ഓപ്പണിങ് വിക്കറ്റില്‍ ഹെഡ് - മാര്‍ഷ് ബാറ്റിങ് വെടിക്കെട്ട്; മധ്യനിര വീണിട്ടും തളരാതെ ഓസ്‌ട്രേലിയ; ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ മെല്‍ബണ്‍ പിച്ചില്‍ നാല് വിക്കറ്റ് ജയം; പരമ്പരയില്‍ മുന്നില്‍

Update: 2025-10-31 12:10 GMT

മെല്‍ബണ്‍: മെല്‍ബണില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ പിച്ചില്‍ നാല് വിക്കറ്റ് ജയത്തോടെ ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയ മുന്നില്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസീസ് 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മിച്ചല്‍ മാര്‍ഷ് 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ട്രാവിസ് ഹെഡ് (28), ജോഷ് ഇംഗ്ലിസ് (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി (1 - 0). ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

26 പന്തില്‍ നിന്ന് നാലു സിക്സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും 15 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത ട്രാവിസ് ഹെഡും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 4.3 ഓവറില്‍ 51 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ മത്സരത്തിന്റെ ചിത്രം വ്യക്തമായിരുന്നു. ഇരുവരും പുറത്തായെങ്കിലും ജോഷ് ഇംഗ്ലിസിന്റെ (20 പന്തില്‍ 20) ഇന്നിങ്സ് ഓസീസിനെ വിജയത്തിനടുത്തെത്തിച്ചു. ഇതിനിടെ ടിം ഡേവിഡ് (1), മിച്ചെല്‍ ഓവന്‍ (14), മാത്യു ഷോര്‍ട്ട് (0) എന്നിവരെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചെങ്കിലും വൈകിപ്പോയിരുന്നു. 14-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ മാര്‍ക്കസ് സ്റ്റോയ്നിസ് വിജയറണ്‍ കുറിച്ചു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെയും 35 റണ്‍സടുത്ത ഹര്‍ഷിത് റാണയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ രണ്ടക്കം കടന്നതും ഇരുവരും മാത്രം. 37 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 68 റണ്‍സെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജോഷ് ഹേസല്‍വുഡ് ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, നതാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റില്‍ ഹെഡ് - മാര്‍ഷ് സഖ്യം 51 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ ഹെഡിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്ന് ഇംഗ്ലിസിനൊപ്പം 36 റണ്‍സ് കൂട്ടിചേര്‍ത്ത് മാര്‍ഷ് മടങ്ങി. നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. മാര്‍ഷ് മടങ്ങുന്ന ഓസീസിന് ജയിക്കാന്‍ 39 മാത്രം മതിയായിരുന്നു. എട്ട് വിക്കറ്റുകള്‍ ബാക്കി. എന്നാല്‍ പൊടുന്നനെ നാല് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ടിം ഡേവിഡിനെ (1) വരുണ്‍ റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. ഇംഗ്ലിസാവട്ടെ കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

മിച്ചല്‍ ഓവനെ ജസ്പ്രിത് ബുമ്ര, സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ മാത്യു ഷോര്‍ട്ടിനെ (0) ബുമ്ര ഒരു യോര്‍ക്കറില്‍ ബൗള്‍ഡാക്കി. എന്നാല്‍ 14-ാം ഓവറില്‍ രണ്ട് റണ്‍ ഓടിയെടുത്ത് മാര്‍കസ് സ്റ്റോയിനിസ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. സേവ്യര്‍ ബാര്‍ട്ലെറ്റ് (0) പുറത്താവാതെ നിന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യയെ ആദ്യ പന്തില്‍ തന്നെ ജോഷ് ഹേസല്‍വുഡ് ഞെട്ടിച്ചു. ഹേസല്‍വുഡിന്റെ ആദ്യ പന്തില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഔട്ടായതായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. തൊട്ടു പിന്നാലെ ഗില്ലിനെ വിറപ്പിച്ച് ഹേസല്‍വുഡിന്റെ ബൗണ്‍സര്‍ ഹെല്‍മെറ്റിലിടിച്ചു. ഹേസല്‍വുഡിന്റെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് ഇന്ത്യ നേടിയത്. സേവിയര്‍ ബാര്‍ട്‌ലെറ്റിന്റെ രണ്ടാം ഓവറില്‍ സിക്സും ഫോറും പറത്തി അഭിഷേക് ശര്‍മ 17 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി. എന്നാല്‍ മൂന്നാം ഓവറില്‍ ഗില്ലിനെ മടക്കിയ ഹേസല്‍വുഡ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഹേസല്‍വുഡിന്റെ പന്തുകള്‍ ഇന്ത്യയെ വിറപ്പിച്ചപ്പോള്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് പകരം സഞ്ജു സാംസണാണ് ഇറങ്ങിയത്.

ഹേസല്‍വുഡിന്റെ ആദ്യ പന്തില്‍ രണ്ട് റണ്‍സെടുത്ത സഞ്ജു അടുത്ത പന്തില്‍ ബീറ്റണായി. നഥാന്‍ എല്ലിസിന്റെ നേരിട്ട മൂന്നാം പന്തിലും ബീറ്റണായ സഞ്ജു നാലാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറി. പിന്നാലെ എല്ലിസിനെ അഭിഷേക് ശര്‍മ തുടര്‍ച്ചയായി ബൗണ്ടറി കടത്തി ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഹേസല്‍വുഡിന്റെ അടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെ ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് കൈവിട്ടെങ്കിലും തൊട്ടടുത്ത പന്തില്‍ സൂര്യയെ ഇംഗ്ലിസിന്റെ തന്നെ കൈകളിലെത്തിച്ച് ഹേസല്‍വുഡ് ഞെട്ടിച്ചു.

ഒരു പന്തിന്റെ ഇടവേളയില്‍ തിലക് വര്‍മയെ(0) കൂടി മടക്കിയ ഹേസല്‍വുഡ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ഇന്ത്യ 33-4ലേക്ക് തകര്‍ന്നടിഞ്ഞു. അക്സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് അഭിഷേക് ശര്‍മ ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും അക്സര്‍(7) റണ്ണൗട്ടായതോടെ ഇന്ത്യ 50 കടക്കും മുമ്പെ അഞ്ച് വിക്കറ്റ് നഷ്ടമായി പതറി. ഏഴാമനായി ശിവം ദുബെക്ക് പകരം ക്രീസിലെത്തിയ ഹര്‍ഷിത് റാണ അഭിഷേകിന് പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് അനക്കം വെച്ചു. പതിനഞ്ചാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ഇതിനിടെ 23 പന്തില്‍ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു.

പതിനാറാം ഓവറിലെ രണ്ടാം പന്തില്‍ ഹര്‍ഷിത് റാണ(35) പുറത്തായതിന് പിന്നാലെ ഇന്ത്യ വീണ്ടും തകര്‍ന്നു. ഇരുവരും 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഫിനിഷറായി എത്തിയ ശിവം ദുബെ(4) നിരാശപ്പെടുത്തിയപ്പോള്‍ ആറ് പന്ത് നേരിട്ട കുല്‍ദീപ് റണ്ണെടുക്കാതെ മടങ്ങി. വാലറ്റക്കാരെ കൂട്ടുപിടിച്ച് അഭിഷേക് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പത്തൊമ്പതാം ഓവറില്‍ അഭിഷേക് നഥാന്‍ എല്ലിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു. ഓസ്ട്രേലിയക്കായി നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഹേസല്‍വുഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ എല്ലിസ് 3.4 ഓവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ഇന്ത്യന്‍ ടീമിലും മാറ്റങ്ങളൊന്നുമില്ല.

Tags:    

Similar News