ഞങ്ങളുടെ കൈയിലാണ് പണം, എല്ലാം തീരുമാനിക്കുന്നത് ഞങ്ങളാണെന്നും ഇന്ത്യൻ ആരാധകർ പറയുമായിരിക്കും; നിയമം ബംഗ്ലാദേശിനും പാക്കിസ്ഥാനും മാത്രമാണോ ബാധകം?; ഇന്ത്യയെ പുറത്താക്കാൻ ഐസിസിക്ക് ധൈര്യമുണ്ടോ?'; ഇനി ഇത് മതിയാക്കാമെന്നും മുൻ ഇംഗ്ലണ്ട് നായകൻ

Update: 2026-02-06 10:28 GMT

ലണ്ടൻ: 2026 ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ബംഗ്ലാദേശും പാകിസ്ഥാനും സ്വീകരിച്ച ഉറച്ച നിലപാടിനെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. കായികരംഗത്ത് രാഷ്ട്രീയം കലർത്തുന്നത് അവസാനിപ്പിക്കണമെന്നും 'ഇനി ഇത് മതിയാക്കാം' എന്ന് ആരെങ്കിലും പറയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൈ ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ മൈക്കൽ ആതർട്ടണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 9.20 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മുസ്തഫിസുർ റഹ്മാനെ ബിസിസിഐ വിലക്കിയതിനെത്തുടർന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഈ നിലപാടെടുത്തത്. ഇതിന് പിന്നാലെ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാനും ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു.

"ബംഗ്ലാദേശ് അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടു. അവർ തങ്ങളുടെ താരത്തിന് (മുസ്തഫിസുർ) വേണ്ടി നിലകൊണ്ടു. ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നിലപാടും എടുത്തുപറയേണ്ടതാണ്. എപ്പോഴെങ്കിലും ഒരാൾ വന്ന് ഈ രാഷ്ട്രീയക്കളികൾ മതിയാക്കാൻ പറയണം. നമുക്ക് ക്രിക്കറ്റിലേക്ക് തിരിച്ചുപോയിക്കൂടെ?". ഐസിസിയെയും ഇന്ത്യയെയും സാമ്പത്തികമായി ബാധിക്കാൻ പാകിസ്ഥാന്റെ പക്കലുള്ള ഏക വഴി ഇന്ത്യ-പാക് മത്സരത്തിൽ നിന്നുള്ള വരുമാനം തടയുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കായികരംഗത്തെ നിലവിലെ സാഹചര്യം തന്നെ വിഷമിപ്പിക്കുന്നുവെന്ന് ഹുസൈൻ പറഞ്ഞു. 2025-ലെ ഏഷ്യാ കപ്പിൽ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് കൈകൊടുക്കാൻ വിസമ്മതിച്ചതും പാക് മന്ത്രിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാതിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് രാജ്യങ്ങളെ ഒരുമിപ്പിച്ചിരുന്ന ക്രിക്കറ്റ് ഇപ്പോൾ മനുഷ്യരെ തമ്മിൽ അകറ്റുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ബംഗ്ലാദേശിനെതിരെ കർശന നിലപാടെടുത്ത ഐസിസി ഇന്ത്യയുടെ കാര്യത്തിലും ഇത് തുടരുമോ എന്ന് അദ്ദേഹം ചോദിച്ചു.

''എനിക്ക് ഐസിസിയോട് കുറച്ച് സഹതാപമുണ്ട്. എന്നാൽ ഇവിടെ പ്രസക്തമായ താരതമ്യം മറ്റൊന്നാണ്, അതിന് ഐസിസി മാത്രമേ മറുപടി നൽകേണ്ടതുമുള്ളൂ. ഭാവിയിൽ ഒരു ടൂർണമെന്റിന് ഒരു മാസം മുൻപ് ഇന്ത്യയാണ് ഇത്തരമൊരു നിലപാട് എടുക്കുന്നതെങ്കിൽ—തങ്ങളുടെ സർക്കാർ അനുമതി നൽകുന്നില്ലെന്ന് പറഞ്ഞ് ഇന്ത്യ മാറിനിന്നാൽ—ഐസിസി ഇത്രയും കർക്കശമായ നിലപാട് സ്വീകരിക്കുമോ? നിയമങ്ങൾ ഇതാണ്, നിർഭാഗ്യവശാൽ നിങ്ങളെ പുറത്താക്കുന്നു എന്ന് ഇന്ത്യയോട് പറയാൻ ഐസിസിക്ക് ധൈര്യമുണ്ടാകുമോ? നിയമങ്ങളിലെ ഈ സുതാര്യതയും കൃത്യതയുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്," ഹുസൈൻ പറഞ്ഞു.

"ഇന്ത്യയോടും പാകിസ്ഥാനോടും കാണിക്കുന്ന അതേ പരിഗണന തന്നെ ബംഗ്ലാദേശിനും നൽകണം. 'ഞങ്ങളുടെ കയ്യിൽ പണമുണ്ട്, അതുകൊണ്ട് കൂടുതൽ കരഞ്ഞിട്ട് കാര്യമില്ല' എന്ന് ഇന്ത്യൻ ആരാധകർ ഇപ്പോൾ പറഞ്ഞേക്കാം. എന്നാൽ അധികാരം കൂടുമ്പോൾ ഉത്തരവാദിത്തവും കൂടും. നിങ്ങൾ നിരന്തരം ബംഗ്ലാദേശിനെയോ പാകിസ്ഥാനെയോ അവഗണിച്ചുകൊണ്ടിരുന്നാൽ അവരുടെ ക്രിക്കറ്റ് ക്ഷയിച്ചുപോകും. മുൻകാലങ്ങളിൽ നമ്മൾ കണ്ടിരുന്ന ആവേശകരമായ ഇന്ത്യ-പാക് അല്ലെങ്കിൽ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടങ്ങൾ ഇതോടെ വെറും ഏകപക്ഷീയമായ മത്സരങ്ങളായി മാറുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News