ഇറാനി കപ്പിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈയെ കിരീടനേട്ടത്തിലെത്തിച്ച നായകമികവ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഇനി രഹാനെ നയിക്കും; 23.75 കോടിയുടെ വെങ്കടേഷ് അല്ല, ഒന്നര കോടിക്ക് ടീമിലെത്തിച്ച മുംബൈ താരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് കെ.കെ.ആര്‍

ഐ.പി.എല്ലില്‍ കെ.കെ.ആറിനെ അജിങ്ക്യ രഹാനെ നയിക്കും; വെങ്കടേഷ് ഉപനായകന്‍

Update: 2025-03-03 11:46 GMT

കൊല്‍ക്കത്ത: പുതിയ ഐ.പി.എല്‍ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വെറ്ററന്‍ താരം അജിങ്ക്യ രഹാനെ നയിക്കും. ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഉപനായകന്‍. മാര്‍ച്ച് 22ന് ഐ.പി.എല്‍ തുടങ്ങാനിരിക്കെയാണ് പുതിയ നായകനെ കെകെആര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറില്‍ നടന്ന ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ഒന്നര കോടി രൂപക്കാണ് മുംബൈ താരത്തെ കെ.കെ.ആര്‍ ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെ വിജയകരമായി നയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് താരം ഐ.പി.എല്ലില്‍ ടീമിനെ നയിക്കാനെത്തുന്നത്. ഇറാനി കപ്പിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈക്ക് കിരീടം നേടി കൊടുത്തിരുന്നു. നേരത്തെ, 2022 സീസണില്‍ രഹാനെ കൊല്‍ക്കത്തക്കൊപ്പം കളിച്ചിരുന്നു.

മുഷ്താഖ് അലി ടി20 ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് രഹാനെയെ നായകനാക്കാന്‍ തീരുമാനിച്ചത്. ടൂര്‍ണമെന്റ് റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു രഹാനെ. ടൂര്‍ണമെന്റിലെ താരവും രഹാനെ ആയിരുന്നു. ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 1.5 കോടിക്കാണ് രഹാനെയെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.

മുഷ്താഖ് അലി ടി20യില്‍ എട്ട് ഇന്നിംഗ്‌സില്‍ നിന്ന് (9 മത്സരം) 469 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 164.56 സ്‌ട്രൈക്ക് റേറ്റും 58.62 ശരാശരിയും രഹാനെയ്ക്കുണ്ട്. അഞ്ച് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 19 സിക്‌സും 46 ഫോറും രഹാനെ നേടി. ആദ്യമായിട്ടല്ല, രഹാനെ ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്നത്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെയും ക്യാപ്റ്റനായിട്ടുണ്ട്. ഐപിഎല്ലില്‍ 2018ലും 2019ലും രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്നു രഹാനെ. രണ്ട് സീസണുകളിലായി രഹാനെക്ക് കീഴില്‍ കളിച്ച 24 മത്സരങ്ങളില്‍ ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്.

രഹാനെയെ അവസാന റൗണ്ട് ലേലത്തിലാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ തഴഞ്ഞ രഹാനെയെ അവസാന റൗണ്ടില്‍ താരങ്ങളെ തികയ്ക്കാനായാണ് കൊല്‍ക്കത്ത സ്വന്തമാക്കിയതെന്ന് ആരാധകര്‍ കരുതിയിരുന്നു. മാത്രമല്ല, ഐപിഎല്‍ താരലേലത്തില്‍ 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യര്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് വാര്‍ത്തകളും വന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മുംബൈ നായകന്‍ കൂടിയായ രഹാനെയുടെ പരിചയസമ്പത്തിലും നായകമികവിലും വിശ്വാസമര്‍പ്പിക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീമിനേയും നയിക്കാനുള്ള ഭാഗ്യം രഹാനെയ്ക്കുണ്ടായിരുന്നു.

ലേലത്തിന് മുമ്പ് കൊല്‍ക്കത്ത വിട്ട ശ്രേയസ് അയ്യര്‍ക്ക് പകരമാണ് രഹാനെയെ കൊല്‍ക്കത്ത നായക സ്ഥാനത്തേക്ക് പരിഗണിച്ചത്. 2022ല്‍ കൊല്‍ക്കത്ത കുപ്പായത്തില്‍ കളിച്ച രഹാനെയെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീം ഒഴിവാക്കിയിരുന്നു. പിന്നീട് അടുത്ത രണ്ട് സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയും താരം കളിച്ചിരുന്നു. രഹാനെയുടെ ഇപ്പോഴത്തെ ട്വന്റി 20 ഫോം പരിഗണിക്കുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് ലഭിച്ചത് വന്‍ ലോട്ടറിയാണെന്ന് പറയാം. രഹാനെ ഓപ്പണറായി ക്രീസിലെത്തുമ്പോള്‍ മികച്ച തുടക്കം ലഭിക്കുമെന്ന പ്രതീക്ഷ ടീം മാനേജ്മെന്റിനുണ്ട്.


 



'ഐ.പി.എല്ലിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നായ കെ.കെ.ആറിന്റെ ക്യാപ്റ്റനാകുന്നതില്‍ വലിയ അഭിമാനം തോന്നുന്നു. മികച്ചതും സന്തുലിതവുമായ ടീമാണിതെന്ന് കരുതുന്നു. എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും ടീമിന്റെ കിരീടം നിലനിര്‍ത്താനുള്ള വെല്ലുവിളി ഏറ്റെടുക്കാനും തയാറാണ്' -രഹാനെ പ്രതികരിച്ചു.

അജിങ്ക്യ രഹാനെയെ പോലൊരു താരം ടീമിലുള്ളതില്‍ വലിയ സന്തോഷമുണ്ടെന്ന് കെ.കെ.ആര്‍ സി.ഇ.ഒ വെങ്കി മൈസൂര്‍ പറഞ്ഞു. ശ്രേയസ് അയ്യരുടെ പകരക്കാരനായാണ് രഹാനെ ടീമിന്റെ നായകനാകുന്നത്. മെഗ ലേലത്തിനു മുന്നോടിയായാണ് കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ്സിനെ കൊല്‍ക്കത്ത കൈവിട്ടത്. മാര്‍ച്ച് 22ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഐ.പി.എല്‍ 2025 ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് കെ.കെ.ആറിന്റെ എതിരാളികള്‍.

Tags:    

Similar News