അന്ന് ട്രെന്റ് ബ്രിഡ്ജിലെ ജയത്തിന്റെ കരുത്തില്‍ ദ്രാവിഡും സംഘവും പരമ്പര നേടി; 2000 ത്തിനുശേഷം ജയിച്ചത് ഒരേയൊരു പരമ്പര മാത്രം; ഇംഗ്ലീഷ് 'പരീക്ഷ' ഗില്ലിനും സംഘത്തിനും എളുപ്പമാകില്ലെന്ന് കണക്കുകള്‍; ഇംഗ്ലണ്ട് മണ്ണില്‍ 'തലമുറമാറ്റം' ഗംഭീറിന് നിലനില്‍പ്പിന്റെ പോരാട്ടം

ഇംഗ്ലീഷ് പരീക്ഷ കടുക്കുമോ? പോരാടാന്‍ ഗില്ലും സംഘവും

Update: 2025-06-18 12:53 GMT

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയുടേയും വിരമിക്കലിന് ശേഷം നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര എന്ന നിലയില്‍ ലോകം ഉറ്റുനോക്കുന്ന പരമ്പരയാണിത്. യുവരക്തങ്ങളില്‍ പ്രതീക്ഷകളര്‍പ്പിച്ച് എതിരാളികളെ നിഷ്പ്രഭമാക്കാനുള്ള അസ്ത്രങ്ങള്‍ ആവനാഴിയില്‍ നിറച്ചാണ് ടീം പോരാട്ടവീഥിയിലിറങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക് എല്ലാ അര്‍ഥത്തിലും പരീക്ഷണ ഘട്ടം കൂടിയാണ്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ തലമുറമാറ്റത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആദ്യപരീക്ഷണവേദി. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പരയില്‍ അഞ്ചു ടെസ്റ്റുകളുണ്ട്. വെള്ളിയാഴ്ച, ഇന്ത്യന്‍സമയം 3.30 മുതല്‍ ലീഡ്സിലാണ് ആദ്യടെസ്റ്റ്. ഇരു ടീമുകളും കുറച്ചുദിവസമായി പരിശീലനത്തിലാണ്.

മുന്‍ ക്യാപ്റ്റന്മാരായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടെസ്റ്റില്‍നിന്ന് വിരമിച്ചതോടെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഋഷഭ് പന്ത്, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയ ഒരുകൂട്ടം യുവതാരങ്ങളുടെ മാറ്റുരയ്ക്കല്‍വേദിയാകും ഈ പരമ്പര. പഴയതലമുറയുടെ പിടി അയഞ്ഞതോടെ കോച്ച് ഗൗതം ഗംഭീറിനും സ്വന്തംനിലയ്ക്ക് പുതിയൊരു ടീമിനെ മെരുക്കിയെടുക്കാനുള്ള അവസരംകൂടിയാണ്. ഒപ്പം ഇരുടീമിനും 2025-27 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യമത്സരവും. ആദ്യ രണ്ടു ചാമ്പ്യന്‍ഷിപ്പുകളിലും ഫൈനലിലെത്തിയ ഇന്ത്യക്ക് കഴിഞ്ഞകുറി നേരിയവ്യത്യാസത്തില്‍ ഫൈനല്‍ബെര്‍ത്ത് കിട്ടിയില്ല. തുടക്കത്തില്‍ എവേ ഗ്രൗണ്ടില്‍ ജയിക്കാനായാല്‍ ആത്മവിശ്വാസത്തിലേക്കുയരും.

എന്നാല്‍ ഇംഗ്ലണ്ടില്‍ അവര്‍ക്കെതിരേ പരമ്പരനേടുന്നത് എളുപ്പമല്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ കളിച്ച 26 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചത് ആറെണ്ണം മാത്രമാണ്. 16 കളിയില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയായി. 2000-ത്തിനുശേഷം ഒരേയൊരു തവണമാത്രമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിച്ചത്. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ 2007-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉള്‍പ്പെട്ട ടീം ട്രെന്റ് ബ്രിഡ്ജിലെ ടെസ്റ്റ് ഏഴുവിക്കറ്റിന് ജയിച്ചപ്പോള്‍ ലോര്‍ഡ്സിലെയും കെന്നിങ്ടണ്‍ ഓവലിലെയും മത്സരങ്ങള്‍ സമനിലയായി. ഇതോടെ പരമ്പര ഇന്ത്യ 1-0ത്തിന് ജയിച്ചു. 2021-22 കാലത്ത് കോലിയുടെ നേതൃത്വത്തില്‍ രണ്ടു കളി ജയിച്ചെങ്കിലും അഞ്ചുമത്സരങ്ങളുടെ പരമ്പര തുല്യനിലയിലായി (2- 2). ആകെ മത്സരങ്ങളിലെ വിജയത്തിലും ഇംഗ്ലണ്ടിന് വ്യക്തമായ മേല്‍ക്കൈയുണ്ട്.

1971ലും 1986ലും 2007ലും ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ട്. മൂന്ന് തവണയും പുതിയ നായകന്‍മാര്‍ക്ക് കീഴിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്. 1971ല്‍ അജിത് വഡേക്കറും 1986ല്‍ കപില്‍ ദേവും 2007ല്‍ രാഹുല്‍ ദ്രാവിഡുമാണ് ഇന്ത്യയെ പരമ്പര നേട്ടത്തിലേക്ക് നയിച്ചത്. ഇത്തവണ ശുഭ്മാന്‍ ഗില്ലെന്ന പുതിയ നായകന് കീഴിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ഇന്ത്യക്കെതിരെ അഞ്ച് മത്സര പരമ്പരയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. 20ന് ലീഡ്‌സില്‍ ആദ്യ ടെസ്റ്റും ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും 10ന് ലോര്‍ഡ്‌സില്‍ മൂന്നാം ടെസ്റ്റും 23ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാലാം ടെസ്റ്റും 31ന് കെന്‍സിംഗ്ടണ്‍ ഓവലില്‍ പരമ്പരയിലെ അവസാന ടെസ്റ്റും തുടങ്ങും.

ഗംഭീറിന് നിലനില്‍പ്പിന്റെ പോരാട്ടം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ലീഡ്സില്‍ നടക്കാനിരിക്കെയാണ് ഗംഭീര്‍ തിരിച്ചെത്തിയത്. കുടുംബപരമായ അടിയന്തര സാഹചര്യങ്ങളെ തുടര്‍ന്ന് ജൂണ്‍ 13നാണ് ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. അമ്മയ്ക്ക് ഹൃദയഘാതമുണ്ടായതിനെ തുടര്‍ന്നാണ് ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയത്. ഗംഭീറിന്റെ അമ്മ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. അതേസമയം നിലവില്‍ അവര്‍ പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ലെങ്കിലും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെയാണ് ഗംഭീര്‍ വീണ്ടും ഇംഗ്ലണ്ടിലേക്ക് തിരിച്ചത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലും അതിന് മുമ്പ് നടന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലും മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ട ഗംഭീറിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഏറെ നിര്‍ണായകമാണ്. ഗില്ലിന്റെ നേതൃത്വത്തില്‍ യുവനിര ഇറങ്ങുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇതുവരെ നേരിട്ട വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാകും. എന്നാല്‍ രോഹിതും കോലിയും വിരമിച്ചതില്‍ ഒരു വിഭാഗം ആരാധകരുടെ വിമര്‍ശനം നേരിട്ട ഗംഭീറിന് മികച്ച പ്രകടനത്തിലൂടെ മറുപടി നല്‍കിയെ മതിയാവു. എന്നാല്‍ പ്രതീക്ഷിക്കുന്ന വിജയം നേടാനായില്ലെങ്കില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നതും ഗംഭീറാകുമെന്ന് ഉറപ്പാണ്.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദപ് സിംഗ്, കുല്‍ദീപ് യാദവ്.

Tags:    

Similar News