ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയയുടെ 'സമനില' തെറ്റിച്ച് മഴയും ഇടിമിന്നലും; അഞ്ചാം ട്വന്റി20 ഉപേക്ഷിച്ചു; പരമ്പര 2 - 1ന് സ്വന്തമാക്കി സൂര്യകുമാറും സംഘവും; ട്വന്റി20യില്‍ അതിവേഗം 1000 റണ്‍സെന്ന നാഴികക്കല്ലുമായി അഭിഷേക് ശര്‍മ

Update: 2025-11-08 11:31 GMT

ബ്രിസ്‌ബേന്‍: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം മഴയും ഇടിമിന്നലും കാരണം ഉപേക്ഷിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2- 1ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റിനു തോല്‍വി വഴങ്ങിയ ഇന്ത്യ, ഹൊബാര്‍ട്ടിലും കറാറയിലും മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയാണ് പരമ്പരയിലേക്കു തിരിച്ചെത്തിയത്. ഗാബയിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ആറോവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴമൂലം മത്സരം നിര്‍ത്തിവെച്ചത്. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

ശനിയാഴ്ച വിജയിച്ചിരുന്നെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് പരമ്പര സമനിലയിലെത്തിക്കാമായിരുന്നു. എന്നാല്‍ കനത്ത മഴയും ഇടി മിന്നലും തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ട്വന്റി 20 പരമ്പര ജയമാണിത്. 2023-24ലും 2022ലും ഓസ്‌ട്രേലിയ ഇന്ത്യയില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ യഥാക്രമം 4-1നും 2-1നും പരമ്പര സ്വന്തമാക്കിയിരുന്നു. 202-21നുശേഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര ജയമാണിത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്.

അഭിഷേക് 1000 ക്ലബ്ബില്‍

പരമ്പരയിലുടനീളം ഫോം കണ്ടെത്താന്‍ വിഷമിച്ച ഗില്‍, തുടക്കം മുതല്‍ ഓസീസ് ബോളര്‍മാരെ പ്രഹരിച്ചു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഫോറടിച്ച ഗില്‍, മൂന്നാം ഓവറില്‍ തുടര്‍ച്ചയായി നാലു പന്തുകള്‍ ബൗണ്ടറി കടത്തി. ഇതുവരെ ആകെ ആറു ഫോറുകളാണ് ഗില്‍ അടിച്ചത്. അഭിഷേക് ശര്‍മ ഒരു സിക്‌സും ഒരു ഫോറുമടിച്ചു. ട്വന്റി20യില്‍ 1000 റണ്‍സെന്ന നാഴികക്കലും അഭിഷേക് ശര്‍മ പിന്നിട്ടു.

ഏറ്റവും കുറഞ്ഞ പന്തില്‍ (528) ആയിരം റണ്‍സു പിന്നിടുന്ന താരമെന്ന റെക്കോര്‍ഡും അഭിഷേകിന്റെ പേരിലായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ (573) റെക്കോര്‍ഡാണ് തകര്‍ത്തത്. ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് അഭിഷേക് ശര്‍മ. വിരാട് കോലി 27 ഇന്നിങ്‌സുകളില്‍നിന്ന് ആയിരം റണ്‍സു തികച്ചപ്പോള്‍ അഭിഷേക് നേട്ടത്തിലെത്താന്‍ എടുത്തത് 28 ഇന്നിങ്‌സുകള്‍.

ഇടി മിന്നലും മഴയും തുടര്‍ന്നതോടെ ഗാലറിയിലെ ലോവര്‍ സ്റ്റാന്‍ഡുകളില്‍നിന്നുള്‍പ്പെടെ കാണികളെ നീക്കി.ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും (13 പന്തില്‍ 23*) ശുഭ്മാന്‍ ഗില്ലും (16 പന്തില്‍ 29*) ഇന്ത്യയ്ക്കായി തിളങ്ങി.

ഗില്ലിന്റെ തിരിച്ചുവരവ്

അഞ്ചാം മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ഓവറിലെ അടി തുടങ്ങി. ബെന്‍ ഡ്വാര്‍ഷൂയിസിന്റെ നാലാം പന്ത് ബൗണ്ടറി കടത്തി തുടങ്ങിയ അഭിഷേക് ശര്‍മ തൊട്ടടുത്ത പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് ഗ്ലെന്‍ മാക്‌സ്വെല്‍ കൈവിട്ടത് ഇന്ത്യക്ക് അശ്വാസമായി. അടുത്ത പന്ത് ബൗണ്ടറി കടത്തി അഭിഷേക് ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ 11 റണ്‍സിലെത്തിച്ചു. എന്നാല്‍ പിന്നീട് അഭിഷേക് താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ ശുഭ്മാന്‍ ഗില്‍ ആക്രമണം ഏറ്റെടുത്തു. സേവിയര്‍ ബാര്‍ട്ലെറ്റിനെ ബൗണ്ടറി കടത്തി തുടങ്ങിയ ഗില്‍ ഡ്വാര്‍ഷൂയിസ് എറിഞ്ഞ മൂന്നാം ഓവറില്‍ നാലു ബൗണ്ടറികള്‍ പറത്തി ഇന്ത്യയുടെ തുടക്കം കളറാക്കി.

നഥാന്‍ എല്ലിസ് എറിഞ്ഞ നാലാം ഓവറില്‍ അഭിഷേകിനെ വീണ്ടും ഡ്വാര്‍ഷൂയിസ് കൈവിട്ടതിന് പിന്നാലെ സിക്‌സ് പറത്തി അഭിഷേക് ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ചു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും അഭിഷേക് സ്വന്തമാക്കി. സേവിയര്‍ ബാര്‍ട്ലെറ്റ് എറിഞ്ഞ അഞ്ചാം ഓവറില്‍ അഞ്ച് പന്ത് എറിഞ്ഞതിന് പിന്നാലെ മഴയെത്തി. ഇതോടെ മത്സരം നിര്‍ത്തിവെച്ചു.

Tags:    

Similar News