'രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു; സായുധ സേനയുടെ ധീരതയ്ക്കും, നിസ്വാര്‍ത്ഥ സേവനത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു'; അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് ഐപിഎല്‍ നിര്‍ത്തിവെക്കുന്നുവെന്ന് ബിസിസിഐ; തീരുമാനം, ടീം ഉടമകളുമായി സംസാരിച്ചശേഷം

ഐപിഎല്‍ നിര്‍ത്തിവെച്ചത് ഒരാഴ്ചത്തേക്ക്

Update: 2025-05-09 10:13 GMT

മുംബൈ: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം ഒരാഴ്ചത്തേക്കാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുന്നതെന്ന് ഐപിഎല്‍ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ഐപിഎല്‍ ടീം ഉടമകളുമായി സംസാരിച്ചശേഷം കളിക്കാരുടെ ആശങ്കയും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി. മത്സരം നിര്‍ത്തിവെക്കാനുള്ള ബിസിസിഐ തീരുമാനത്തെ ടീമുകള്‍ സ്വാഗതം ചെയ്തു. രാജ്യത്തിന്റെ താല്‍പര്യമാണ് വലുതെന്നും ബാക്കിയെല്ലാത്തിനും കാത്തിരിക്കാമെന്നും ടീമുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഈ നിര്‍ണായക ഘട്ടത്തില്‍, ബിസിസിഐ രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാരിനോടും സായുധ സേനകളോടും, നമ്മുടെ രാജ്യത്തെ ജനങ്ങളോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു കീഴില്‍ രാജ്യത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വീരോചിതമായ ശ്രമങ്ങള്‍ തുടരുന്ന നമ്മുടെ സായുധ സേനയുടെ ധീരതയ്ക്കും, ധൈര്യത്തിനും, നിസ്വാര്‍ത്ഥ സേവനത്തിനും ബിസിസിഐ അഭിവാദ്യം അര്‍പ്പിക്കുന്നു.

മിക്ക ടീമുകളുടെയും കളിക്കാരുടെ ആശങ്കയും വികാരങ്ങളും പ്രക്ഷേപകരുടെയും സ്‌പോണ്‍സര്‍മാരുടെയും ആരാധകരുടെയും അഭിപ്രായങ്ങളും അറിയിച്ചതിനെത്തുടര്‍ന്ന് എല്ലാ പ്രധാന പങ്കാളികളുമായും കൂടിയാലോചിച്ച ശേഷമാണ് ഐപിഎല്‍ ഗവേണിംഗ് ഭരണസമിതി തീരുമാനം എടുത്തത്. നമ്മുടെ സായുധ സേനയുടെ ശക്തിയിലും തയ്യാറെടുപ്പിലും ബിസിസിഐ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, എല്ലാ പങ്കാളികളുടെയും കൂട്ടായ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നത് ബുദ്ധിപരമായ തീരുമാനമെന്നാണ് ബിസിസിഐ വിലയിരുത്തുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.

ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിര്‍ണായക തീരുമാനമെടുത്തത്. ഐപിഎല്ലില്‍ ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം നടക്കേണ്ടതായിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘര്‍ഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു.

ടീം ഉടമകളുമായി സംസാരിച്ചശേഷം ഐപിഎല്‍ നിര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചത്. ഐപിഎല്ലിലെ പ്രമുഖ ടീമുകളായ മുബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയവരെല്ലാം ഇന്ത്യന്‍ സൈന്യത്തെ വാഴ്ത്തിയും ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ കളിക്കുന്ന വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും ബിസിസിഐയെ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ഐപിഎല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ ഇന്നലെ രാത്രി നടന്ന പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഡല്‍ഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയായിരുന്നു മാച്ച് ഒഫീഷ്യല്‍സിന് അതിര്‍ത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്‌ലഡ് ലൈറ്റുകള്‍ ഓഫാക്കുകയും മത്സരം ഉടന്‍ നിര്‍ത്തിവക്കുകയുമായിരുന്നു.

Tags:    

Similar News