വെടിക്കെട്ട് സെഞ്ചുറിയുമായി തസ്മിന്‍ ബ്രിറ്റ്സ്; വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ദക്ഷിണാഫ്രിക്ക; രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Update: 2025-10-06 16:17 GMT

ഇന്‍ഡോര്‍: വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ദക്ഷിണാഫ്രിക്കയുടെ ശക്തമായ തിരിച്ചുവരവ്. ആറു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. തസ്മിന്‍ ബ്രിറ്റ്സ് നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് ടീമിന് മിന്നും ജയം ഒരുക്കിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം 40.5 ഓവറില്‍ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരാന്‍ ടീമിനായി.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ലൗറ വോള്‍വാര്‍ട്ടിന്റെ വിക്കറ്റ് നഷ്ടമായി. 14 റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തസ്മിന്‍ ബ്രിറ്റ്സും സ്യൂണ്‍ ല്യൂസും ചേര്‍ന്ന് ടീമിനെ കരകയറ്റി. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ സ്‌കോറുയര്‍ത്തിയ ഇരുവരും ടീം സ്‌കോര്‍ 150-കടത്തി. ഒടുക്കം ഇരുവരും ചേര്‍ന്ന് 179 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തസ്മിന്‍ ബ്രിറ്റ്സ് സെഞ്ചുറിയോടെ തിളങ്ങി. 89 പന്തില്‍ നിന്ന് 101 റണ്‍സെടുത്താണ് താരം മടങ്ങിയത്. 14 റണ്‍സ് മാത്രമെടുത്ത് മരിസാന്നെ ക്യാപ് മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 207-3 എന്ന നിലയിലായി. എന്നാല്‍ ല്യൂസും(81) സിനാലോ ജാഫ്തയും(6) ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിച്ചു.

ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് 231 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ക്യാപ്റ്റന്‍ സോഫി ഡിവൈനിന്റെ അര്‍ധസെഞ്ചുറി പ്രകടനമാണ് ന്യൂസിലന്‍ഡ് ഇന്നിങ്സിന് കരുത്തായത്. 98 പന്ത് നേരിട്ട സോഫി 85 റണ്‍സെടുത്ത് പുറത്തായി. ബ്രൂക്ക് ഹാലി ഡേ 37 പന്തില്ഡ നിന്ന് 45 റണ്‍സെടുത്തു. സോഫി ഡിവൈനും ബ്രൂക്കും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ന്യൂസിലന്‍ഡ് സ്‌കോര്‍ 150-കടത്തിയത്. ജോര്‍ജിയ പ്ലിമ്മര്‍ 31 റണ്‍സെടുത്തപ്പോള്‍, അമേലിയ കെര്‍ 23 റണ്‍സെടുത്തു. മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

Similar News