'ചെന്നൈയ്ക്ക് ആവശ്യത്തിന് ഓപ്പണര്‍മാരുണ്ട്; ബാറ്ററായി അവനെ ആവശ്യമുണ്ടായിട്ടല്ല അവര്‍ ടീമിലെടുത്തത്; കൈമാറ്റത്തിനു പിന്നില്‍ മറ്റൊരു കാരണമുണ്ട്'; ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ 'മാസ്റ്റര്‍ പ്ലാന്‍' വെളിപ്പെടുത്തി ഹനുമ വിഹാരി

Update: 2026-01-15 07:12 GMT

ചെന്നൈ: ട്വന്റി 20 ലോകകപ്പും പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണിന്റെ ആരാധകര്‍ ആവേശത്തിലാണ്. അടുത്ത ഐപിഎല്‍ സീസണില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറും എന്നതാണ് ആരാധകര്‍ക്ക് ആവേശം പകരുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള താരത്തിന്റെ മാറ്റം വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ ദിവസങ്ങളോളം മഞ്ഞകുപ്പായത്തിലുള്ള സഞ്ജുവിന്റെ ചിത്രം വൈറലായിരുന്നു. പകരമായി രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലുമെത്തി. ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മാസങ്ങളോളം പിടിച്ചുപറ്റിയ ഈ കൈമാറ്റത്തിന് പിന്നിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് വെറ്ററന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി.

സഞ്ജുവിന്റെ ക്രിക്കറ്റ് കളി കണ്ടിട്ടോ, സാമ്പത്തിക കാരണങ്ങളാലോ അല്ല ചെന്നൈ സ്വന്തമാക്കിയതെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ വിഹാരി പറഞ്ഞു. ബാറ്ററെന്ന നിലയില്‍ ആവശ്യമുണ്ടായിട്ടല്ല യഥാര്‍ത്ഥത്തില്‍ മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെടുത്തത്. സഞ്ജുവിന്റെ ആരാധകവൃന്ദമാണ് ചെന്നൈയെ ആകര്‍ഷിച്ചതെന്നും അതല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് കരുതാന്‍ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''സഞ്ജുവിന് ദക്ഷിണേന്ത്യയില്‍ വന്‍ ആരാധകരാണുള്ളത്. ഐപിഎലില്‍ ക്രിക്കറ്റ് മാത്രമാണ് പ്രധാനമെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ക്രിക്കറ്റിനുമപ്പുറത്തേക്ക് ഒരു കളിക്കാരന് എത്രമാത്രം വിപണിമൂല്യമുണ്ടെന്നാണ് ഐപിഎല്‍ ഉടമകള്‍ ചിന്തിക്കുക. സഞ്ജു എവിടെ കളിച്ചാലും കേരളത്തില്‍ നിന്നുള്ള ആരാധകര്‍ സഞ്ജുവിനായി ആര്‍ത്തുവിളിക്കും. അവര്‍ കളി കാണാന്‍ എത്തുകയും ചെയ്യും. സമൂഹമാധ്യമങ്ങളിലും ആഘോഷമാക്കും. അതല്ലാതെ അടുത്ത സീസണില്‍ ഓപ്പണറാക്കാന്‍ വേണ്ടിയല്ല. ആവശ്യത്തിന് ഓപ്പണര്‍മാര്‍ ചെന്നൈക്കുണ്ട്.'' വിഹാരി ചൂണ്ടിക്കാട്ടി.

ഐപിഎല്‍ എന്നാല്‍ ക്രിക്കറ്റ് മാത്രമല്ല. അങ്ങനെ വിശ്വസിക്കുന്നവര്‍ക്കാണ് തെറ്റ് പറ്റിയത്. അതിന് പിന്നില്‍ മറ്റുപല വാണിജ്യ താല്‍പര്യങ്ങളുമുണ്ട്. ഒരു കളിക്കാരനെ ടീമിലെത്തിക്കുമ്പോള്‍ വാണിജ്യ താല്‍പര്യങ്ങളും ടീം ഉടമകളുടെ പ്രധാന പരിഗണനയാണ്. ക്രിക്കറ്റ് മാത്രമാണ് സഞ്ജു ചെന്നൈ ടീമിലെത്താന്‍ കരണമെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അത് തെറ്റായ ചിന്തയാണ്.

സഞ്ജു ടീമിലേക്കു വരുന്നതിനു മുന്‍പ് തന്നെ അടുത്ത സീസണിലേക്ക് ചെന്നൈയ്ക്ക് ആവശ്യത്തിന് ഓപ്പണര്‍മാരുണ്ടായിരുന്നു. ക്യാപ്റ്റന് ഋതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍ തുടങ്ങിയവര്‍ ഓപ്പണര്‍മാരായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ്. സഞ്ജു കൂടി എത്തുമ്പോള്‍ ഓപ്പണര്‍മാര്‍ തമ്മിലുള്ള മത്സരം കടുക്കുകയാണ് ചെയ്യുന്നത്. ചെന്നൈയില്‍ സഞ്ജു ഓപ്പണറാവില്ലെന്നും മൂന്നാമനായി ഇറങ്ങാനാണ് സാധ്യതയെന്നും ഹനുമ വിഹാരി പറഞ്ഞു. ഗെയ്ക്?വാദിനെ പോലെയൊരാള്‍ ഉള്ളപ്പോള്‍ സഞ്ജുവിനെ ഓപ്പണറാക്കേണ്ടതില്ല. പരുക്കിന് ശേഷം രാജസ്ഥാനായി സഞ്ജു മൂന്നാമനായാണ് ഇറങ്ങിയതെന്ന് ഓര്‍ക്കണമെന്നും വിഹാരി വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയതെങ്കിലും പരുക്കും ടീമിനുള്ളിലെ അസ്വസ്ഥതകളും താരത്തെ ഫ്രാഞ്ചൈസി മാറാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 18 കോടിയുടെ കരാറില്‍ സഞ്ജു ചെന്നൈയില്‍ എത്തുകയായിരുന്നു. 2012 ല്‍ ഐപിഎലില്‍ കൊല്‍ക്കത്തയിലൂടെ അരങ്ങേറ്റം കുറിച്ച സഞ്ജു 2013ല്‍ രാജസ്ഥാനിലെത്തി. പിന്നീട് രണ്ട് സീസണുകളില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായിരുന്നു. 2018ല്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സിലെത്തുകയായിരുന്നു. 2021ല്‍ ക്യാപ്റ്റനുമായി. ഈ സീസണില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജുവിനെ കാണാം.

Tags:    

Similar News