്ചതായും പിസിബി ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ ആന്‍ഡി പൈക്രോഫ്റ്റിനെ ഉടന്‍ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താക്കണമെന്നു പിസിബി ആവശ്യപ്പെട്ടത്.

'ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങളും ലംഘിച്ചതിന് മാച്ച് റഫറിക്കെതിരെ പിസിബി ഐസിസിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ നിന്ന് മാച്ച് റഫറിയെ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ടു'- പിസിബി മേധാവി മൊഹ്സിന്‍ നഖ്വി എക്സില്‍ കുറിച്ചു.

മത്സരത്തില്‍ ഇന്ത്യന്‍ കളിക്കാരുടെ പെരുമാറ്റം കളിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാണിച്ച് പാകിസ്ഥാന്‍ നേരത്തെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെയും സമീപിച്ചിരുന്നു.

Tags:    

Similar News