ഒന്നിലേറെ സ്ത്രീകളുമായി രണ്ടു മണിക്കൂറോളം ലൈംഗികബന്ധം; 'കോളിങ്വുഡിനു മാത്രം' പറ്റുന്ന കാര്യമെന്നും 'വലിയ സഞ്ചാരി'യെന്നും ഗ്രേം സ്വാന്‍; ഓഡിയോ ലീക്കായതിന് പിന്നാലെ കോടികളുടെ നികുതി വെട്ടിപ്പിന്റെ കഥകൂടി പുറത്ത്; ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ 'അപ്രത്യക്ഷന്‍'!

Update: 2025-10-17 12:35 GMT

ലണ്ടന്‍: ഒന്നിലേറെ സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങള്‍ വിവരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ടിന് കന്നി ട്വന്റി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനും ടീമിന്റെ സഹപരിശീലകനുമായിരുന്ന പോള്‍ കോളിങ്വുഡ് ഒളിവുജീവിതത്തില്‍. വഴിവിട്ട സ്വകാര്യ ജീവിതം പരസ്യമായതിനു പിന്നാലെ കോടികളുടെ നികുതി വെട്ടിപ്പ് കൂടി പുറത്തായതോടെയാണ് കോളിങ്വുഡ് മുങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് കോളിങ്വുഡ് അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം മേയ് 22നു സിംബാബ്വെയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരത്തിനു മുന്‍പ് അവധിയെടുത്ത കോളിങ്വുഡ്, പിന്നീട് 'പൊങ്ങിയിട്ടില്ല'. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

2023 ഏപ്രില്‍ മുതല്‍ കോളിങ്വുഡിന്റെ ജീവിതം വിവാദച്ചുഴിയിലാണ്. മുന്‍ ഇംഗ്ലണ്ട് താരവും ടീം മേറ്റുമായിരുന്ന ഗ്രേം സ്വാന്‍, കോളിങ്വുഡിന്റെ ലീക്ക്ഡ് ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി. സാമാന്യം അശ്ലീലം കലര്‍ന്ന ഓഡിയോ ക്ലിപ്, ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ അതിനകം ചര്‍ച്ചയായിരുന്നു. ഒന്നിലേറെ സ്ത്രീകളുമായി രണ്ടു മണിക്കൂറോളം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ വിവരണമായിരുന്നു ഓഡിയോയിലുണ്ടായിരുന്നത്. എപ്പോഴായിരുന്നു സംഭവമെന്നും എവിടെ വച്ചായിരുന്നെന്നും താരം വെളിപ്പെടുത്തിയില്ലെങ്കിലും 'കോളിങ്വുഡിനു മാത്രം' പറ്റുന്ന കാര്യമാണിതെന്നും 'വലിയ സഞ്ചാരി'യാണെന്നും ഗ്രേം സ്വാന്‍ പോഡ്കാസ്റ്റില്‍ കളിയാക്കുകയും ചെയ്തു. ഇതാണ് വിവാദത്തിന് വഴി തെളിച്ചത്.

ഇതുകൂടാതെ നികുതി വെട്ടിച്ചതിന് 196,000 പൗണ്ട് (ഏകദേശം 2 കോടി രൂപ) കോളിങ്വുഡിന് പിഴ ഈടാക്കാനും ഉത്തരവുണ്ടായിരുന്നു. എച്ച്എം റവന്യൂ കസ്റ്റംസുമായുള്ള നിയമപോരാട്ടത്തില്‍ തോറ്റതോടെയാണ് പിഴ ഈടാക്കിയത്. സ്‌പോണസര്‍മാരില്‍നിന്നുള്‍പ്പെടെ ലഭിക്കുന്ന തുകയുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതിന് കോളിങ്വുഡ് അനധികൃതമായി കമ്പനി രൂപീകരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെയാണ് കോളിങ്വുഡ് 'ഒളിവില്‍' പോയത്.

ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടറായിരുന്ന കോളിങ്വുഡ്, ഇതാദ്യമായല്ല വിവാദത്തില്‍പ്പെടുന്നത്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി20 ലോലകപ്പിനിടെ കോളിങ്വുഡിനെ കേപ്ടൗണ്‍ സ്ട്രിപ് ക്ലബില്‍ കണ്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ക്ലബില്‍നിന്ന് താരം നേരത്തെ ഇറങ്ങിയെന്ന് വാദിച്ചെങ്കിലും 1000 പൗണ്ടാണ് അന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പിഴ ഈടാക്കിയത്. 2022ല്‍ ഇംഗ്ലണ്ടിന്റെ ഇടക്കാല കോച്ച് ആയതിന് ശേഷവും കോളിങ്വുഡ് വിവാദത്തില്‍പ്പെട്ടു. വിന്‍ഡീസിനോട് ഇംഗ്ലണ്ട് 10 വിക്കറ്റിന് തോറ്റ് തുന്നംപാടി ദിവസങ്ങള്‍ കഴിഞ്ഞ് ബാര്‍ബഡോസ് ബീച്ചില്‍ ഒരു യുവതിയെ ചുംബിച്ച് നില്‍ക്കുന്ന കോളിങ്വുഡിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ആഷസില്‍ ഓസീസിനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് കോളിങ്വുഡിനെ ഇടക്കാല കോച്ചായി ഇസിബി നിയമിച്ചത്.

കളിച്ചിരുന്ന കാലത്ത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്ന കോളിങ്വുഡ്, മികച്ച ഒരു ഓള്‍റൗണ്ടര്‍ കൂടിയായിരുന്നു. 49-കാരനായ താരം ഇപ്പോള്‍ വിവാഹ മോചിതനാണ്. ഇതാദ്യമായല്ല വഴിവിട്ട ജീവിതത്തിന്റെ പേരില്‍ കോളിങ്വുഡ് വിവാദത്തില്‍പ്പെടുന്നത്. 2007-ലെ ടി20 ലോകകപ്പിനിടെ കോളിങ്വുഡിനെ കേപ്ടൗണ്‍ 'സ്ട്രിപ് ക്ലബ്ബായ മാവെറിക്സില്‍' കണ്ടത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് താരത്തിന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് 1000 പൗണ്ട് പിഴ ചുമത്തിയിരുന്നു.

2005ലെ ആഷസ് വിജയിച്ച ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്ന കോളിങ്വുഡിന്റെ ക്യാപ്റ്റന്‍സിയിലാണ് 2010ല്‍ ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് നേടിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീമായിരുന്നു അത്. 68 ടെസ്റ്റുകളില്‍ നിന്നായി 4259 റണ്‍സും 197 ഏകദിനങ്ങള്‍ നിന്ന് 5092 റണ്‍സും 111 വിക്കറ്റുമാണ് കോളിങ്‌വുഡിന്റെ സമ്പാദ്യം. കോളിങ്വുഡിന്റെ രാത്രികാല ജീവിതശൈലിയും ഫീല്‍ഡിന് പുറത്തുള്ള പ്രൊഫഷണലിസമില്ലായ്മയും വ്യക്തിപരമായ പ്രശ്നങ്ങളും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് തലവേദന സൃഷ്ടിച്ചിരുന്നതായാണ് വിവരം. 2005-ലെ ഇംഗ്ലണ്ട് ആഷസ് ടീം ഈ വര്‍ഷം വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍, കോളിങ്വുഡിന്റെ ആഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Similar News