പിതാവ് മരിച്ചത് അറിയാതെ അഫ്ഗാനെതിരെ പന്തെറിഞ്ഞ് ദുനിത് വെല്ലാലെഗെ; ശ്രീലങ്കന്‍ യുവതാരത്തിനെതിരെ ഇരുപതാം ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സ് അടക്കം 32 റണ്‍സ്; മരണ വിവരമറിഞ്ഞ് ഞെട്ടിത്തരിച്ച് മുഹമ്മദ് നബി

Update: 2025-09-19 08:52 GMT

ദുബായ്: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദുനിത് വെല്ലലഗെയുടെ പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിത്തരിച്ച് അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബി. മത്സരത്തില്‍ ശ്രീലങ്കയോടു തോല്‍വി വഴങ്ങിയ ശേഷം സ്റ്റേഡിയത്തില്‍നിന്നു മടങ്ങുന്നതിനിടെയാണ് താരത്തെ ദുനിത് വെല്ലലഗെയുടെ പിതാവ് സുരംഗ് വെല്ലലഗെയുടെ മരണ വിവരം അറിയിക്കുന്നത്. മത്സരത്തില്‍ ദുനിത് വെല്ലാലെഗെ പന്തെറിഞ്ഞത് പിതാവ് മരിച്ച വിവരം അറിയാതെയായിരുന്നു. തന്റെ ആദ്യ മൂന്നോവറില്‍17 റണ്‍സ് മാത്രം വഴങ്ങി മിന്നിയ വെല്ലാലെഗെയെ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബി തുടര്‍ച്ചയായി അഞ്ച് സിക്‌സ് അടക്കം 32 റണ്‍സ് അടിച്ചിരുന്നു.

സുരംഗ് വെല്ലലഗെയുടെ മരണ വിവരം അറിഞ്ഞ മുഹമ്മദ് നബി, എക്‌സ് പ്ലാറ്റ്‌ഫോമില്‍ അനുശോചനം രേഖപ്പെടുത്തി. മത്സരത്തിനിടെയാണ് സുരംഗിനു ഹൃദയാഘാതമുണ്ടായതെന്നും ആളുകള്‍ പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിനു ശേഷമാണ് ദുനിത് വെല്ലലഗെയെ പിതാവിന്റെ വിയോഗത്തെക്കുറിച്ച് അറിയിച്ചത്. ശ്രീലങ്കന്‍ പരിശീലകന്‍ സനത് ജയസൂര്യയാണ് വെല്ലലഗയോട് ഇക്കാര്യം പറഞ്ഞത്. ദുബായിലെ ടീം ക്യാംപ് വിട്ട് വെല്ലലഗെ ശ്രീലങ്കയിലെത്തി.

മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കിയശേഷമാണ് ശ്രീലങ്കന്‍ പരിശീലകന്‍ സനത് ജയസൂര്യയും ടീം മാനേജരും വെല്ലാലെഗയോട് പിതാവ് സുരംഗ വെല്ലാലെഗെ മരിച്ച കാര്യം അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് സുരംഗ വെല്ലാലെഗെ മരിച്ചതെന്നാണ് വിവരം. മത്സരത്തിലെ സമ്മാനദാനച്ചടങ്ങുകള്‍ക്ക് ശേഷം വിവരം അറിഞ്ഞയുടന്‍ ടീം വിട്ട വെല്ലാലെഗെ കുടുംബത്തോടൊപ്പം ചേരാനായി കൊളംബോയിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ വെല്ലാലെഗെ ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി.

മത്സരത്തില്‍ ആറു വിക്കറ്റ് വിജയമാണു ശ്രീലങ്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക വിജയത്തിലെത്തുകയായിരുന്നു. ശ്രീലങ്ക മൂന്നാം വിജയം നേടിയതോടെ അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍നിന്നു പുറത്തായി. ബി ഗ്രൂപ്പില്‍നിന്ന് ശ്രീലങ്കയ്‌ക്കൊപ്പം രണ്ടാം സ്ഥാനക്കാരായ ബംഗ്ലദേശും സൂപ്പര്‍ ഫോറിലെത്തി. ശനിയാഴ്ച ബംഗ്ലദേശിനെതിരെയാണ് ശ്രീലങ്കയുടെ ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടം.

നാളെ ബംഗ്ലാദേശിനെതിരെയും 23ന് പാകിസ്ഥാനെതിരെയും 26ന് ഇന്ത്യക്കെതിരെയുമാണ് ശ്രീലങ്കയുടെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍. ശ്രീലങ്കക്കായി അഞ്ചാമത്തെയും ഏഷ്യാ കപ്പിലെ ആദ്യത്തെയും മത്സരമായിരുന്നു 22കാരനായ വെല്ലാലെഗെ ഇന്നലെ അഫ്ഗാനെതിരെ കളിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റിലെ വളര്‍ന്നുവരുന്ന താരങ്ങളില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഇടം കൈയന്‍ സ്പിന്നര്‍ കൂടിയാണ് വെല്ലാലെഗെ. ഇന്നലെ ഏഷ്യാ കപ്പില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനെതിരെ ആറ് വിക്കറ്റ് ജയം നേടിയിരുന്നു.

Tags:    

Similar News