രണ്ടക്കം കടന്നത് മൂന്ന് പേര്‍; പാക്കിസ്ഥാന്‍ തട്ടിമുട്ടി നേടിയത് 128 റണ്‍സ്; പത്ത് ഓവറില്‍ കളി ജയിച്ച് ന്യൂസിലന്‍ഡ്; 38 പന്തില്‍ 97 റണ്‍സടിച്ച് സീഫര്‍ട്ട്; ട്വന്റി 20 പരമ്പര 4 - 1ന് സ്വന്തമാക്കി കിവീസ്

ക്യാപ്റ്റന്‍ മാറിയിട്ടും തോല്‍വി മാത്രം; ന്യൂസിലന്‍ഡിന് മുന്നില്‍ നാണം കെട്ട് പാക്കിസ്ഥാന്‍

Update: 2025-03-26 13:14 GMT

വെല്ലിങ്ടന്‍: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിലും വന്‍ തോല്‍വി വഴങ്ങി പാക്കിസ്ഥാന്‍. വെല്ലിങ്ടനില്‍ നടന്ന അഞ്ചാം ട്വന്റി20യില്‍ എട്ടു വിക്കറ്റ് വിജയമാണ് ആതിഥേയരായ ന്യൂസീലന്‍ഡ് സ്വന്തമാക്കിയത്. പുതിയ നായകന് കീഴില്‍ ഇറങ്ങിയിട്ടും ഒരു മത്സരത്തില്‍ മാത്രമാണ് പാക്കിസ്ഥാന് ജയിക്കാനായത്. ഇതോടെ പരമ്പര 4 - 1 എന്ന നിലയില്‍ അവസാനിച്ചു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണു നേടിയത്. മറുപടിയില്‍ പത്തോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസീലന്‍ഡ് വിജയ റണ്‍സ് കുറിച്ചു.

പാകിസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തപ്പോള്‍ 38 പന്തില്‍ 97 റണ്‍സടിച്ച ഓപ്പണര്‍ ടിം സീഫര്‍ട്ടിന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തില്‍ വെറും 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യത്തിലെത്തി. 38 പന്തില്‍ 97 റണ്‍സുമായി സീഫര്‍ട്ട് പുറത്താകാതെ നിന്നപ്പോള്‍ ഫിന്‍ അലന്‍ 12 പന്തില്‍ 27 റണ്‍സടിച്ചു. ജയത്തോടെ അഞ്ച് മത്സര പരമ്പര 4-1ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി. സ്‌കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 128-9, ന്യൂസിലന്‍ഡ് 10 ഓവറില്‍ 131-2.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് തുടക്കം മുതലെ തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഹസന്‍ നവാസിനെ(0) ജേക്കബ് ഡഫി പൂജ്യനായി മടക്കി. പവര്‍ പ്ലേ തിരും മുമ്പ് ഒമൈര്‍ യൂസഫും(7), മുഹമ്മദ് ഹാരിസും(11) ഡഗ് ഔട്ടില്‍ തിരിച്ചെത്തിയതോടെ പാകിസ്ഥാന്‍ 25-3ലേക്ക് വീണു. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ അര്‍ധസെഞ്ചുറിയുമായി(51) പൊരുതിയെങ്കിലും ഉസ്മാന്‍ ഖാനും(7), അബ്ദുള്‍ സമദും(4) കൂടി നിരാശപ്പെടുത്തിയതോടെ 58-5ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ ഷദാബ് ഖാനും സല്‍മാന്‍ ആഗയും ചേര്‍ന്നാണ് 100 കടത്തിയത്. മൂന്ന് പേര്‍ മാത്രമാണ് പാക് ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്. ന്യൂസിലന്‍ഡിനായി ജിമ്മി നീഷാം നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജേക്കബ് ഡഫി രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ സീഫര്‍ട്ടിന്റെ വെടിക്കെട്ട് കിവീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സീഫര്‍ട്ട് ജഹ്നാദ് ഖാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ 18ഉം, അവസാന ഓവറില്‍ 25ഉം റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഫിന്‍ അലനുമൊത്ത് സീഫര്‍ട്ട് 6.2 ഓവറില്‍ 93 റണ്‍സടിച്ചു. ഫിന്‍ അലനെയും മാര്‍ക്ക് ചാപ്മാനെയും സൂഫിയാന്‍ മുഖീം പുറത്താക്കിയെങ്കിലും സീഫര്‍ട്ട് തകര്‍ത്തടിച്ച് കിവീസിനെ 10 ഓവറില്‍ വിജയത്തിലെത്തിച്ചു. ടിം സീഫര്‍ട്ട് തന്നെയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ജിമ്മി നീഷാമാണ് കളിയിലെ താരം.

രണ്ടക്കം കണ്ടത് മൂന്ന് പേര്‍

39 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ 51 റണ്‍സെടുത്ത് പാക്കിസ്ഥാന്റെ ടോപ് സ്‌കോററായി. പാക്ക് ഇന്നിങ്‌സിലെ ഒരേയൊരു സിക്‌സും സല്‍മാന്‍ ആഗയുടെ വകയായിരുന്നു. ശതബ് ഖാന്‍ (20 പന്തില്‍ 28), മുഹമ്മദ് ഹാരിസ് (17 പന്തില്‍ 11) എന്നിവരും പാക്ക് ഇന്നിങ്‌സില്‍ രണ്ടക്കം കടന്നു. പാക്കിസ്ഥാന്‍ ബാറ്റിങ് നിരയില്‍ ആറു താരങ്ങള്‍ രണ്ടക്കം കടക്കാന്‍ സാധിക്കാതെ പുറത്തായി.

ഓപ്പണര്‍ ഹസന്‍ നവാസ് പരമ്പരയില്‍ മൂന്നാം തവണയാണു പൂജ്യത്തിനു പുറത്താകുന്നത്. ഓക്ലന്‍ഡില്‍ നേടിയ സെഞ്ചറി (105 റണ്‍സ്) മാത്രമാണു താരത്തിന് ആശ്വസിക്കാനുള്ളത്. നാലോവറുകള്‍ പന്തെറിഞ്ഞ കിവീസ് താരം ജെയിംസ് നീഷം 22 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.

Tags:    

Similar News