റണ്‍സിനായി ഓടുന്നതിനിടെ ജഡേജ മുന്നില്‍ കയറിനിന്ന് കാര്‍സെ; ഇന്ത്യന്‍ താരത്തെ പിടിച്ചുവെക്കാനും ശ്രമം; ഇരുവരും തമ്മില്‍ ചൂടേറിയ വാക്കേറ്റം; ഏറ്റുമുട്ടലൊഴിവാക്കാന്‍ ഇടയില്‍ കയറി സ്റ്റോക്‌സ്; അഞ്ചാം ദിനവും നാടകീയ രംഗങ്ങള്‍

അഞ്ചാം ദിനവും നാടകീയ രംഗങ്ങള്‍

Update: 2025-07-14 14:18 GMT

ലണ്ടന്‍: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിനിടെ തമ്മിലുടക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് പേസര്‍ ബ്രൈഡണ്‍ കാര്‍സെയും. റണ്‍സിനായി ഓടുന്നതിനിടെ കാര്‍സെ മുന്നില്‍ നിന്ന് കയറി നില്‍ക്കുകയും പിടിച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. മൂന്നാം ടെസ്റ്റില്‍ ബാറ്റിംഗ് തുടരുകയാണ് ഇന്ത്യ. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ടീം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജ (42), ജസ്പ്രിത് ബുമ്ര (4) എന്നിവരാണ് ക്രീസില്‍. ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്ക് ഇനിയും 48 റണ്‍സ് കൂടി വേണം.

ഒരറ്റത്ത് ബാറ്റിംഗ് തുടരുന്ന ജഡേജയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വാലറ്റത്തിന്റെ പിന്തുണയും താരത്തിന് ആവശ്യമാണ്. ഇതിനിടെയാണ് കാര്‍സെ, ജഡേജവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. കാര്‍സെയുടെ പന്ത് ഡീപ്പ് പോയിന്റിലേക്ക് തട്ടിയിട്ട് ജഡേജ റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓടുന്നതിനിടെ ജഡേജ മുന്നില്‍ കയറിനിന്ന് കാര്‍സെയുമായി കൂട്ടിമുട്ടുകയായിരുന്നു. ഇടിച്ചുവെന്നത് മാത്രമല്ല, കാര്‍സെ ഇന്ത്യന്‍ താരത്തെ പിടിച്ചുവെക്കാനുള്ള ശ്രമവും നടത്തി. ഇതോടെ രണ്ട് റണ്‍ പൂര്‍ത്തിയാക്കിയ ജഡേജ, കാര്‍സെയുടെ അടുത്തേക്ക് നടന്നടുത്തു. ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ കയറിനിന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് രംഗം നിയന്ത്രിച്ചത്.

പന്ത്, രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പെട്ടെന്നുള്ള പുറത്താകലിന് പിന്നാലെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇന്ത്യയെ പൂര്‍ണ്ണ സമ്മര്‍ദ്ദത്തിലാക്കി. ചെറുത്ത് നിന്ന രവീന്ദ്ര ജഡേജയേയും നിതീഷ് കുമാര്‍ റെഡ്ഡിയേയും മോശം വാക്കുകള്‍ ഉപയോഗിച്ച് പ്രകോപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ഓടുന്നതിനിടെ ജഡേജ ബ്രെണ്ടന്‍ കാഴ്സുമായി കൂട്ടിമുട്ടുന്നത്. ഇത് രംഗം വഷളാക്കി. 35ാം ഓവറിലെ അവസാന പന്തിലായിരുന്നു ഇത്, റണ്ണിനായി ജഡേജ ഓടിയപ്പോഴാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിക്കിടെ കാഴ്സ് ജഡേജയുടെ കഴുത്തില്‍ പിടിച്ചതാണ് കൂടുതല്‍ പ്രകോപനമുണ്ടാക്കിയത്. റണ്‍ പൂര്‍ത്തിയാക്കിയ ശേഷം, ജഡേജ കാഴ്സിനോട് രോഷാകുലനായി, കാഴ്സും അതേ രീതിയില്‍ തിരിച്ചു പ്രതികരിച്ചു. രംഗം ശാന്തമാക്കാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ സ്റ്റോക്സിന് ഇടപെടേണ്ടി വന്നു. ഇരുതാരങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ സ്റ്റോക്സ് ഇടയില്‍ കയറി നില്‍ക്കുകയായിരുന്നു.

ഇന്ന് നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഋഷഭ് പന്ത് (9), കെ എല്‍ രാഹുല്‍ (39), വാഷിംഗ്ടണ്‍ സുന്ദര്‍ (0), നിതീഷ് കുമാര്‍ റെഡ്ഡി (13) എന്നിവരാണ് ഇന്ന് മടങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സ്, ബ്രൈഡണ്‍ കാര്‍സെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നാലിന് 58 എന്ന നിലയില്‍ ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്ന് തുടക്കത്തില്‍ തന്നെ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തലേ ദിവസം ക്രീസിലുണ്ടായിരുന്ന രാഹുലിനും ഇന്ന് അധികനേരം തുടരാന്‍ സാധിച്ചില്ല. സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

അംപയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും ഇംഗ്ലണ്ട് തീരുമാനം റിവ്യൂ ചെയ്തു. ഇതോടെ രാഹുലിന് മടങ്ങേണ്ടി വന്നു. തുടര്‍ന്നെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (0) നേരിട്ട നാലാം പന്തില്‍ തന്നെ മടങ്ങി. ആര്‍ച്ചറുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച്. തുടര്‍ന്നെത്തിയ നിതീഷ് 52 പന്തുകള്‍ ചെറുത്തുനിന്ന ശേഷമാണ് പുറത്താവുന്നത്. അതും ലഞ്ചിന് പിരിയുന്നതിന് മുമ്പുള്ള ഓവറില്‍. ക്രിസ് വോക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കിയാണ് നിതീഷ് മടങ്ങുന്നത്.

നാലാം ദിനം വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ കരുണ്‍ നായര്‍ (14) രാഹുല്‍ സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും നിലയുറപ്പിക്കുമെന്ന് തോന്നിക്കെയാണ് കാര്‍സെ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. കരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും (6) അതേ രീതയില്‍ പുറത്തായി. നാലാം ദിനം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നൈറ്റ് വാച്ച്മാന്‍ ആകാശ് ദീപും (1) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. സ്റ്റോക്‌സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

Tags:    

Similar News