പവർപ്ലേയിൽ വെടിക്കെട്ട് തീർക്കാൻ ഇന്ത്യൻ ഓപ്പണർ; ദക്ഷിണാഫ്രിക്കയുടെ പവർഹൗസായി 'ബേബി എ.ബി'; എതിരാളികളെ വട്ടംകറക്കാൻ ആ മിസ്റ്ററി സ്പിന്നർ; അഫ്ഗാന്റെ സുൽത്താൻ നൂർ അഹമ്മദ്; കങ്കാരുപ്പടയിലെ സെൻസേഷൻ 'ഓൾ റൗണ്ടർ'; 2026 ലോകകപ്പിലെ 5 എക്സൈറ്റിങ് യുവതാരങ്ങൾ ഇവരാണ്

Update: 2026-02-04 09:57 GMT

കൊളോമ്പോ: 2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന്റെ ആവേശം കൊടുമുടിയിലാണ്. പുതിയ കാലഘട്ടത്തിന്റെ ക്രിക്കറ്റ് ശൈലി മാറ്റിയെഴുതാൻ കെൽപ്പുള്ള, ഈ ടൂർണമെന്റിൽ ഏവരും ഉറ്റുനോക്കുന്ന അഞ്ച് യുവതാരങ്ങളെ പരിചയപ്പെടാം.

1. അഭിഷേക് ശർമ്മ (ഇന്ത്യ)

അഭിഷേക് ശർമ്മയായിരിക്കും 2026 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധം. പവർപ്ലേ ഓവറുകളിൽ ബൗളർമാരെ കടന്നാക്രമിക്കുന്ന ശൈലി ലോകകപ്പിലെ ടോപ്പ് സ്കോറർ പട്ടികയിൽ അദ്ദേഹത്തെ എത്തിക്കാൻ സാധ്യതയുണ്ട്. ഇടങ്കയ്യൻ ബാറ്റിംഗിനൊപ്പം ഉപയോഗപ്രദമായ സ്പിൻ ബൗളിംഗും അഭിഷേകിനെ ഒരു കംപ്ലീറ്റ് പാക്കേജാക്കി മാറ്റുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ തകർപ്പൻ ഫോമിലാണ് ഈ ഇന്ത്യൻ ഓപ്പണർ. 35 ഇന്നിംഗ്സുകളിൽ നിന്നായി 38.3 ശരാശരിയിലും 195-ന് മുകളിൽ സ്ട്രൈക്ക് റേറ്റിലും 1,267 റൺസ് അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്. നിലവിൽ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ ലോക ഒന്നാം നമ്പർ താരമാണ് അഭിഷേക് ശർമ്മ.

2. ഡെവാൾഡ് ബ്രെവിസ് (ദക്ഷിണാഫ്രിക്ക)

എബി ഡിവില്ലിയേഴ്സിനെ ഓർമ്മിപ്പിക്കുന്ന ഷോട്ടുകൾ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് ഡെവാൾഡ് ബ്രെവിസ്. ദക്ഷിണാഫ്രിക്കയുടെ മധ്യനിരയിൽ അതിവേഗം റൺസ് കണ്ടെത്താനുള്ള ബ്രെവിസിന്റെ കഴിവ് ഏത് വമ്പൻ സ്കോറും പിന്തുടരാൻ അവരെ സഹായിക്കും. സ്പിന്നിനെ നന്നായി നേരിടുന്ന ബ്രെവിസിന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിച്ചുകൾ ഏറെ അനുയോജ്യമായിരിക്കും. അടുത്തിടെ നടന്ന SA20 ലീഗിലെ മിന്നും പ്രകടനവും ഐപിഎല്ലിലെ പരിചയസമ്പത്തും ഇന്ത്യയിലെ റണ്ണൊഴുകുന്ന പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്രെവിസിനെ സഹായിക്കും.

3. വരുൺ ചക്രവർത്തി (ഇന്ത്യ)

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ വരുൺ ചക്രവർത്തി 2026 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാകും. പന്തിലെ വൈവിധ്യവും ബാറ്റർമാർക്ക് വായിച്ചെടുക്കാൻ കഴിയാത്ത വേഗതയും ശ്രീലങ്കയിലെയും ഇന്ത്യയിലെയും സ്പിൻ പിച്ചുകളിൽ വരുണിനെ അപകടകാരിയാക്കും. ഡെത്ത് ഓവറുകളിൽ പോലും റൺസ് വിട്ടുകൊടുക്കാതെ വിക്കറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകും. നിലവിൽ ഐസിസി ടി20 ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള വരുണിന്റെ സാന്നിധ്യം കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് വലിയ കരുത്ത് നൽകും. ഇന്ത്യയിലെയും ശ്രീലങ്കയിലെയും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളിൽ വരുണിന്റെ സ്പിൻ ബൗളിംഗ് എതിരാളികൾക്ക് വലിയ വെല്ലുവിളിയാകും.

4. നൂർ അഹമ്മദ് (അഫ്ഗാനിസ്ഥാൻ)

ഈ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ വലിയ താരമായി മാറിക്കഴിഞ്ഞു. 22 വയസ്സ് തികയുന്നതിന് മുൻപ് തന്നെ ഇന്ത്യ, യുഎഇ, ദക്ഷിണാഫ്രിക്ക, അമേരിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലെല്ലാം ടി20 ലീഗുകൾ കളിച്ച അപൂർവ്വ റെക്കോർഡ് നൂറിന്റെ പേരിലുണ്ട്.

ഏകദേശം 200 ടി20 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള നൂർ അഹമ്മദ്, ഇന്ത്യയിലെയും ശ്രീലങ്കയിലെയും സ്പിൻ പിച്ചുകളിൽ എതിരാളികൾക്ക് വലിയ തലവേദനയാകും. ലോകത്തെ എല്ലാ വമ്പൻ ബാറ്റർമാരെയും നേരിട്ടിട്ടുള്ള നൂറിന്റെ ഇടങ്കയ്യൻ ആംഗിളും നിഗൂഢത നിറഞ്ഞ പന്തുകളും വായിച്ചെടുക്കുക അസാധ്യമാണ്. ഈ കഴിവ് തിരിച്ചറിഞ്ഞാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഏകദേശം 10 കോടി രൂപ (1.2 Million USD) മുടക്കി താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ റാഷിദ് ഖാൻ 17 വിക്കറ്റ് വീഴ്ത്തിയപ്പോൾ, നൂർ അഹമ്മദ് 32 വിക്കറ്റുകൾ നേടി അമ്പരപ്പിച്ചു. റാഷിദ്-നൂർ സഖ്യം ഈ ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ എതിരാളികളെ വിറപ്പിക്കുമെന്നുറപ്പാണ്.

5. കൂപ്പർ കോണോളി (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ പുതിയ വിസ്മയമാണ് കൂപ്പർ കോണോളി. വെടിക്കെട്ട് ബാറ്റിംഗും ഇടങ്കയ്യൻ സ്പിന്നും കൈമുതലായുള്ള ഈ യുവതാരം മാക്സ്‌വെല്ലിനും സ്റ്റോയിനിസിനും ശേഷം ഓസ്‌ട്രേലിയയുടെ വിശ്വസ്തനായ ഓൾറൗണ്ടറായി മാറും. സമ്മർദ്ദഘട്ടങ്ങളിൽ കൂളായി ബാറ്റ് ചെയ്യുന്ന കോണിലിയുടെ പ്രകടനം ഓസ്‌ട്രേലിയയുടെ കിരീട മോഹങ്ങളിൽ നിർണ്ണായകമാകും. പെർത്ത് സ്കോർച്ചേഴ്സിനെ ബിഗ് ബാഷ് ലീഗ് കിരീടത്തിലേക്ക് നയിച്ച തകർപ്പൻ പ്രകടനത്തിന്റെ ആവേശവുമായാണ് ഈ യുവ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ലോകകപ്പിനെത്തുന്നത്. ബിഗ് ബാഷ് ലീഗിലെ 'മോസ്റ്റ് വാല്യൂബിൾ പ്ലെയർ' (MVP) ആയി തിരഞ്ഞെടുക്കപ്പെട്ടതും ഈ 22-കാരനാണ്. തന്റെ അന്താരാഷ്ട്ര കരിയറിന് മികച്ചൊരു തുടക്കം നൽകാൻ ഈ ലോകകപ്പ് വേദി ഉപയോഗിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണോളി.

Tags:    

Similar News