മഴ മാറിയപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ വിക്കറ്റ് മഴ! ഒല്ലി പോപ്പിനെയും ഹാരി ബ്രൂക്കിനെയും എറിഞ്ഞിട്ട് ഇംഗ്ലണ്ടിന് ആകാശ് ദീപിന്റെ ഇരട്ട പ്രഹരം; ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് സ്റ്റോക്‌സും വീണു; നാല് വിക്കറ്റ് അകലെ ചരിത്രം; ഇന്ത്യ വിജയപ്രതീക്ഷയില്‍

നാല് വിക്കറ്റ് അകലെ ചരിത്രം; ഇന്ത്യ വിജയപ്രതീക്ഷയില്‍

Update: 2025-07-06 14:02 GMT

ബെര്‍മിംങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയപ്രതീക്ഷയില്‍. 609 വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് അവസാന ദിനം മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ആതിഥേയര്‍ പ്രതിരോധത്തിലാണ്. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ആറാമനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് പുറത്തായതിനു പിന്നാലെ ഉച്ച ഭക്ഷണത്തിനു പിരിയാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 73 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത സ്റ്റോക്ക്സിനെ വാഷിങ്ടണ്‍ സുന്ദര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. നാലു വിക്കറ്റ് മാത്രം ശേഷിക്കേ ജയിക്കാന്‍ ഇംഗ്ലണ്ടിന് 455 റണ്‍സ് കൂടി വേണം. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് നാല് വിക്കറ്റും. ജാമി സ്മിത്ത് (32*) ക്രീസിലുണ്ട്. നാല് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മഴമൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.

ഇന്ന് ഒല്ലി പോപ്പ് (24), ഹാരി ബ്രൂക്ക് (23) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് തുടക്കത്തില്‍ നഷ്ടമായത്. മൂന്നിന് 72 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ഇന്ന് ഒല്ലി പോപ്പിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ പോപ്പിന് സാധിച്ചില്ല. ആകാശ് ദീപിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ബ്രൂക്കും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ ആകാശിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നാലാം ദിനം അവസാന സെഷനില്‍ നഷ്ടമായത്.

ഇന്ത്യയുടെ ഹിമാലയന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ അടിതെറ്റി. രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഓപ്പണര്‍ സാക് ക്രോളിയെ പോയന്റില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്റെ കൈകളിലെത്തിച്ചു. ആദ്യ തിരിച്ചടിയുടെ ഞെട്ടല്‍ പുറത്തുകാട്ടാതെ ബെന്‍ ഡക്കറ്റ് മുഹമ്മദ് സിറാജിനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി ബാസ് ബോള്‍ കളിക്കാന്‍ തുടങ്ങി. എന്നാല്‍ റിവ്യൂവില്‍ രക്ഷപ്പെട്ട ഡക്കറ്റിനെ 15 പന്തില്‍ 25 റണ്‍സെടുത്തു നില്‍ക്ക് ആകാശ് ദീപ് ബൗള്‍ഡാക്കി. ഇന്ത്യക്ക് എക്കാലത്തും വലിയ ഭീഷണിയായ ജോ റൂട്ടിന്റെ(6)പ്രൈസ് വിക്കറ്റ് കൂടി നേടിയ ആകാശ് ദീപ് കളി പൂര്‍ണമായും ഇന്ത്യയുടെ കൈകളിലാക്കി. ആകാശ് ദീപിന്റെ പന്തില്‍ ജോ റൂട്ട് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. നാലാം ദിനം അവസാന ഓവറുകള്‍ അതിജീവിച്ച ഒല്ലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ നാലാം ദിനം പൂര്‍ത്തിയാക്കി.

നേരത്തെ നാലാം ദിനം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സടിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 609 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിംഗ്സില്‍ 162 പന്തില്‍ 161 റണ്‍സടിച്ചു. 13 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്.

ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിഷഭ് പന്ത് 58 പന്തില്‍ 65ഉം കെ എല്‍ രാഹുല്‍ 85 പന്തില്‍ 55ഉം റണ്‍സെടുത്തു. കരുണ്‍ നായര്‍(26) യശസ്വി ജയ്സ്വാള്‍(28) നിതീഷ് കുമാര്‍ റെഡ്ഡി(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വാഷിംഗ്ടണ്‍ സുന്ദര്‍(12) ജഡേജക്കൊപ്പം പുറത്താകാതെ നിന്നു. 64-1 എന്ന സ്‌കോറില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി നാലാമനായി ക്രീസിലെത്തി ഗില്‍ 129 പന്തിലാണ് ടെസ്റ്റിലെ എട്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം തകര്‍ത്തടിച്ച ഗില്‍ പിന്നീട് 33 പന്തില്‍ 60 റണ്‍സ് കൂടി നേടി ഇന്ത്യയുടെ ലീഡുയര്‍ത്തി.

ഒരു ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററും ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ബാറ്ററുമെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്‌കര്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും(124) രണ്ടാം ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറിയും(220) നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. സെഞ്ചുറി നേടിയതോടെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന രണ്ടാമത്തെ ബാറ്ററെന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതരെ 344 റണ്‍സടിച്ച ഗവാസ്‌കറുടെ റെക്കോര്‍ഡാണ് 430 റണ്‍സെടുത്ത് ഗില്‍ പുതുക്കി എഴുതിയത്. രവീന്ദ്ര ജഡേജക്കൊപ്പം 175 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ഗില്‍ ഇന്ത്യയെ സുരക്ഷിത ലീഡിലേക്ക് നയിച്ചു. ആദ്യ ഇന്നിംഗ്സിലും ഗില്‍-ജഡേജ സഖ്യം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.

Tags:    

Similar News