അസര്‍ ജൂനിയറിന്റെ ചെറുത്തു നില്‍പ്പ് വെറുതെയായില്ല; സ്‌കസേനയും സര്‍വാര്‍ത്തയും ചേര്‍ന്ന് ഗുജറാത്തിനെ കറക്കി വീഴ്ത്തി; രണ്ടു റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡുമായി സച്ചിന്‍ ബേബിയും സംഘവും ഫൈനലിലേക്ക്; കേരളാ ക്രിക്കറ്റിന് ഇന്ന് സുവര്‍ണ്ണ വെള്ളി! രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യമായി സെമിയില്‍ പ്രവേശിച്ച് മലയാളി മിടുക്ക്; ആദ്യ ഇന്നിംഗ് ലീഡ് ചരിത്രമാകുമ്പോള്‍

Update: 2025-02-21 05:52 GMT

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ചരിത്രത്തില്‍ ആദ്യമായി ഫൈനലിലേക്ക്. ഗുജറാത്തിനെതിരെ സെമിയില്‍ രണ്ടു റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടിയാണ് മുന്നേറ്റം. സമ്മര്‍ദത്തെ അതിജീവിച്ചാണ് സെമിയില്‍ ഗുജറാത്തിനെതിരെ ഫൈനല്‍ സാധ്യത തുറക്കുന്ന രണ്ട് റണ്‍സിന്റെ ലീഡ് പിടിച്ചത്. ഏറക്കുറേ സാധ്യതകള്‍ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറിയ കേരളം ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടി.

28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയുമായി അഞ്ചാം ദിവസം കളത്തിലിറങ്ങിയ കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. സെമിയിലേക്ക് വഴിതുറന്ന് ഒരു റണ്‍ ലീഡാണെങ്കില്‍ ഫൈനലിലേക്ക് ഈ രണ്ട് റണ്‍ ലീഡ് വഴിയൊരുക്കി. വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കളി സമനിലയിലാകുകയും കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനല്‍ കളിക്കുകയും ചെയ്യും. അതിന് വൈകിട്ടു വരെ കാത്തിരിക്കണം. പക്ഷേ അത്ഭുതമെല്ലാം ഗുജറാത്തിലെ പിച്ചില്‍ ഇതിനോടകം സംഭവിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.

അവസാനദിവസം ആദിത്യ സര്‍വാതെയും ജലജ് സക്‌സേനയും ചേര്‍ന്ന് ഗുജറാത്തിനെ എറിഞ്ഞിട്ടു. വെള്ളിയാഴ്ച മത്സരത്തിനിറങ്ങുമ്പോള്‍ കേരള സ്‌കോറിലേക്ക് 29 റണ്‍സിന്റെ അകലമുണ്ടായിരുന്നു ഗുജറാത്തിന്. എന്നാല്‍ 436-ല്‍ ജയ്മീത് പട്ടേലിനെ പുറത്താക്കി സാര്‍വതെ കേരളത്തിന് ദിവസത്തിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കി. പിന്നാലെ സിദ്ദാര്‍ഥ് ദേശായിയെയും സാര്‍വതെ തന്നെ മടക്കി. തലേദിവസം ക്രീസില്‍ പിടിച്ചുനിന്ന ഈ രണ്ടുപേരും പുറത്തായതോടെ ഏറക്കുറെ അപകടം ഒഴിവായി. പക്ഷേ, പത്താംവിക്കറ്റില്‍ അര്‍സാന്‍ നഗ്വാസ്വല്ലയും പ്രിയാജിത്സിങ് ജഡേജയും ഏറെനേരം പിടിച്ചുനിന്നത് കേരളത്തെ കുഴക്കി. ഇരുവരും എട്ടു ഓവര്‍ പിടിച്ചുനിന്ന് ഏഴു റണ്‍സ് നേടി. ഒടുക്കം രണ്ട് റണ്‍സകലെവെച്ച് അര്‍സാനെ സാര്‍വതെ തന്നെ മടക്കി.

കേരളത്തിന് രണ്ട് റണ്‍സിന്റെ ലീഡ്. അഞ്ചാംദിനം ഓപ്പണര്‍മാരായ പ്രിയാങ്ക് പാഞ്ചലിന്റെയും (148 റണ്‍സ്) ആര്യ ദേശായിയുടെയും (73) ഇന്നിങ്സുകളാണ് ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചത്. കേരളത്തിനായി ജലജ് സക്സേനയും ആദിത്യ സര്‍വാതെ നാലുവിക്കറ്റുകള്‍വീതം നേടി. അവസാന ദിവസത്തെ മൂന്നുവിക്കറ്റും സാര്‍വാതെയ്ക്കാണ്. അങ്ങനെ സാര്‍വാതെ അവസാന ദിനത്തിലെ ഹീറോയായി.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം രണ്ടുദിവസവും ഒരുമണിക്കൂറും ക്രീസില്‍ നിലയുറപ്പിച്ച് 457 റണ്‍സെടുത്തിരുന്നു. 187 ഓവറാണ് കേരളം ബാറ്റുചെയ്തത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ സെഞ്ചുറിയും (177) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (69) തകര്‍പ്പനടിക്കാരന്‍ സല്‍മാന്‍ നിസാറിന്റെയും (52) അര്‍ധ സെഞ്ചുറികളുമാണ് കേരളത്തെ മികച്ച ടോട്ടലിലെത്തിച്ചത്. അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന എന്നിവര്‍ 30 വീതം റണ്‍സും നേടി. മൂന്നുവിക്കറ്റ് വീഴ്ത്തിയ നഗ്വാസ്വല്ലയാണ് ഗുജറാത്തിന്റെ വിക്കറ്റുവേട്ടക്കാരിലെ പ്രധാനി. ക്യാപ്റ്റന്‍ ചിന്തന്‍ ഗജ രണ്ടും പി.ജഡേജ, രവി ബിഷ്ണോയ്, വിഷാല്‍ ജയ്സ്വാള്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Similar News