'പിതാവിന്റെ ഓട്ടോ ഡ്രൈവര്‍ ജോലി അപമാനമല്ല, അതാണ് എന്റെ കരുത്ത്...'; വൈകാരിക കുറിപ്പുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്

'പിതാവിന്റെ ഓട്ടോ ഡ്രൈവര്‍ ജോലി അപമാനമല്ല, അതാണ് എന്റെ കരുത്ത്...

Update: 2025-06-11 07:13 GMT

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് തയാറെടുക്കുകയാണ് ടീം ഇന്ത്യ. പേസ് ബൗളര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മുഹമ്മദ് സിറാജിനും നിര്‍ണായക റോളാണ് വഹിക്കാനുള്ളത്. ശുഭ്മന്‍ ഗില്‍ സ്ഥിരം നായകനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണ്‍ 20ന് ആരംഭിക്കുന്ന പരമ്പരയില്‍, ഇന്ത്യന്‍ ടീമിലെ പ്രധാന പേസര്‍മാരില്‍ ഒരാളാണ് സിറാജ്. കഴിഞ്ഞദിവസം താരം ഒരു കുടുംബ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം വൈകാരിക കുറിപ്പും പങ്കുവെച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ് ചിത്രം. മാതാവിനും സഹോദരനും മരിച്ചുപോയ പിതാവിനുമൊപ്പം സിറാജ് നില്‍ക്കുന്ന ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 15 ലക്ഷത്തിലധികം പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്തത്.

'ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ നന്ദിയുള്ളവനാണ്. ഒരു ഓട്ടോ ഡ്രൈവറുടെ മകന്‍ ഇന്ത്യന്‍ ടീമിനായി കളിക്കുമെന്ന് ആരെങ്കിലും ചിന്തിക്കുമോ? ഓരോ കുട്ടിയും അടുത്തുവന്ന് ഇന്ത്യക്കായി അവനും ഒരിക്കല്‍ കളിക്കുമെന്ന് പറയുമ്പോഴെല്ലാം ഞാന്‍ അഭിമാനത്തോടെ പുഞ്ചിരിക്കും. പക്ഷേ, അതിനെ അപമാനമായി കാണുന്നവരുമുണ്ട്. ഫോമിലല്ലാത്ത സമയങ്ങളില്‍, നിങ്ങളുടെ പിതാവിനെ പോലെ പോയി ഓട്ടോറിക്ഷ ഓടിക്കു എന്നാണ് അവര്‍ പറയുക' -സിറാജ് കുറിച്ചു.

'എന്നാല്‍, എന്റെ പിതാവിന്റെ ജോലി എനിക്കൊരു അപമാനമല്ല, അതാണ് എന്റെ കരുത്ത്. കഠിനാധ്വാനം എന്താണെന്ന് അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത് -ആരൊക്കെ എന്ത് പറഞ്ഞാലും തല താഴ്ത്തി പിടിച്ചു മുന്നോട്ട് പോകുക. ഏറെ നേരത്തെ പരിശീലനത്തിന് ശേഷമുള്ള വീട്ടിലേക്കുള്ള നടത്തമാണ് വിശപ്പ് എന്താണെന്ന് എന്നെ പഠിപ്പിച്ചത്. ആളുകള്‍ എന്നെ അവഗണിക്കുമ്പോഴെല്ലാം, ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്തു. വര്‍ഷങ്ങളുടെ പരിശ്രമം കൊണ്ടാണ് ഇന്ത്യന്‍ ടീമിലെത്തിയത്. എന്നിട്ടും എന്റെ യാത്രയെ ഒരു സ്റ്റീരിയോടൈപ്പാക്കി മാറ്റാന്‍ ഓണ്‍ലൈനില്‍ കുറച്ച് വാക്കുകള്‍ മാത്രം മതി' -സിറാജ് തുടര്‍ന്നു.

'കരുത്തുറ്റ വാക്കുകളോടെയാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ മകനോ, ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറോ എന്നതല്ല പ്രശ്‌നം, വിജയത്തിന് പേരുകള്‍ ഒരു തടസ്സമല്ല, കഠിനാധ്വാനം മാത്രമേയുള്ളൂ എന്നതിന്റെ തെളിവാണ് എന്റെ ജഴ്സി' -സിറാജ് കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് സിറാജിന്റെ ജനനം. കഠിനാധ്വാനം കൊണ്ടു മാത്രമാണ് താരം ഇന്ത്യന്‍ ടീമിലെത്തിയത്. പിതാവ് ഓട്ടോ ഡ്രൈവറായിരുന്നു. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ്.

Tags:    

Similar News