ശിവം ദുബെയുടെ വെടിക്കെട്ട് ഇന്നിങ്സിൽ തകർന്ന് നെതർലൻഡ്‌സ്; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റൺമല തീർത്ത് സൂര്യയും സംഘവും; ഡച്ച് പടയ്ക്ക് 194 റൺസ് വിജയലക്ഷ്യം; ലോഗൻ വാൻ ബീക്കിന് 3 വിക്കറ്റ്

Update: 2026-02-18 15:45 GMT

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നെതർലൻഡ്‌സിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 25 പന്തിൽ നിന്ന് താരം അർധസെഞ്ചുറി പൂർത്തിയാക്കി. വെറും 31 പന്തിൽ നിന്ന് 66 റൺസാണ് ദുബെ അടിച്ചുകൂട്ടിയത്. ഡച്ച് ടീമിനായി ലോഗൻ വാൻ ബീക്ക് മൂന്നും ആര്യൻ ദത്ത് 2 വിക്കറ്റുകളും നേടി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമ്മയെ (0) ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഓവറിൽ സ്കോർ ബോർഡ് തുറക്കും മുൻപേ ആര്യൻ ദത്തിന്റെ പന്തിൽ താരം ക്ലീൻ ബൗൾഡായി. ഈ ലോകകപ്പിലെ അഭിഷേകിന്റെ തുടർച്ചയായ മൂന്നാം 'ഡക്ക്' ആയിരുന്നു ഇത്. അമേരിക്കയ്ക്കും പാകിസ്ഥാനും എതിരെയും പൂജ്യത്തിന് പുറത്തായ അഭിഷേകിന്റെ ഈ ഫോം ഔട്ട് ഇന്ത്യൻ ടീമിന് വലിയ തലവേദനയാണ്.

തകർച്ചയിൽ നിന്ന് കരകയറ്റി മധ്യനിര

അഭിഷേകിന് പിന്നാലെ 18 റൺസെടുത്ത ഇഷാൻ കിഷനെ ആര്യൻ ദത്ത് തന്നെ മടക്കിയതോടെ ഇന്ത്യ 39-ന് 2 എന്ന നിലയിലായി. മൂന്നാമനായി എത്തിയ തിലക് വർമ്മ (31) കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും ലോഗൻ വാൻ ബീക്കിന്റെ പന്തിൽ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ പുറത്തായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (34) മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറിലേക്ക് എത്താതെ 13.3 ഓവറിൽ മടങ്ങി. 110 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പതറിയ ഇന്ത്യയെ പിന്നീട് കണ്ടത് ശിവം ദുബെയുടെ താണ്ഡവമാണ്.

പിന്നീട് തകർത്തടിച്ച ശിവം ദുബെയാണ് ഇന്ത്യയെ വൻ സ്കോറിലേക്ക് നയിച്ചത്. 31 പന്തിൽ 66 റൺസെടുത്ത ദുബെയെ 19.2 ഓവറിൽ 186 റൺസിൽ നിൽക്കെ ലോഗൻ വാൻ ബീക്ക് മടക്കി. 21 പന്തിൽ 30 റൺസ് നേടിയ പാണ്ഡിയ ദുബെയ്ക്ക് മികച്ച പിന്തുണ നൽകി. ഡച്ച് ടീമിനായി ലോഗൻ വാൻ ബീക്ക് 4 ഓവറിൽ 56 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ആര്യൻ ദത്ത് 4 ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

ദുബെ ഷോയും ഫിനിഷിംഗും

ക്രീസിലെത്തിയ നിമിഷം മുതൽ ഡച്ച് ബൗളർമാരെ കടന്നാക്രമിച്ച ശിവം ദുബെ വെറും 31 പന്തിൽ നിന്ന് 66 റൺസ് അടിച്ചുകൂട്ടി. 6 പടുകൂറ്റൻ സിക്സറുകളും 4 ഫോറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്‌സ്. 25 പന്തിൽ അർധസെഞ്ചുറി തികച്ച ദുബെ, ഇന്ത്യൻ സ്കോർ വേഗത്തിൽ 150 കടത്തി. 19.2 ഓവറിൽ ദുബെ പുറത്താകുമ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലെത്തിയിരുന്നു.

21 പന്തിൽ 30 റൺസെടുത്ത പാണ്ഡ്യ അവസാന പന്തിൽ പുറത്തായെങ്കിലും ഇന്ത്യയെ 193 എന്ന മികച്ച സ്കോറിലെത്തിയിരുന്നു. 3 പന്തിൽ 6 റൺസ് നേടിയ റിങ്കു സിംഗ് പുറത്താകാതെ നിന്നു. നെതർലൻഡ്‌സിനായി ആര്യൻ ദത്ത് 4 ഓവറിൽ 19 റൺസ് മാത്രം നൽകി 2 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ലോഗൻ വാൻ ബീക്ക് 3 വിക്കറ്റുകൾ നേടി.

ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചകര്‍വര്‍ത്തി.

നെതര്‍ലന്‍ഡ്‌സ്: മൈക്കല്‍ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സാക്ക് ലയണ്‍-കാഷെറ്റ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, കെയ്ല്‍ ക്ലീന്‍, നോഹ ക്രോസ്.

Tags:    

Similar News