ഹാര്‍ദ്ദികിനെയും ഷമിയെയും പറത്തി വെടിക്കെട്ട് തുടക്കം; എട്ട് പന്തിനിടെ ലഭിച്ചത് മൂന്ന് 'ലൈഫ്'; പിന്നാലെ രചിന്‍ രവീന്ദ്രയെ ബൗള്‍ഡാക്കി കുല്‍ദീപ്; വില്യംസണെയും പുറത്താക്കി; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് പതറുന്നു

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് പതറുന്നു

Update: 2025-03-09 10:28 GMT

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് തകര്‍പ്പന്‍ തുടക്കത്തിന് ശേഷം പതറുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ എട്ടോവറില്‍ 57 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കമിട്ട ന്യൂസിലന്‍ഡ് 19 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ന്യൂസിലന്‍ഡ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. ഡാരില്‍ മിച്ചലും ടോം ലാഥവുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ വില്‍ യങ്ങിന്റെയും രച്ചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്റെയും വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ടും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും നേടി.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കിവീസ് കരുതലോടെയാണ് തുടങ്ങിയത്. ആദ്യ മൂന്നോവറില്‍ 10 റണ്‍സ് മാത്രമെടുത്ത ന്യൂസിലന്‍ഡ് ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിലാണ് കെട്ട് പൊട്ടിച്ചത്. ഹാര്‍ദ്ദിക്കിന്റെ ഓവറില് സിക്‌സും രണ്ട് ഫോറും അടക്കം 16 റണ്‍സടിച്ച കിവീസ് കുതിപ്പ് തുടങ്ങി. മുഹമ്മദ് ഷമി എറിഞ്ഞ അഞ്ചാം ഓവറില്‍ 11 റണ്‍സടിച്ച ന്യൂസിലന്‍ഡ് വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ ആറാം ഓവറില്‍ 9 റണ്‍സടിച്ചു.

ഏഴാം ഓവറില്‍ രച്ചിന്‍ രവീന്ദ്ര നല്‍കിയ റിട്ടേണ്‍ ക്യാച്ച് മുഹമ്മദ് ഷമി കൈവിട്ടു. പിന്നാലെ ന്യൂസിലന്‍ഡ് 50 കടന്നു. എട്ടാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ രച്ചിന്‍ രവീന്ദ്രയെ രാഹുല്‍ ക്യാച്ചെടുക്കുകയും അമ്പയര്‍ ഔട്ട് അനുവദിക്കുകയും ചെയ്‌തെങ്കിലും റിവ്യു എടുത്ത രവീന്ദ്ര രക്ഷപ്പെട്ടു. തൊട്ടടുത്ത പന്തില്‍ വരുണിനെ സിക്‌സിന് പറത്താനുള്ള ശ്രമം ബൗണ്ടറിയില്‍ ഓടിപ്പിടിക്കാന്‍ നോക്കിയ ശ്രേസ് അയ്യരുടെ കൈകളിലൂടെ പന്ത് ചോര്‍ന്നു.

എന്നാല്‍ അഞ്ചാം പന്തില്‍ വില്‍ യങ്ങിനെ(15) വിക്കറ്റിന് മുന്നില്‍ കുടുക്കി വരുണ്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രചിന്‍ രവീന്ദ്രയെ(37) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവ് ഇന്ത്യക്ക് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്യംസണെ(9) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ കുല്‍ദീപ് കിവീസിനെ പ്രതിരോധത്തിലാക്കി.

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ പതിമൂന്നാം ടോസ് ആണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൈവിടുന്നത്. ടീം എന്ന നിലയില്‍ ഏകദിനങ്ങളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ പതിനഞ്ചാം ടോസ് ആണ് നഷ്ടമായത്. ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ സെമി കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. മാന്റെ ഹെന്റിക്ക് പകരം നഥാന്‍ സ്മിത്ത് കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.

രചിന്‍ രവീന്ദ്രയ്ക്ക് മൂന്ന് 'ലൈഫ്'

ഫൈനലില്‍ ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓപ്പണര്‍ രചിന്‍ രവീന്ദ്രയ്ക്ക് എട്ടു പന്തുകളുടെ ഇടവേളയ്ക്കിടെ ലഭിച്ചത് മൂന്ന് 'ലൈഫ്'! രണ്ടു തവണ ഇന്ത്യന്‍ താരങ്ങള്‍ രചിന്‍ രവീന്ദ്ര നല്‍കിയ ക്യാച്ച് അവസരം കൈവിട്ടപ്പോള്‍, ഒരു തവണ അംപയര്‍ അനുവദിച്ച എല്‍ബിയില്‍നിന്ന് രചിന്‍ ഡിആര്‍എസിലൂടെ രക്ഷപ്പെട്ടു. വ്യക്തിഗത സ്‌കോര്‍ 28ല്‍ നില്‍ക്കുമ്പോള്‍ ഒരു തവണയും 29ല്‍ നില്‍ക്കുമ്പോള്‍ രണ്ടു തവണയുമാണ് രചിന് 'ലൈഫ്' ലഭിച്ചത്.

മുഹമ്മദ് ഷമി എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തിലാണ് രചിന് ആദ്യം ലൈഫ് ലഭിച്ചത്. ഇത്തവണ താരത്തെ കൈവിട്ട് 'സഹായിച്ചത്' ബോളര്‍ കൂടിയായ ഷമി തന്നെ. ഷമിയുടെ ആദ്യ രണ്ടു പന്തുകളില്‍ റണ്ണെടുക്കാനാകാതെ പോയ രചിന്‍, മൂന്നാം പന്ത് അടിച്ചത് നേരെ ബോളര്‍ക്കു നേരെയാണ് ചെന്നത്. അതിവേഗത്തിലെത്തിയ പന്തിനായി ഷമി കൈനീട്ടിയെങ്കിലും, ഷോട്ടിന്റെ കരുത്തുമൂലം പന്ത് കയ്യില്‍ത്തട്ടി തെറിച്ചു. ഓസീസിനെതിരായ സെമിയിലും ഷമി സമാനമായ രീതിയില്‍ രണ്ടു ക്യാച്ച് കൈവിട്ടിരുന്നു.

വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിലാണ് രചിന്‍ രവീന്ദ്രയ്ക്ക് വീണ്ടും ലൈഫ് ലഭിച്ചത്. വരുണിന്റെ ആദ്യ പന്ത് പ്രതിരോധിക്കാനുള്ള രചിന്റെ ശ്രമം പാളിയതോടെ പന്ത് നേരെ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈകളിലേക്ക്. പന്ത് കയ്യിലൊതുക്കിയതും ക്യാച്ചിനായി ശക്തമായി അപ്പീല്‍ ചെയ്ത് വിക്കറ്റിനു പിന്നില്‍ രാഹുലിന്റെ 'ജംപിങ്'. ഔട്ട് ഉറപ്പിച്ചുള്ള രാഹുലിന്റെ അപ്പീല്‍ അനുവദിച്ച് അംപയര്‍ റീഫല്‍ ചെറുവിരല്‍ ഉയര്‍ത്തി.

തൊട്ടുപിന്നാലെ രചിന്‍ ഡിആര്‍എസ് ആവശ്യപ്പെട്ടു. തേഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ പന്ത് ബാറ്ററുടെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയിട്ടില്ല. ഇതോടെ ന്യൂസീലന്‍ഡിന് അനുകൂലമായി അംപയര്‍ വൈഡും അനുവദിച്ചു.

ആദ്യ പന്തിന്റെ റീബോളിലാണ് രചിന് വീണ്ടും 'ലൈഫ്' ലഭിച്ചത്. ഉറപ്പായ വിക്കറ്റില്‍നിന്ന് ഡിആര്‍എസിലൂടെ രക്ഷപ്പെട്ടതിന്റെ ആവേശത്തില്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരെ രചിന്റെ സ്ലോഗ് സ്വീപ്. ഡോപ് എഡ്ജായ പന്ത് ഉയര്‍ന്നുപൊങ്ങിയതിനു പിന്നാലെ ബൗണ്ടറി ലൈനിനു സമീപം സമാന്തരമായി ശ്രേയസ് അയ്യരുടെ ഉജ്വല റണ്‍. 21 മീറ്ററോളം വലത്തേക്ക് ഓടി അയ്യര്‍ പന്തിലേക്ക് കയ്യെത്തിച്ചെങ്കിലും അത് കൈപ്പിടിയില്‍ ഒതുക്കാനായില്ല. ഫലം, രചിന് തുടര്‍ച്ചയായ മൂന്നാം തവണയും 'ലൈഫ്'!

എന്നാല്‍, രചിന്‍ അപകടകാരിയായ വളരുന്നതിനു മുന്‍പേ കുല്‍ദീപ് യാദവ് താരത്തെ പുറത്താക്കിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. 29 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 37 റണ്‍സെടുത്ത രചിന്‍, കുല്‍ദീപിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് പുറത്തായത്.

Tags:    

Similar News